Friday 21 July 2023

കള്ളന്റെ മകന്‍

കുര്‍ബാന കഴിഞ്ഞ് എല്ലാവരും വീടണയാനുള്ള തിരക്കിലാണ്. അപ്പോഴാണ് നിറഞ്ഞ ചിരിയോടെ അവന്‍ അടുത്തെത്തിയത്. എവിടെയോ കണ്ടു നല്ല പരിചയം. ഈ വിദേശരാജ്യത്ത് പരിചയഭാവത്തില്‍ സമീപിക്കുന്ന യുവാവ് ആരായിരിക്കും? ഓര്‍മ്മയുടെ ആല്‍ബങ്ങളിലാകെ പരതി നില്ക്കുമ്പോള്‍ അവന്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു:

''സര്‍, ഞാന്‍ ബ്ലസ്സന്‍. സാറെന്നെ വി.ബി.എസ് പഠിപ്പിച്ചിട്ടുണ്ട്.''

''എവിടെ?...'' ഞാന്‍ സന്ദേഹത്തോടെ അവന്റെ കൈ പിടിച്ചു.

അവന്‍ നാട്ടില്‍ അവന്റെ ഗ്രാമത്തിന്റെ പേരു പറഞ്ഞു. 

ശരിയാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനവന്റെ ഗ്രാമത്തില്‍ അവധിക്കാല വേദപരിശീലന ക്ലാസ്സില്‍ ഡയറക്ടറായി പോയിട്ടുണ്ട്. അത് തൊണ്ണൂറ്റി മൂന്നിലോ തൊണ്ണൂറ്റി നാലിലോ ആയിരുന്നിരിക്കണം. ഓര്‍മ്മകള്‍ പിന്നോട്ടോടുകയാണ്. വര്‍ഷങ്ങള്‍ക്കപ്പുറം ആ ഗ്രാമപ്രദേശത്തെ കൊച്ചു ദേവാലയത്തിലെ വി.ബി.എസ്സിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സജീവമാകുന്നു. ആ ഓര്‍മ്മച്ചിത്രങ്ങള്‍ക്കിടയില്‍ തോമസ് എന്നൊരു കൊച്ചു കൂട്ടുകാരന്റെ മുഖം തെളിഞ്ഞു വരികയാണ്.

മുഷിഞ്ഞ വേഷം ധരിച്ച്, തലമുടി ചീകിയൊതുക്കാതെ ക്ലാസ്സില്‍ ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന പത്തുവയസ്സുകാരന്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് പതിവു ക്ലാസ് സന്ദര്‍ശനവേളയിലാണ്. ഞാന്‍ ആ ക്ലാസ്സിലെത്തിയപ്പോള്‍ മിഷണറി ചരിത്രപാഠം പഠിപ്പിക്കുകയായിരുന്നു ക്ലാസ് ടീച്ചര്‍.

''സാര്‍, ഈ തോമസ് ഇവിടെ മഹാ ശല്യമാ... ദേ, എന്റെ കൈ നുള്ളിപ്പറിച്ചു.'' അവന്റെ തൊട്ടടുത്തിരുന്ന ചുണക്കുട്ടിയുടെ പരാതിയാണ്. തോമസിനെ ചൂണ്ടിയ ശേഷം സ്വന്തം കൈയിലെ നഖക്ഷതം കാട്ടിക്കൊണ്ടാണ് ആ കൊച്ചു കുറുമ്പന്റെ പരിഭവം.

ഞാന്‍ തോമസിനെ ഒന്നു നോക്കി. ആ കുഞ്ഞു മുഖത്ത് എല്ലാവരോടുമുള്ള അമര്‍ഷം പ്രകടമാണ്. കൈവിരലുകളിലെ നഖങ്ങള്‍ക്കിടയില്‍ ചെളി പുരണ്ട കറുപ്പ്. ബട്ടണുകള്‍ പലതും പൊട്ടിപ്പോയ ഷര്‍ട്ടിന്റെ വിടവിലൂടെ അവന്റെ നെഞ്ചിന്‍കൂട് തെളിഞ്ഞു കാണാം. രാവിലെ കുളിച്ച ലക്ഷണമില്ല. എണ്ണമയം കാണാത്ത മുടി അനുസരണയില്ലാതെ പാറിപ്പറന്നു കിടക്കുന്നു. ഞാനവന്റെ തോളില്‍ കൈവച്ച് ചോദിച്ചു:

''നേരാണോ തോമസേ, അവനെ നുള്ളിയോ?''

മറുപടിയൊന്നും പറയാതെ തോമസ് എന്റെ കൈ തട്ടി മാറ്റി, വല്ലാത്തൊരു പകയോടെ.

ഉടനെ പരാതിക്കാരന്‍ ഇടപെട്ടു:

''സാറേ അവനോടു മിണ്ടണ്ട. അവന്‍ കള്ളന്റെ മോനാ... അവന്റപ്പന്‍ ജയിലിലാ.''

ഞാനൊന്നു ഞെട്ടി. ഒരു കൊച്ചു കുട്ടിക്ക് അവന്റെ സഹപാഠി ചാര്‍ത്തി നല്കിയ മുദ്ര- കള്ളന്റെ മോന്‍! അതും ക്ലാസ്സിലുള്ള മുഴുവന്‍ കുട്ടികളും കേള്‍ക്കെ. അതു സത്യമാണോ എന്ന സന്ദേഹത്തോടെ ഞാന്‍ ക്ലാസ് ടീച്ചറെ നോക്കി. അതെയെന്ന ഭാവത്തില്‍ പുഞ്ചിരിയോടെ അവര്‍ തലയാട്ടി. കള്ളന്റെ മകനാണവനെന്നത് എല്ലാവരും അറിയണമെന്ന് ടീച്ചര്‍ ആഗ്രഹിക്കുന്നതുപോലെ തോന്നി. കുഞ്ഞുപ്രായത്തില്‍ അവനു ചാര്‍ത്തിക്കിട്ടിയ മുദ്ര എന്റെ മനസ്സില്‍ നീറ്റലാണുണ്ടാക്കിയത്. അങ്ങനെയെങ്കില്‍ ആ കുഞ്ഞു മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും. 

സംഘാടകരിലൊരാളോട് പിന്നീട് ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹമാണ് തോമസിന്റെ കുടുംബത്തിന്റെ കഥ പറഞ്ഞത്. 

ഒരു മോഷ്ടാവാണ് തോമസിന്റെയപ്പന്‍. ഇപ്പോള്‍ ജയിലിലാണയാള്‍. കുറേക്കാലം ജയിലില്‍ കഴിഞ്ഞിട്ട് പുറത്തിറങ്ങും. വീണ്ടും മോഷണം നടത്തും. കൃത്യമായി പോലീസ് അയാളെ പൊക്കും. തോമസിന്റെയമ്മ ഒരു വീട്ടില്‍ അടുക്കള ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. അവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്ക് ആ കുടുംബത്തിന്റെ കഥകളെല്ലാമറിയാമെങ്കിലും ആ സ്ത്രീയുടെ വിശ്വസ്തതയെക്കുറിച്ച് അവര്‍ക്കു നല്ല മതിപ്പാണ്. മറ്റു ബന്ധുക്കളാരും അവര്‍ക്കില്ല.

 മോഷ്ടാവിന്റെയും കുടുംബത്തിന്റെയും കഥയുടെ പേരില്‍ പകല്‍ മുഴുവന്‍ മനസ്സ് വല്ലാതെ നൊന്തു. പിന്നീടുള്ള രണ്ടുമൂന്നു ദിനങ്ങളില്‍ അവനെയൊന്നു കൂട്ടുകാരനാക്കാനായിരുന്നു എന്റെ ശ്രമം. ചെറിയ മാജിക്കുകളും പസ്സില്‍ ഉപകരണങ്ങളുമായി ഞാനവന്റെ പിന്നാലെ കൂടി. പത്തു വയസ്സുകാരനില്‍ കൗതുകമുണര്‍ത്താനും അവനെ എന്നിലേക്ക് അടുപ്പിക്കാനും അതൊക്കെ ധാരാളമായിരുന്നു. ആരും കൂട്ടുകാരായില്ലാത്ത തോമസ് പതിയെ എന്നോടടുത്തു.

നാലു ദിവസം കഴിഞ്ഞ് ഒരു നാള്‍ വൈകുന്നേരം ഞാന്‍ തോമസിന്റെ വീടു സന്ദര്‍ശിച്ചു. ഓടിട്ട ചെറിയൊരു വീട്. മഴവെള്ളം വീണ് നിറം മങ്ങി പഴകിയ പലകകള്‍കൊണ്ടുണ്ടാക്കിയ വാതില്‍ അടഞ്ഞു കിടക്കുകയാണ്. ഞാന്‍ വാതിലില്‍ മൃദുവായി കൊട്ടി. ശബ്ദം കേട്ട് വാതില്‍ തുറന്നത് തോമസിന്റെ അമ്മയാണ്. എന്നെ കണ്ടപ്പോള്‍ ആ അമ്മയുടെ മുഖത്ത് വല്ലാത്ത അങ്കലാപ്പ്. തോമസിന്റെ അപ്പനെ അന്വേഷിച്ചു വരുന്ന പോലീസുകാരെ മാത്രമേ ആ അമ്മയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂവെന്നു തോന്നി. ഒരുപക്ഷേ, പോലീസുകാരില്‍നിന്ന് പരുപരുത്ത അനുഭവങ്ങളാവാം ആ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുക.

വാതില്‍ പാളിയില്‍ പിടിച്ച് ആശങ്കയോടെ എന്നെ നോക്കി ഭയം കലര്‍ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു:

''ആരാ?... എന്താ വന്നത്?...''

പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു:

''ഞാന്‍ തോമസിന്റെ വി.ബി.എസ്സിലെ സാറാ... തോമസിന്റെ വീടൊന്നു സന്ദര്‍ശിക്കണമെന്നു തോന്നിയതുകൊണ്ടു വന്നതാ.''

അപ്പോഴേക്കും തോമസ് വീടിന്റെ പിന്‍ഭാഗത്തുനിന്ന് ഓടിയെത്തി. എന്നെ കണ്ടപ്പോള്‍ അവനും അദ്ഭുതം.

അപ്പോഴും അമ്മയുടെ അങ്കലാപ്പ് മാറിയിട്ടില്ല. അവര്‍ ചോദിച്ചു:

''എന്തു പറ്റി സാറേ? ഇവനവിടെ പ്രശ്‌നമെന്തേലുമുണ്ടാക്കിയോ?''

അവനൊരു പ്രശ്‌നക്കാരനാണെന്നോ, പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കിലേ ആരെങ്കിലും തങ്ങളുടെ വീട് തേടിയെത്തൂ എന്നോ ആ അമ്മ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നി.

''അയ്യോ, പ്രശ്‌നമൊന്നുമുണ്ടായിട്ടല്ല ഞാന്‍ വന്നത്. തോമസ് നല്ലൊരു കുട്ടിയല്ലേ? ഞങ്ങള്‍ നല്ല കൂട്ടുകാരാ... വി.ബി.എസ്സിലെ കുട്ടികളുടെയൊക്കെ വീട് ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. അക്കൂട്ടത്തില്‍ തോമസിന്റെയും വീട്ടിലൊന്നു വരാമെന്നു തോന്നി. അതാ...'' അതു കേട്ടതോടെ തോമസിന്റെ അമ്മയ്ക്ക് അല്പം ആശ്വാസമായി. അവര്‍ പറഞ്ഞു:

''കേറിയിരിക്കു സാറേ...'' അങ്ങിങ്ങ് തുരുമ്പു വീണ് ദ്രവിച്ച പഴയൊരു ഇരുമ്പു കസേര അവര്‍ ചൂണ്ടിക്കാട്ടി. ഞാനിരുന്നു. തോമസ് അഭിമാനത്തോടെയും സന്തോഷത്തോടെയും എന്റെയടുത്തു വന്നു നില്പാണ്. ഞാന്‍ തോമസിനെ തോളില്‍ പിടിച്ച് ചേര്‍ത്തുനിര്‍ത്തിയിട്ട് അമ്മയോടു ചോദിച്ചു:

''തോമസ് വീട്ടില്‍ അമ്മയെ സഹായിക്കുമോ?''

''സഹായിച്ചില്ലേലും വേണ്ടില്ല സാറേ... നന്നായിട്ടു പഠിച്ചാല്‍ മതിയായിരുന്നു. അവന്റെ കണ്ണില്‍ നോക്കിയാ ഞാന്‍ ജീവിക്കുന്നത്. എങ്ങനേലും ഇവനെ ഒരു നെലയ്‌ക്കെത്തിച്ചിട്ട് കണ്ണടച്ചാല്‍ മതി എനിക്ക്.''

''അതോര്‍ത്തു വിഷമിക്കണ്ട... അവന്‍ ഉയര്‍ന്ന നിലയിലെത്തും. ദൈവം അവനെ അനുഗ്രഹിക്കും. തോമസേ... നിനക്ക് ആരാകാനാ ആഗ്രഹം?''

''പോലീസ്...'' 

അതു പറയാന്‍ തോമസിന് അധികം ആലോചിക്കേണ്ടി വന്നില്ല. അപ്പനെ പിടിച്ചുകൊണ്ടു പോകാറുള്ള പോലീസുകാരാണ് അപ്പനെക്കാള്‍ ശക്തരെന്ന തോന്നലായിരിക്കാം അങ്ങനെയൊരു ആഗ്രഹത്തിനു പിന്നിലെന്നു ഞാന്‍ ചിന്തിച്ചു.

''പോലീസാകണമെങ്കില്‍ എന്തു വേണം?''

''ബലം വേണം.'' ഒട്ടും താമസമില്ലാതെയാണ് അവന്റെ ഉത്തരങ്ങള്‍.

''ബലം മാത്രം മതിയോ?''

''പോരാ, ബുദ്ധിയും വേണം.''

''ഉം... നന്നായി പഠിക്കണം. പിന്നെ ദൈവാശ്രയവും വേണം. ദൈവാനുഗ്രഹമുണ്ടെങ്കിലേ ഉയര്‍ന്ന സ്ഥാനത്തെത്താന്‍ പറ്റൂ. പഠിക്കുമോ നീയ്?''

''പഠിക്കാം...''

പിന്നെയും കുറേനേരം സംസാരിച്ചിരുന്ന ശേഷമാണ് ഞാനവിടെനിന്നിറങ്ങിയത്. പത്തു ദിവസത്തെ വി.ബി.എസ് സമാപനദിനങ്ങളോടടുത്തപ്പോള്‍ തോമസിന് വല്ലാത്ത സങ്കടം. എന്നെ വിട്ടുമാറാനാവാത്തതു പോലെ ഇടവേളകളിലൊക്കെ അവന്‍ അടുത്തുകൂടി. ഇടയ്‌ക്കൊരിക്കല്‍ ചോദിച്ചു:

''സാറിവിടുന്നു പോയിക്കഴിഞ്ഞാല്‍ ഞങ്ങളെയൊക്കെ മറക്കുമായിരിക്കുമല്ലേ?''

ഞാനവനെ ചേര്‍ത്തു നിര്‍ത്തി തലയില്‍ തലോടി.

''അങ്ങനെ മറക്കാന്‍ പറ്റുമോ തോമസേ? നിന്നെ മറന്നാല്‍ പിന്നെ ആരെയാ ഓര്‍ത്തിരിക്കുക?''

അവന്റെ കണ്ണു നിറഞ്ഞു. കണ്ണീരില്‍ തെളിഞ്ഞ പുഞ്ചിരിക്ക് മഴവില്ലിന്റെ ശോഭയുണ്ടായിരുന്നു.

വി.ബി.എസ്സിന്റെ സമാപന ദിവസം പക്ഷേ തോമസ് വന്നില്ല. സദസ്സില്‍ കുട്ടികളുടെയിടയില്‍ ഞാനവന്റെ മുഖം തിരയുകയായിരുന്നു. വി.ബി.എസ് പൂര്‍ത്തിയാക്കി അവിടെനിന്നു മടങ്ങുന്നത് വൈകുന്നേരമാണ്. എനിക്കു പോകേണ്ട ബസ്സ് വന്നു നിന്നപ്പോള്‍ അതാ, തോമസ് ആ ബസ്സില്‍നിന്ന് ഇറങ്ങുന്നു. എവിടെയോ പോയിട്ട് മടങ്ങി വരികയാണവന്‍. അവസാനമായി അവനെ കാണാനായല്ലോ എന്ന ആശ്വാസത്തില്‍ ഞാനവന്റെ തോളത്ത് കൈ വച്ചു. ആളുകള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്ന സമയത്തിനിടയില്‍ അവന്‍ വിങ്ങിക്കരഞ്ഞുകൊണ്ട് എന്നോടു ചോദിച്ചു:

''സാറു പോകുവാണോ?...'' ആ വിതുമ്പല്‍ നിയന്ത്രണം വിട്ട കരച്ചിലായി മാറി. എന്തു ചെയ്യണമെന്നറിയാതെ നില്ക്കുകയാണ് ഞാന്‍. ഇറങ്ങാനുള്ള യാത്രക്കാരെല്ലാം ബസ്സില്‍നിന്നിറങ്ങിക്കഴിഞ്ഞു. കയറാനുള്ളവരും കയറി. ഇനി നിന്നാല്‍ എനിക്കു പോകാനാവില്ല. യാത്രാസൗകര്യം കുറവായ ആ ഗ്രാമത്തില്‍നിന്ന് പട്ടണത്തിലേക്കുള്ള അവസാനത്തെ ബസ്സാണത്. ഈ ബസ്സ് പിടിക്കാനായില്ലെങ്കില്‍ എന്റെ യാത്ര മുടങ്ങും. ഞാന്‍ തോമസിനെ വിട്ട് ബസ്സിലേക്ക് ചാടിക്കയറി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ വെളിയിലേക്കു നോക്കി. തേങ്ങിക്കരഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കുകയാണ് തോമസ്.

ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ തോമസ്സിന്റെ മുഖം കണ്ട് നില്ക്കുമ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. കണ്ണുനീരിന്റെ അവ്യക്തതയകന്നപ്പോള്‍ ബ്ലസ്സന്‍ എന്റെ കൈപിടിച്ച് നില്ക്കുകയാണ്. ഞാന്‍ ബ്ലസ്സനോടു ചോദിച്ചു:

''ബ്ലസ്സന്‍, അവിടെയൊരു തോമസ് ഉണ്ടായിരുന്നു... ഞാനവിടെ വന്ന കാലത്ത് അവന്റെയപ്പന്‍ ജയിലിലായിരുന്നു. അവനിപ്പോള്‍ എവിടെയാണെന്നറിയാമോ?''

ബ്ലസ്സന്‍ പറഞ്ഞു:

''അതെ സര്‍, തോമസ് വി.ബി.എസ്സില്‍ എന്റെ ക്ലാസ്സിലായിരുന്നു. അപ്പന്‍ കള്ളനാണെന്ന പേരുദോഷം കാരണം ജീവിതം വലിയ ദുരിതത്തിലായപ്പോള്‍ ആ കുടുംബം നാടുവിട്ടു. തമിഴ്‌നാട്ടില്‍ ഏതോ ഉള്‍നാട്ടിലാണെന്നാണ് പിന്നീടു കേട്ടത്. ഇപ്പോള്‍ നാട്ടിലാരുമായും അവര്‍ക്ക് ബന്ധമൊന്നുമില്ല.''

ഞാന്‍ ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു. തിരസ്‌കാരം എത്ര വലിയ ഒറ്റപ്പെടലിലേക്കും ദുരന്തത്തിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്! തോമസേ... മാപ്പ്! മാപ്പ്!!... നിന്നെ ഉള്‍ക്കൊള്ളാതെ പോയ സമൂഹത്തിന്റെ ഭാഗമായിപ്പോയല്ലോ ഞാനും...


Thursday 21 July 2022

നല്ല കൂട്ടുകാരി

'ഡാഡീ... ഒരു തമാശ കേള്‍ക്കണോ?'

സ്‌കൂളില്‍ നിന്നു വന്നയുടനേ ശ്രേയ ഡാഡിയുടെയടുത്തെത്തി. ഏഴാം ക്ലാസ്സുകാരിയായ ശ്രേയയുടെ തമാശ കേള്‍ക്കാന്‍ അവളുടെ ഡാഡി ജിമ്മിച്ചന്‍  കാതോര്‍ത്തു.

'എന്താ തമാശ? കേള്‍ക്കട്ടെ...'

'എന്റെ ക്ലാസ്സിലെ നാഗവേണിയെ ഇന്നു കുട്ടികളെല്ലാം കണക്കിനു കളിയാക്കി.'

'നാഗവേണി ആ വെങ്കിടേശന്റെ മകളല്ലേ? അവളുടെ അമ്മ ഇവിടെ പണിക്കു വന്നിട്ടുണ്ടല്ലോ. എന്തിനാ നാഗവേണിയെ കുട്ടികള്‍ കളിയാക്കിയത്?' ജിമ്മിച്ചന്‍ ചോദിച്ചു.

'അതേ ഡാഡീ... അവള്‍ തന്നെ. അവളിന്ന് ക്ലാസ്സില്‍ വന്നത് മുഴുവന്‍ കീറിയ ഒരു യൂണിഫോമിട്ടാണ്. അതിലും ഭേദം അവള്‍ ഉടുപ്പിടാതെ വരുന്നതായിരുന്നു. ആണ്‍കുട്ടികളെല്ലാം നൂറു ശതമാനം കിഴിവെന്നു പറഞ്ഞ് അവളെ കളിയാക്കുകയായിരുന്നു.' അതു പറഞ്ഞപ്പോള്‍ ശ്രേയയ്ക്ക് ചിരിപൊട്ടി.

ജിമ്മിച്ചന് അതിലത്ര തമാശ തോന്നിയില്ല. ശ്രേയയെ വിഷമിപ്പിക്കാതിരിക്കാന്‍ ഒന്നു പുഞ്ചിരിച്ചെന്നു വരുത്തിയിട്ട് അയാള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. എന്നിട്ടു ചോദിച്ചു:

'ഞാന്‍ പുറത്തേക്കൊന്നു പോവുകയാ. ശ്രേയമോള്‍ വരുന്നോ?'

'ങാ... ഞാന്‍ വരുന്നു.'

'മമ്മീ... ഞാന്‍ ഡാഡിക്കൊപ്പം പുറത്തേക്കൊന്നു പോവുകയാ...' ചെരുപ്പണിയുന്നതിനൊപ്പം ശ്രേയ വിളിച്ചു പറഞ്ഞു.

പുറത്ത് ചെറിയ തണുപ്പ് പരന്നിട്ടുണ്ട്. ജിമ്മിച്ചന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ശ്രേയ മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. 

'നമ്മളെങ്ങോട്ടാ ഡാഡീ പോവുന്നത്?' ശ്രേയയ്ക്ക് ജിജ്ഞാസ.

മറുപടിയൊന്നും പറയാതെ ജിമ്മിച്ചന്‍ കാര്‍ മുന്നോട്ടെടുത്തു. തേയിലത്തോട്ടത്തിനു നടുവിലൂടെ തേയിലഫാക്ടറിക്കു മുന്നിലെത്തിയപ്പോള്‍ അയാള്‍ കാര്‍ അവിടെ നിര്‍ത്തി. 

'എന്തിനാ ഡാഡീ ഇവിടെ നിര്‍ത്തിയത്? ഇതു പൂട്ടിക്കിടക്കുന്ന ഫാക്ടറിയല്ലേ?' ശ്രേയയ്ക്കു സംശയം.

'അതേ മോളേ, ഈ ഫാക്ടറി പൂട്ടിയിട്ട് അഞ്ചു വര്‍ഷമായി. മോളുടെ ക്ലാസ്സിലെ നാഗവേണിയുടെ അച്ഛന്‍ വെങ്കിടേശന്‍ ഈ ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു. ഫാക്ടറിയുണ്ടായിരുന്ന കാലത്ത് നാഗവേണിയുടെ വീട്ടുകാര്‍ പട്ടിണിയെന്തെന്നറിഞ്ഞിരുന്നില്ല. തേയില ബിസിനസ് നഷ്ടത്തിലായപ്പോള്‍ ഫാക്ടറി ഉടമസ്ഥര്‍ അതു പൂട്ടി. അതോടെയാണ് നാഗവേണിയുടെ കുടുംബത്തിനു കഷ്ടത തുടങ്ങിയത്.'

ഡാഡി പറയുന്നതു ശ്രദ്ധിക്കുകയായിരുന്നു, ശ്രേയ. ഫാക്ടറിക്കപ്പുറമുള്ള കുന്നിന്‍മുകളിലേക്കു കൈ ചൂണ്ടി ഡാഡി പറഞ്ഞു:  

'അതാ, ആ കുന്നിന്‍മുകളിലെ ചെറിയ വീടുകള്‍ കണ്ടില്ലേ? അതിലൊന്നിലാണ് നാഗവേണി താമസിക്കുന്നത്. ജോലിയില്ലാതായ ശേഷം വെങ്കിടേശന്‍ ഹൃദ്രോഗിയായി. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നമ്മുടെ പള്ളിയില്‍നിന്നും അയാളുടെ ചികിത്സയ്ക്ക് ഒരു സംഭാവന കൊടുത്തിരുന്നു. ഇപ്പോള്‍ നാഗവേണിയുടെ അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.'

ഡാഡി അതു പറയുമ്പോള്‍ ശ്രേയ നാഗവേണിയെ ഓര്‍ക്കുകയായിരുന്നു. അവള്‍ കീറിയ ഉടുപ്പിട്ടു വന്നപ്പോള്‍ കുട്ടികള്‍ കളിയാക്കിയതും അതുകേട്ട് താന്‍ കുടുകുടെ ചിരിച്ചതും നാഗവേണി നിറഞ്ഞൊഴുകാറായ കണ്ണുകളോടെ തന്നെ നോക്കിയതും ശ്രേയ ഓര്‍ത്തു. വീട്ടില്‍ പുത്തന്‍ മായാത്ത എത്രയോ ഉടുപ്പുകള്‍ തനിക്കുണ്ട്! യൂണിഫോം തന്നെ ഏഴോ എട്ടോ ജോഡിയുണ്ടാവും.

'മോളേ... നമ്മള്‍ ടി.വി കണ്ടും എല്ലാ മുറികളിലും ലൈറ്റും ഫാനുമിട്ടും സന്തോഷിക്കുമ്പോള്‍ നാഗവേണിയുടെ വീട്ടില്‍ ഒരു ലൈറ്റു പോലും കത്തുന്നില്ല. ഫാക്ടറി പൂട്ടിയതോടെ വൈദ്യുതി ബോര്‍ഡ് അവരുടെ കറന്റുകണക്ഷന്‍ കട്ട് ചെയ്തു. ആ പാവങ്ങള്‍ക്ക് കറന്റ് ചാര്‍ജ് അടയ്ക്കാന്‍ നിവൃത്തിയില്ല...'

ഡാഡി കൂടുതലെന്തെങ്കിലും പറയുംമുമ്പേ ശ്രേയ വിങ്ങിക്കരയാന്‍ തുടങ്ങി. വിതുമ്പലോടെ അവള്‍ പറഞ്ഞു:

'ഡാഡീ... നമുക്കു വീട്ടിലേക്കു പോകാം. എന്റെ രണ്ടു ജോഡി യൂണിഫോമും ഇപ്രാവശ്യം ബെര്‍ത്ത്‌ഡേയ്ക്ക് കുഞ്ഞാന്റി തന്ന പുള്ളിയുടുപ്പും ഞാന്‍ നാഗവേണിക്കു കൊടുക്കും. അത് അവളുടെ വീട്ടില്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോയി കൊടുക്കണം. ഡാഡിയും വരണം, എന്റെ കൂടെ...'

ജിമ്മിച്ചന്‍ ശ്രേയയെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. കാര്‍ മുമ്പോട്ടു നീങ്ങുമ്പോള്‍ കോടക്കാറ്റ് ജാലത്തിലൂടെ ഉള്ളിലേക്കു വന്ന് ശ്രേയയെ ചുംബിച്ചു. 'നീയിപ്പോഴാ ഒരു നല്ല കൂട്ടുകാരിയായത്' എന്ന് കാറ്റ് തന്റെ ചെവിയില്‍ പറയുന്നതുപോലെ ശ്രേയയ്ക്കു തോന്നി.


Wednesday 25 July 2018

ജിഷ്ണുവിന്റെ സ്‌കൂള്‍ബാഗ്

      നല്ല പിങ്ക് നിറമുള്ള സ്‌കൂള്‍ ബാഗ്! അതിന്റെ മുന്നിലെ പോക്കറ്റിനു  മുകളില്‍ മഞ്ഞ ഉടുപ്പിട്ട മിക്കി മൗസിന്റെ വലിയ ചിത്രം. മിക്കിയുടെ കണ്ണുകള്‍ ജീവനുള്ളവ പോലെ ഇടയ്ക്കിടയ്ക്ക് ചലിക്കുന്നുണ്ട്. 
ജിഷ്ണു ദൂരെ നിന്ന് കൗതുകത്തോടെ ആ ബാഗിലേക്കു നോക്കി. അരുണിന്റേതാണ് ആ ബാഗ്. ജിഷ്ണു കേള്‍ക്കത്തക്ക വിധം അരുണ്‍ ഉറക്കെ ജോയലിനോടും അഭിജിത്തിനോടും പറയുന്നതു കേട്ടു:
''ഡാഡി വാങ്ങിത്തന്നതാ ഈ ബാഗ്... കണ്ടില്ലേ ഇതിനകത്ത് പെന്‍സിലും റബ്ബറുമൊക്കെ വയ്ക്കാന്‍ പ്രത്യേകം പ്രത്യേകം അറകളുണ്ട്... ഇതു വാങ്ങിയപ്പോള്‍ വാട്ടര്‍ ബോട്ടിലും വാട്ടര്‍ ഗണ്ണും ഫ്രീ കിട്ടിയിട്ടുമുണ്ട്.''
അതൊക്കെയൊന്ന് അടുത്തു കാണാന്‍ ജിഷ്ണുവിന് ആഗ്രഹമില്ലാഞ്ഞല്ല, പക്ഷേ,അരുണിന് ജിഷ്ണുവിനെ ഒട്ടും ഇഷ്ടമില്ല.
അരുണിനോട് ജിഷ്ണുവിന് പ്രത്യേകം വിരോധമൊന്നുമില്ല. എന്നാല്‍ അന്നവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ജിഷ്ണുവിനു സങ്കടം വരും. ഒരു തെറ്റും ചെയ്യാത്ത തന്റെ അച്ഛന്‍ ജയിലിലായിപ്പോയതിന്റെ പേരില്‍ അരുണ്‍ പറഞ്ഞതെന്താ? 'നീയാ വണ്ടിക്കള്ളന്റെ മകനല്ലേ' എന്ന്... 
അതു കേട്ടപ്പോള്‍ സഹിക്കാനായില്ല. അരിശം കൊണ്ട് കണ്ണില്‍ ഇരുട്ടു കയറി. പിന്നെ അവനെ കൂട്ടിപ്പിടിച്ച് കയ്യുടെ തരിപ്പ് മാറുന്നതു വരെ തല്ലി. അതിന്റെ പേരില്‍ ഹെഡ്മാസ്റ്ററുടെ വക ചൂരല്‍പ്രയോഗം ഏല്‍ക്കുമ്പോഴും ജിഷ്ണുവിനു വേദനിച്ചില്ല. 
പാവം അച്ഛന്‍!... ഇപ്പോള്‍ അവിടെ എന്തുമാത്രം പ്രയാസം അനുഭവിക്കുന്നുണ്ടാവും!... അച്ഛന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഇതുപോലെയൊരു ബാഗ് തനിക്കും കിട്ടുമായിരുന്നു.
കാലക്കേടിനാണ് അച്ഛന്‍ അന്ന് ആ വണ്ടി ബിസിനസ്സിന് ഇടനില നിന്നത്. വണ്ടിപ്പേട്ടയില്‍ പല പ്രാവശ്യം കണ്ടു പരിചയമുള്ള ഒരാള്‍ വന്ന് ഒരു ജീപ്പ് വില്‍പ്പനയ്ക്കുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ജീപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്ന നാട്ടുകാരന്‍ റേഷന്‍കടയുടമയെ അച്ഛന്‍ ഓര്‍ത്തു. വണ്ടിക്കച്ചവടത്തിന്റെ കമ്മീഷന്‍ കിട്ടിയാല്‍ ജിഷ്ണുവിന്റെ പുതുവര്‍ഷച്ചെലവുകള്‍ നടക്കുമല്ലോ എന്നായിരുന്നു അച്ഛന്റെ ചിന്ത. 
പക്ഷേ അച്ഛനെ അന്വേഷിച്ച് റേഷന്‍കടക്കാരനൊപ്പം പൊലീസ് വീട്ടില്‍ വന്നപ്പോഴാണ് ആ ജീപ്പ് മോഷണമുതലാണെന്ന് എല്ലാവരും അറിയുന്നത്. ജീപ്പ് വില്‍ക്കാന്‍ തന്നെ സമീപിച്ച ആളെ വണ്ടിപ്പേട്ടയില്‍ കണ്ടുള്ള പരിചയമേയുള്ളുവെന്ന് അച്ഛന്‍ പറഞ്ഞതൊന്നും പൊലീസുകാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ഒടുവില്‍ അച്ഛന്‍ ജയിലിലായി. അന്നു തുടങ്ങിയതാണ് അമ്മയുടെ കഷ്ടപ്പാട്. ഹോട്ടലിലെ  അടുക്കളയില്‍ അദ്ധ്വാനിക്കുകയാണ് ഇപ്പോള്‍ അമ്മ...
കാലവര്‍ഷം ആരംഭിച്ചിരിക്കുന്നു... ജിഷ്ണു തന്റെ നരച്ചു തുടങ്ങിയ സ്‌കൂള്‍ബാഗ് പുറത്തു തൂക്കി വീട്ടിലേക്കു നടന്നു. ഇന്ന് അമ്മ പണിക്കു പോയിട്ടില്ല. വീട്ടില്‍ പനിച്ചു കിടക്കുകയാണ്. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അവന്‍ അമ്മയ്ക്ക് മരുന്നു വാങ്ങിക്കൊടുത്തിരുന്നു. വടക്കേലെ നാണിയമ്മ ഉച്ചയ്ക്ക് കഞ്ഞി കൊടുക്കാമെന്നും ഇടയ്ക്കു വന്നു നോക്കാമെന്നും സമ്മതിച്ചതുകൊണ്ടാണ് അവന്‍ സ്‌കൂളില്‍ പോയതു തന്നെ. തണുത്തു വിറയ്ക്കുകയായിരുന്നു അമ്മ. ഒരു കമ്പിളിപ്പുതപ്പ് അമ്മയ്ക്ക് അത്യാവശ്യമാണ്. എങ്കിലും നിസ്സഹായനായിരുന്നു അവന്‍. 
ആകാശം കറുത്തിരുളുന്നു. അടുത്ത മഴയ്ക്കുള്ള പുറപ്പാടാണ്. ദൂരെ നിന്നു തന്നെ രാജലക്ഷ്മി ടീച്ചര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നത് ജിഷ്ണു കണ്ടു. സ്‌കൂളില്‍ നിന്ന് വിരമിച്ചെങ്കിലും ടീച്ചറിന് ഇപ്പോഴും കുട്ടികളെ കാണാതിരിക്കാനാവില്ല. ജിഷ്ണു അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ ചോദിച്ചു: 
''ജിഷ്ണൂ... പുസ്തകങ്ങളും ബുക്കുമൊക്കെ വാങ്ങിയോ?...''
''വാങ്ങി ടീച്ചര്‍...'' അവര്‍ അവനെ ചേര്‍ത്തു നിര്‍ത്തി പുഞ്ചിരിയില്‍ നിറഞ്ഞ സ്‌നേഹത്തോടെ ചോദിച്ചു: 
''എന്നിട്ട് പുതിയ സ്‌കൂള്‍ബാഗ് വാങ്ങിയില്ലേ? ഈ ബാഗിന്റെ നിറം മങ്ങി പഴകിപ്പോയല്ലോ...''
അവന്‍ ഒന്നും പറഞ്ഞില്ല. പെയ്യാനൊരുങ്ങുന്ന ആകാശം പോലെയായി അവന്റെ കണ്ണുകള്‍. ടീച്ചര്‍ വിളിച്ചു: ''നീ വാ...'' 
ടീച്ചറുടെ വീടിനുള്ളില്‍ പതുപതുത്ത സെറ്റിയില്‍ അമര്‍ന്നിരിക്കാന്‍ ജിഷ്ണുവിനു തോന്നിയില്ല. ടീച്ചര്‍ അവന് ചായയും പലഹാരങ്ങളും നല്‍കി. മടങ്ങുമ്പോള്‍ ഒരു അഞ്ഞൂറു രൂപ നോട്ടും ഒരു നൂറുരൂപാ നോട്ടും ഒരുമിച്ച് മടക്കി അവന്റെ പോക്കറ്റില്‍ തിരുകിയിട്ട് ടീച്ചര്‍ പറഞ്ഞു: 
''ഇതുകൊണ്ടൊരു സ്‌കൂള്‍ ബാഗ് വാങ്ങണം കേട്ടോ...''
അപ്പോള്‍ തന്നെ അവന്‍ വീട്ടിലേക്കു പോകാതെ ടൗണിലേക്കു തിരിച്ചു. നിറപ്പകിട്ടാര്‍ന്ന ബാഗുകള്‍ നിറഞ്ഞ ഒരു കടയുടെ മുന്നിലാണ് ഇപ്പോള്‍ ജിഷ്ണു. അവിടെ ചില്ലലമാരയില്‍ തൂക്കിയിട്ട പിങ്ക് നിറമുള്ള ബാഗില്‍ മഞ്ഞനിറത്തില്‍ മിക്കി മൗസിനെ ജിഷ്ണു കണ്ടു. മിക്കി തന്നെ അങ്ങോട്ടു വിളിക്കുകയാണ്. 
ആ കടയ്ക്കപ്പുറത്ത് ഒരു തുണിക്കടയുണ്ട്. ജിഷ്ണു മെല്ലെ അങ്ങോട്ടു നടന്നു. അവിടെ കണ്ട വില്പനക്കാരിയോടവന്‍ ചോദിച്ചു: 
''ചേച്ചീ... അറുനൂറു രൂപയ്ക്ക് ഒരു കമ്പിളിപ്പുതപ്പു കിട്ടുമോ?...''
പുറത്തു തൂക്കിയ നിറം മങ്ങിയ സ്‌കൂള്‍ബാഗും നെഞ്ചത്തടുക്കിപ്പിടിച്ച കമ്പിളിപ്പുതപ്പുമായി വീട്ടിലേക്കു നടക്കുമ്പോള്‍ അവന്‍ ചിന്തിച്ചു: നിറം മങ്ങിയതാണെങ്കിലും എന്റെ സ്‌കൂള്‍ബാഗിന് മറ്റു കുഴപ്പമൊന്നുമില്ലല്ലോ...

Tuesday 2 May 2017

യഥാര്‍ത്ഥ സന്തോഷം

      
      മഹാധനികനായിരുന്നു, ലിഡിയയിലെ ക്രോയ്‌സസ് രാജാവ്. ഏഥെന്‍സിലെ പ്രശസ്ത നിയമജ്ഞന്‍ സോളോണ്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ക്രോയ്‌സസിനെ സോളോണ്‍ സമയം കിട്ടുമ്പോഴൊക്കെ സന്ദര്‍ശിക്കും. 
      ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ സോളോണിന് രാജാവ് തന്റെ അമൂല്യനിധിനിക്ഷേപങ്ങള്‍ കാട്ടിക്കൊടുത്തു. ഒട്ടേറെ അറകളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും അമൂല്യരത്‌നങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച അമൂല്യ വസ്തുക്കളും!!... 
      അത്രയും അമൂല്യമായ ധനസമ്പത്ത് അതിനു മുമ്പൊരിക്കലും സോളോണ്‍ കണ്ടിരുന്നില്ല. എങ്കിലും ആ കാഴ്ച അദ്ദേഹത്തില്‍ ഭാവവ്യത്യാസമൊന്നുമുണ്ടാക്കിയില്ല. 
      കണക്കില്ലാത്ത നിധിനിക്ഷേപങ്ങള്‍ കണ്ടിട്ടും നിസ്സംഗനായി നില്‍ക്കുന്ന സോളോണിന്റെ പ്രതികരണം രാജാവിന് അത്ര ഇഷ്ടപ്പെട്ടില്ല. ക്രോയ്‌സസ് രാജാവ് ചോദിച്ചു:
      ''ഇനി പറയൂ സോളോണ്‍, ഇത്രയധികം സമ്പത്തുള്ള ഞാനല്ലേ ലോകത്ത് ഏറ്റവും സന്തുഷ്ടന്‍?''
      സോളോണ്‍ പറഞ്ഞു:
      ''അല്ല മഹാരാജാവേ, ഒരിക്കലും അങ്ങല്ല ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍...''
രാജാവിന് ദേഷ്യം വന്നെങ്കിലും അതു പ്രകടിപ്പിക്കാതെ അദ്ദേഹം ചോദിച്ചു:
      ''പിന്നെയാരാണ്?''
      സോളോണ്‍ വിനയത്തോടെ പറഞ്ഞു:''ഏഥെന്‍സില്‍ ജീവിച്ചിരുന്ന ടെല്ലസ് ആണ് എന്റെ അറിവില്‍ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍. ആര്‍ഭാടമായി ജീവിക്കാന്‍ വേണ്ടത്ര പണം കൈവശമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മരണശേഷം അത് മുഴുവന്‍ യുദ്ധങ്ങളിലും കലഹങ്ങളിലും വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുകയായിരുന്നു.''
      ''ശരി... സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാമത്തെ ആള്‍ ആരാണ്?'' അതു താനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് രാജാവ് ആ ചോദ്യം ചോദിച്ചത്.
രാജാവിന്റെ ആ പ്രതീക്ഷയും തെറ്റായിരുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനവും ക്രോയ്‌സസിനല്ല സോളോണ്‍ നല്‍കിയത്. അദ്ദേഹം പറഞ്ഞു: 
      ''മഹാരാജാവേ, അങ്ങു സന്തുഷ്ടനായിരിക്കാം... എന്നാല്‍ നാളെ അങ്ങേയ്ക്ക് എന്തു സംഭവിക്കുമെന്നറിയില്ലല്ലോ. പണവും പ്രതാപവും അധികാരവും നഷ്ടപ്പെട്ടാല്‍ അങ്ങു സന്തോഷവാനായിരിക്കുമെന്നതിന് എന്താണ് ഉറപ്പ്? അതുകൊണ്ട് അങ്ങ് സന്തോഷവാനായിരുന്നോ അല്ലയോ എന്ന് അങ്ങയുടെ മരണശേഷമേ പറയാനാവൂ...''
      സോളോണിന്റെ വാക്കുകള്‍ ശരിയാണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. പേര്‍ഷ്യന്‍ രാജാവായ സൈറസുമായുള്ള യുദ്ധത്തില്‍ ക്രോയ്‌സസ് തടവുകാരനായി പിടിക്കപ്പെട്ടു. ബന്ധനസ്ഥനായി തടവില്‍ കഴിയുമ്പോള്‍ ക്രോയ്‌സസ് സോളോണിന്റെ വാക്കുകള്‍ ഓര്‍ത്തു. 
      'ഹൊ... എത്ര വലിയ സത്യമാണ് സോളോണ്‍ അന്നു പറഞ്ഞത്! ഞാന്‍ ഏറ്റവും വിലയേറിയതായി കരുതിയ പണം ഇല്ലായിരുന്നെങ്കില്‍ പേര്‍ഷ്യന്‍ സൈന്യത്തിന്റെ ആക്രമണവും എന്റെയീ കാരാഗൃഹവാസവുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ...'
      അദ്ദേഹം കാരാഗൃഹത്തിലെ ഇരുട്ടറയില്‍ കിടന്ന് ''സോളോണ്‍... സോളോണ്‍...'' എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. 
      ഏതായാലും ക്രോയ്‌സസിന്റെ ജീവിതം ആ കാരാഗൃഹത്തില്‍ അവസാനിച്ചില്ല. പിന്നീട് അധികാരമേറ്റ സൈറസ് ചക്രവര്‍ത്തി ക്രോയ്‌സസിനോട് സൗഹൃദവും ആദരവും പുലര്‍ത്തി. ചക്രവര്‍ത്തി ക്രോയ്‌സസിനെ തടവില്‍നിന്ന് മോചിപ്പിച്ചു.
      പണമാണ് ഏറ്റവും വലിയ നേട്ടമെന്നു കരുതുകയും അതിനായി എല്ലാ പ്രമാണങ്ങളും കൈവെടിയുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ധനവും മറ്റു സൗഭാഗ്യങ്ങളുമൊക്കെ ചില നേരങ്ങളില്‍ നമുക്കു ശാപമായി മാറാം. നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാവുന്നത്.

Monday 23 June 2014

പ്രണയത്തിന്റെ തത്വശാസ്ത്രം (Love’s Philosophy)

ഉറവുകളലിയുന്നു പുഴയില്‍പ്പതുക്കെ
പുഴകള്‍ക്കു ചേരുവാന്‍ കടലിന്റെ ഗാത്രം
സ്വര്‍ലോകമാരുതന്‍ മെല്ലെത്തലോടും
മധുരമാമൊരു ഹൃദ്യഭാവം കണക്കെ
ഒന്നുമേയേകമായ് നിലകൊള്‍കയില്ല;
ജഗദീശനരുളുന്ന നിയമത്താലെല്ലാം
ഒന്നാകുമുത്സാഹമോടൊത്തു ചേരും
എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍?

സുരലോകസീമയെ മുത്തും ഗിരിനിര
തിരകള്‍ തിരകളെ പുണരുന്നു ഗാഢം
ആവില്ല, സഹജനാം പുഷ്പത്തെ നിന്ദിക്കു-
മനിയത്തിപ്പൂവിന്നു മാപ്പു നല്കീടുവാന്‍
ആദിത്യകിരണങ്ങള്‍ ഭൂമിയെ മുത്തുന്നു
കടലിനെ ചുംബിപ്പൂ രാക്കതിര്‍ മെല്ലവേ
മധുരമെന്നോതുവതെങ്ങനെയിവയെല്ലാം
നീയെന്നെ മുത്തുവാന്‍ മനസ്സായിടായ്കില്‍...

പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ 'Love's Philosophy' എന്ന കവിതയുടെ മൊഴിമാറ്റമാണിത്. ഷെല്ലിയുടെ ഇംഗ്ലീഷ് കവിത താഴെ-


Love’s Philosophy
The fountains mingle with the river
   And the rivers with the ocean,
The winds of heaven mix for ever
   With a sweet emotion;
Nothing in the world is single;
   All things by a law divine
In one spirit meet and mingle.
   Why not I with thine?—

See the mountains kiss high heaven
   And the waves clasp one another;
No sister-flower would be forgiven
   If it disdained its brother;
And the sunlight clasps the earth
   And the moonbeams kiss the sea:
What is all this sweet work worth
   If thou kiss not me?

Thursday 29 May 2014

നചികേതസ്സിന്റെ സന്ദേഹം

      ആശ്രമമുറ്റത്ത് യജ്ഞശാലയില്‍ യാഗത്തിരക്ക്. ഉദ്ദാലകമുനിയും ബന്ധുക്കളും ഭയഭക്തിപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായി. ഉദ്ദാലകന്റെ താത്പര്യമനുസരിച്ചാണ് വിശ്വജിത്ത് എന്ന യാഗം ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ യജ്ഞാചാര്യന്മാര്‍ സന്നിഹിതരാണ്. 
      യാജകപ്രധാനിയുടെ സമീപത്തുതന്നെ ആജ്ഞാനുവര്‍ത്തിയായി നില്‍പ്പുണ്ട്, നചികേതസ്സ്. ഉദ്ദാലകമുനിയുടെ മകനാണ് ആ ബാലന്‍. ഊര്‍ജ്ജസ്വലനും ബുദ്ധിമാനുമായ അവന്റെ സംശയങ്ങള്‍ക്കു മുന്നില്‍ പണ്ഡിതരായ മുനിവര്യന്മാര്‍ പോലും പലപ്പോഴും ഉത്തരം മുട്ടിപ്പോകാറുണ്ട്.
ചിലപ്പോള്‍ അവന്‍ യാഗമന്ത്രങ്ങളുടെ അര്‍ത്ഥം അന്വേഷിക്കും. മറ്റു ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ അങ്ങനെ തന്നെ നടത്തിയില്ലെങ്കിലെന്താ എന്നാവും അവന്റെ സംശയം. ഈശ്വരപ്രസാദത്തെക്കുറിച്ചുള്ള സംശയങ്ങളും മഹര്‍ഷിശ്രേഷ്ഠരോട് ഉന്നയിക്കാന്‍ അവന്‍ മടിക്കാറില്ല. നചികേതസ്സിന്റെ സംശയങ്ങളൊന്നും അവസാനിക്കില്ലെന്നാണ് മുനികുമാരന്മാര്‍ തമാശയായി പറയാറുള്ളത്.
      യാഗം അവസാനഘട്ടത്തിലെത്തി. യാഗം ഫലം കണ്ട സന്തോഷം എല്ലാവരുടെയും മുഖത്ത് നിഴലിക്കുന്നുണ്ട്. വിശ്വജിത് യാഗത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യാജകര്‍ക്ക് ആതിഥേയന്‍ എല്ലാം ദാനം ചെയ്യണമെന്നാണു നിയമം. ഉദ്ദാലകന്‍ ഉദാരമനസ്കനായി എല്ലാം ദാനം ചെയ്യാന്‍ തയ്യാറായി.
      ആശ്രമത്തില്‍ കുറേ പശുക്കളുണ്ടായിരുന്നു- പാല്‍ വറ്റി ശോഷിച്ച മിണ്ടാപ്രാണികള്‍! ദാനം ചെയ്യാന്‍ ബാക്കിയൊന്നുമില്ലെന്നു വന്നപ്പോള്‍ ഉദ്ദാലകന്‍ അവയെയും ദാനം ചെയ്തു. കണ്ടു നിന്ന നചികേതസ്സ് ആ പശുക്കളുടെ കണ്ണിലേക്കു നോക്കി. അവയുടെ ദൈന്യഭാവം അവനില്‍ കനിവുണര്‍ത്തി. ഒപ്പം ഒരു സന്ദേഹവും ഉള്ളിലുണര്‍ന്നു.
ഞാനും അച്ഛന്റെ സ്വത്തല്ലേ? സര്‍വ്വവും ദാനം ചെയ്യണമെന്നാണെങ്കില്‍ എന്നെയും ദാനം ചെയ്യണമല്ലോ.
      നചികേതസ്സ് സംശയം മറച്ചുവച്ചില്ല. അവന്‍ പിതാവിനടുത്തെത്തി ചോദിച്ചു:
      "അച്ഛാ... എന്നെ ആര്‍ക്കാണു ദാനം ചെയ്യുന്നത്?''
      ആദ്യം ഉദ്ദാലകന്‍ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. വിടാന്‍ ഭാവമില്ലാതെ മുനികുമാരന്‍ ചോദ്യം ആവര്‍ത്തിച്ചു. ഇപ്രാവശ്യം അവന്റെ ചോദ്യത്തെ അവഗണിക്കാനാവാതെ അല്പം നീരസത്തോടെ തന്നെ ഉദ്ദാലകന്‍ പറഞ്ഞു:
      "നിന്നെ ഞാന്‍ കാലനു കൊടുക്കും...''
      അറംപറ്റുന്ന ആ മറുപടി കേട്ട് യജ്ഞശാലയില്‍ അസ്വസ്ഥത പരന്നു. മുനിമാര്‍ വിഷണ്ണരായി. നചികേതസ്സ് മാത്രം അക്ഷോഭ്യനായി നിലകൊണ്ടു. പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒരു അശരീരി മുഴങ്ങി.
      "നചികേതസ്സേ, നീ യമഗൃഹത്തില്‍ പോകണമെന്നതാണ് നിന്റെ അച്ഛന്റെ ഉദ്ദേശ്യം. അതുകൊണ്ട് യമന്‍ വീട്ടിലില്ലാത്ത സമയം നോക്കി നീ അവിടെ ചെല്ലുക. അപ്പോള്‍ യമപത്‌നി ആതിഥ്യ മര്യാദയനുസരിച്ച് ആഹാരം കഴിക്കുവാന്‍ നിന്നോട് ആവശ്യപ്പെടും. അതു നീ പാടേ നിരസിക്കണം. യമരാജന്‍ മടങ്ങിയെത്തുമ്പോള്‍ നീ അവിടെയെത്തിയിട്ട് എത്ര ദിവസമായെന്നും എന്തു ഭക്ഷിച്ചെന്നും ചോദിക്കും. അതിന് നീ അവിടെയെത്തി മൂന്നു രാത്രിയായെന്നും ആദ്യദിവസം അങ്ങയുടെ പ്രജകളെയും രണ്ടും മൂന്നും ദിവസങ്ങളില്‍ പശുക്കളെയും സുകൃതത്തെയും ഭക്ഷിച്ചെന്നും പറയണം. അതിഥി സ്വഗൃഹത്തില്‍ മൂന്നു ദിവസം വിശന്നു കഴിഞ്ഞാല്‍ പ്രജകള്‍ക്കും സുകൃതാദികള്‍ക്കും ക്ഷയം സംഭവിക്കുമെന്നാണ് അതിനര്‍ത്ഥം.''
      അശരീരി അനുസരിച്ച് നചികേതസ്സ് യമഗൃഹത്തിലേക്ക് യാത്ര തിരിക്കുകയും അത്തരത്തില്‍ യമനോട് സംസാരിക്കുകയും ചെയ്തു. ആ കൊച്ചുമിടുക്കന്റെ സംസാരത്തില്‍ പ്രീതനായ യമരാജന്‍ അവനെ അനുഗ്രഹിച്ച് ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ അവനോട്  ആവശ്യപ്പെട്ടു. എന്നെ ജീവനോടെ എന്റെ അച്ഛന്റെയടുത്തേക്ക് അയയ്ക്കണം, കേള്‍വിയിലൂടെയും ഓര്‍മ്മയിലൂടെയും എനിക്കു ലഭിച്ച യജ്ഞസിദ്ധി നിലനിര്‍ത്തുവാന്‍ എന്നെ സഹായിക്കണം, മരണത്തെ അതിജീവിക്കുവാന്‍ എന്നെ അനുഗ്രഹിക്കണം എന്നീ വരങ്ങളാണ് നചികേതസ്സ് യമരാജനോട് ആവശ്യപ്പെട്ടത്. സന്തോഷത്തോടെ യമദേവന്‍ അവന്റെ അഭീഷ്ടം നിറവേറ്റിക്കൊടുത്തു. ബ്രഹ്മവിദ്യയും യോഗവിദ്യയും കരസ്ഥമാക്കി ആശ്രമത്തില്‍ തിരിച്ചെത്തിയ നചികേതസ്സ്  തന്റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിച്ചു.
      നചികേതസ്സ് നമുക്ക് നല്‍കുന്ന ഒരു സന്ദേശമുണ്ട്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ ഈശ്വരഹിതത്തിന് വിധേയരായി അഭിമുഖീകരിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാവുമെന്നതാണ് ആ സന്ദേശം. അത്തരം വിജയങ്ങളിലൂടെ നന്മയുടെ കാവലാളുകളാകാന്‍ നമുക്കു സാധിക്കണം.

Wednesday 20 November 2013

കടല്‍ത്തിരകളോടു സംസാരിച്ചവന്‍

      ആ മനുഷ്യന്‍ കടല്‍ത്തീരത്ത് ആര്‍ത്തലയ്ക്കുന്ന തിരകളോട് എന്തൊക്കെയോ ഉച്ചത്തില്‍ പറയുകയാണ്. പ്രസംഗം പറയുംപോലെ സംസാരത്തിനൊപ്പം ആംഗ്യം കാട്ടുന്നുമുണ്ടയാള്‍.
കണ്ടിട്ടു ഭ്രാന്തനാണെന്നു തോന്നുന്നു. തല പകുതി മുണ്ഡനം ചെയ്തിട്ടുണ്ട്. മെലിഞ്ഞു ക്ഷീണിച്ച ശരീരപ്രകൃതമാണ്. ഒരു വശത്തെ തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്.
      ചിലപ്പോള്‍ കടല്‍ത്തീരത്തെ മണലില്‍നിന്ന് വെള്ളാരം കല്ലുകള്‍ പെറുക്കിയെടുക്കും അയാള്‍. എന്നിട്ട് അവ കടല്‍വെള്ളത്തില്‍ കഴുകി വായിലിടും. ചെറിയ ഉരുളന്‍ പാറക്കല്ലുകള്‍ വായിലിട്ടുകൊണ്ടു തന്നെ ഉറക്കെ പ്രസംഗം തുടരും.
      കടല്‍ത്തീരത്ത് മലഞ്ചരുവിലൊരു ഗുഹയിലാണ് അയാളുടെ താമസം.
      അവിടെയെത്തിയാലോ?...
      ഗുഹയുടെ നടുവില്‍ തൂക്കിയിട്ടിരിക്കുന്നൊരു വാളുണ്ട്. ആ വാളിന്റെ കൂര്‍ത്ത അഗ്രത്തില്‍ ചലിക്കുന്ന തോളെല്ല് സ്പര്‍ശിക്കത്തക്ക വിധം അയാള്‍ നില്‍ക്കും. എന്നിട്ട് പ്രസംഗം തുടരും. ചിലപ്പോള്‍ അറിയാതെ തോളെല്ലുയരും. അപ്പോള്‍ വാളിന്റെ അഗ്രത്തില്‍ തട്ടി തോളില്‍ മുറിവുണ്ടാകും. എങ്കിലും അയാള്‍ അവിടെനിന്നു മാറുകയോ പ്രസംഗം നിര്‍ത്തുകയോ ചെയ്യില്ല. മറ്റു ചിലപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു പ്രതിബിംബത്തോടും സംസാരിക്കുന്നതു കാണാം. ഇതെല്ലാം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?
      ഈ സംഭവം നടക്കുന്നത് ഇന്നല്ല, ക്രിസ്തുവിന്റെ ജനനത്തിനും നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഗ്രീസിലെ ഏഥെന്‍സിലാണ്. ഭ്രാന്തനെന്നു തോന്നിച്ച ആ മനുഷ്യന്‍ ആരെന്നോ? ലോകം കണ്ട പ്രഗത്ഭനായ പ്രസംഗകന്‍ ഡെമോസ്തനീസ് ആണയാള്‍. ഡെമോസ്തനീസ് പ്രസംഗം പരിശീലിക്കുന്ന കാഴ്ചയാണു നാം കണ്ടത്.
      ഇത്തരത്തില്‍ അദ്ദേഹം പരിശീലനം നടത്താന്‍ ഒരു കാരണമുണ്ട്. ഡെമോസ്തനീസിന്റെ എട്ടാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു അദ്ദേഹം വളര്‍ന്നത്. ഡെമോസ്തനീസിന് അവകാശപ്പെട്ട വലിയ ഭൂസ്വത്ത് മുഴുവന്‍ ആ ബന്ധു കൈവശപ്പെടുത്തി.
      ഇരുപതു വയസ്സായപ്പോള്‍ അവന്‍ നഷ്ടപ്പെട്ട സ്വത്ത് തിരികെ ലഭിക്കുന്നതിന് നീതിപീഠത്തെ സമീപിച്ചു. സ്വയം വാദിക്കാനുറച്ച് കോടതിയിലെത്തിയ അവന് കാര്യങ്ങളൊന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. അവന്റെ വിക്കും പതിഞ്ഞ ശബ്ദവുമൊക്കെയായിരുന്നു കാരണം. ഈ ബലഹീനതകളെ അതിജീവിക്കാതെ കോടതിയില്‍ വാദിച്ചു ജയിക്കാനാവില്ലെന്ന് അവനു ബോധ്യപ്പെട്ടു.
      വിക്കും പതിഞ്ഞ ശബ്ദവും മാത്രമല്ല, തന്റെ ശാരീരിക ദൗര്‍ബല്യവും തോളെല്ല് ഇടയ്ക്കിടയ്ക്ക് ഉയരുന്ന പ്രശ്‌നവും അവനെ വല്ലാതെ അലട്ടി. ഈ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നിരന്തരമായ പരിശീലനം വേണമെന്ന് ഡെമോസ്തനീസിനെ ഉപദേശിച്ചത് നാടകനടനായ സാറ്റിറസ് ആയിരുന്നു. നിരന്തര പരിശീലനത്തിലൂടെ അഭിനയകലയുടെ ഉന്നതങ്ങളിലെത്തിയ സാറ്റിറസിന്റെ ഉപദേശം ഡെമോസ്തനീസിന് സ്വീകാര്യമായിരുന്നു.
      അങ്ങനെ ഏഥെന്‍സിലെ കടല്‍ത്തീരത്തുള്ള ഒരു ഗുഹ തന്റെ സ്വയംപരിശീലനകേന്ദ്രമായി ഡെമോസ്തനീസ് തെരഞ്ഞെടുത്തു. അവിടെയെത്തിയപ്പോള്‍ ആദ്യം തന്നെ അവന്‍ വാള്‍ ഉപയോഗിച്ച് തന്റെ തല പകുതി മുണ്ഡനം ചെയ്തു. ഉടനെയെങ്ങും പൊതുസമൂഹത്തിലേക്ക് മടങ്ങാതിരിക്കാന്‍ സ്വയം വികൃതനാകുവാന്‍ അവന് തെല്ലും വിഷമം തോന്നിയില്ല. ലക്ഷ്യം സാധിക്കുന്നതു വരെ ഒറ്റപ്പെട്ടു ജീവിക്കാനായിരുന്നു അവന്റെ തീരുമാനം.
      വിക്കു മാറ്റാന്‍ വെള്ളാരം കല്ലുകള്‍ വായിലിട്ട് സംസാരിച്ചു. ക്രമേണ അവന്റെ നാവിന്റെ കട്ടി കുറഞ്ഞു. ശബ്ദം വര്‍ദ്ധിക്കാന്‍ തിരമാലകളുടെ ശബ്ദത്തോടു മത്സരിച്ചു. ക്രമേണ അവന് ഘനഗംഭീരമായ ശബ്ദം ലഭിച്ചു.
      തോളെല്ലിന്റെ ചലനം നിയന്ത്രിക്കാനായിരുന്നു വാള്‍ കെട്ടിത്തൂക്കി അതിനടിയില്‍ നിന്നത്. വാളില്‍ തോള്‍ തട്ടുമെന്ന് ഉപബോധമനസ്സിനെ ഓര്‍മ്മപ്പെടുത്തി ആ പ്രശ്‌നത്തെയും അതിജീവിച്ചു. ആംഗ്യത്തിലെ വികലതയെ അതിജീവിക്കുവാന്‍ കണ്ണാടിയില്‍ നോക്കിയുള്ള പ്രസംഗം അവനെ സഹായിച്ചു. അങ്ങനെ മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെ നേടിയ ശുഭാപ്തി വിശ്വാസവുമായി ഡെമോസ്തനീസ് കോടതിയിലെത്തി കേസ് വാദിച്ച് നീതി നേടി.
      നോക്കൂ, നല്ലൊരു പ്രസംഗകനാകാന്‍ ഡെമോസ്തനീസിന് എത്രമാത്രം അദ്ധ്വാനിക്കേണ്ടി വന്നു! ശുഭപ്രതീക്ഷയും സ്ഥിരോത്സാഹവുമുള്ള അദ്ദേഹത്തിന്റെ പരിശീലനം എത്ര മാതൃകാപരമാണ്! ഡെമോസ്തനീസിന്റെ ജീവിതം നമുക്കൊരു പാഠം പകരുന്നുണ്ട്. പരിശ്രമിച്ചാല്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്ന പാഠം.