Tuesday 19 June 2012

ദൈവം നല്‍കുന്ന സമയം

      നഗരത്തിനു മുകളില്‍ പെയ്യുന്ന ക്രിസ്മസ് മഞ്ഞിന് പതിവിലേറെ കുളിരുണ്ടായിരുന്നു.
      സന്ധ്യയ്ക്ക് ടൗണിലെ മലയാളി സമാജം ഓഫീസില്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. പുരോഹിതരും സഭാനേതാക്കളും സാംസ്കാരികപ്രവര്‍ത്തകരുമാണ് ഒത്തുകൂടുന്നത്. മഞ്ഞില്‍ കുതിര്‍ന്ന തെരുവിലൂടെ മലയാളി സമാജം ഓഫീസ് ലക്ഷ്യമാക്കി സ്കൂട്ടറോടിക്കുമ്പോള്‍ ഫാദര്‍ സാമുവല്‍ ചിന്താമഗ്നനായി. 
      നാളെ രാവിലെയാണ് പള്ളിയിലെ യുവാക്കളോട് ഒരുമിച്ചു കൂടാന്‍ പറഞ്ഞിരിക്കുന്നത്. തലേ ഞായറാഴ്ചയും അവര്‍ ഒത്തുകൂടിയിരുന്നു. അന്നത്തെ അവരുടെ ചര്‍ച്ചകള്‍ ഫാദറിന്റെ മനസ്സിലേക്ക് ഓടിയെത്തി.
      ഫാദര്‍ സാമുവല്‍ ആ പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്സാണ്. അതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. അത് യുവാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.
      നല്ല ചുറുചുറുക്കുള്ള കുട്ടികള്‍. ആ ആഹ്വാനം അവര്‍ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ... എന്താണു വ്യത്യസ്തമായി ചെയ്യാനാവുന്നത്?...
      മുന്‍വര്‍ഷങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചറിഞ്ഞു. കാരള്‍സംഘമായി ക്രിസ്മസ് രാത്രികളില്‍ വീടുസന്ദര്‍ശനം, ഹോസ്പിറ്റലുകളില്‍ കേക്ക് വിതരണം, ക്രിസ്മസ് കലാസന്ധ്യ... ... അതിനപ്പുറമൊന്നും അവരുടെ ഓര്‍മ്മയിലില്ല. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്തരത്തില്‍ ചില ആഹ്ലാദാഘോഷങ്ങളാണ് അവരുടെ മനസ്സില്‍ നിറയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാദര്‍ അവര്‍ക്കൊരു നിര്‍ദ്ദേശം നല്‍കി.
      "അടുത്ത ശനിയാഴ്ച രാവിലെ നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടും. അന്ന് എല്ലാവരും അവരവരുടെ മനസ്സിലുള്ള പദ്ധതിയെന്തെന്ന് തീരുമാനിച്ചു വരണം. അവ ചര്‍ച്ച ചെയ്ത് ഏറ്റവും അര്‍ത്ഥവത്തായ ഒന്ന് ഈ വര്‍ഷം ക്രിസ്മസ് പ്രവര്‍ത്തനമായി നാം നടപ്പിലാക്കും.'
      മഞ്ഞിന്റെ കാഠിന്യം ഏറുന്നുണ്ട്. ഇട്ടിരിക്കുന്ന ജാക്കറ്റിന് മുകളിലൂടെ ഒരു കമ്പിളി പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് ഉള്ളിലേക്ക് തുളച്ചു കയറുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കിന് കുറവൊന്നുമില്ല. ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള ധൃതിയിലാണ് എല്ലാവരും. വിപണി ഉണരുന്ന കാലമാണ് ക്രിസ്മസ്. പണത്തിന്റെ ഹുങ്കു കാട്ടാനാണോ പലരും ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് ഫാദര്‍ സാമുവലിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സത്യത്തില്‍ ഈ ആര്‍ഭാടത്തിനൊന്നും ആദ്യത്തെ ക്രിസ്മസ്സുമായി യാതൊരു ബന്ധവുമില്ലല്ലോ. പിറക്കാനിടമില്ലാതെ പുല്‍ക്കൂടിനെ പുല്‍കേണ്ടി വന്ന ക്രിസ്തു, നിസ്വന്റെ പ്രതിനിധിയല്ലേ? അവന്റെ ഹൃദയത്തില്‍ ഇപ്പോഴും വെളിമ്പറമ്പുകളിലുഴലുന്ന ആട്ടിടയന്‍മാര്‍ക്കായിരിക്കും സ്ഥാനമുണ്ടാവുക. ഉത്തരവാദിത്തത്തിന്റെ വേദനയും പേറി ജീവിതത്തിന്റെ വെളിമ്പറമ്പിലലയുന്ന അവര്‍ക്കാണല്ലോ മാലാഖമാര്‍ ആദ്യം പ്രത്യക്ഷരായത്. ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ജാക്കറ്റിനെ തുളച്ചു കയറിയ തണുപ്പ് എങ്ങോ പോയൊളിച്ചെന്ന് ഫാദര്‍ സാമുവലിന് തോന്നി.
      അല്പം വൈകി, മലയാളി സമാജം ഓഫീസിലെത്താന്‍. ധൃതിയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത്, മുടി ചീകിയൊതുക്കി, പുതച്ചിരുന്ന കമ്പിളി മടക്കി കൈയിലൊതുക്കി തിരിയുമ്പോള്‍ മുന്നിലൊരാള്‍ ദൈന്യഭാവത്തോടെ. ഏകദേശം അറുപത്തഞ്ച് വയസ്സ് പ്രായമുള്ള ഒരു വൃദ്ധന്‍. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമായി കൈനീട്ടി നില്‍ക്കുകയാണയാള്‍. കുപ്പായത്തിന്റെ പോക്കറ്റില്‍ പരതി, കൈയില്‍ കിട്ടിയ നാണയം അയാള്‍ക്കു നേരെ നീട്ടുമ്പോള്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ തൊഴുതു.
      "ഫാദര്‍, ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല... ... കഴിക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍... വല്ലാതെ തണുക്കുന്നു ഫാദര്‍... ഈ തണുപ്പു സഹിക്കാനാവുന്നില്ല...'
      ഫാദര്‍ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കമ്പിളിയും കനല്‍ച്ചിമ്മിനിയുമില്ലാതെ പുല്‍ക്കൂടിന്റെ തണുപ്പില്‍ പിറന്നുവീണ നിസ്വന്റെ മുഖഛായയില്ലേ ഈ യാചകന്? ഫാദര്‍ തന്റെ കൈയിലിരുന്ന കമ്പിളി നിവര്‍ത്തി ആ മനുഷ്യനെ പുതപ്പിച്ചു. അതിശയത്തോടെ എന്തു പറയണമെന്നറിയാതെ നില്‍ക്കുന്ന അയാളെ ഫാദര്‍ അടുത്തുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചപ്പാത്തിയും ഡാലും ആര്‍ത്തിയോടെ അയാള്‍ കഴിക്കുന്നത് നോക്കിയിരുന്നു. പിരിയുമ്പോള്‍ നന്ദി പറയേണ്ടതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു അയാള്‍.
      പിറ്റേന്ന് യുവാക്കളുടെ മീറ്റിംഗിലെ ആമുഖപ്രസംഗത്തില്‍ ഫാദര്‍ തലേന്നത്തെ അനുഭവം പങ്കുവച്ചു. ഒടുവിലായി ഇത്രയും കൂട്ടിച്ചേര്‍ത്തു:
      "... ...അതുകൊണ്ട് ഈ ക്രിസ്മസ്സില്‍ തെരുവിലെ തണുപ്പില്‍ കഴിയുന്നവര്‍ക്കെല്ലാം ഓരോ കമ്പിളി കൊടുക്കാനായാല്‍ അതാവും അര്‍ത്ഥവത്തായ ആഘോഷമെന്ന് എനിക്കു തോന്നുന്നു. അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍പോലും അറിയാതെയാവണം അവരെ കമ്പിളി പുതപ്പിക്കേണ്ടത്. തണുത്തു വിറയ്ക്കുന്നവന്റെ കണ്ണില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ...'
      യുവാക്കളില്‍ ആരോ ഒരാള്‍ ഫാദറിന്റെ വാക്കുകള്‍ക്കു പിന്നാലെ കൈയടിച്ചു. ആ കൈയടി ബാക്കിയുള്ളവര്‍ ഏറ്റെടുത്തപ്പോള്‍ അതൊരു കരഘോഷമായി മാറി. ഫാദര്‍ പ്രസംഗം തീര്‍ത്ത് ഇരുന്ന ഉടന്‍ യുവാക്കളിലൊരാള്‍ എഴുന്നേറ്റു.
      "ഫാദര്‍, കമ്പിളി വിതരണം താമസിപ്പിക്കരുത്, ഇന്നുതന്നെ നടത്തണമെന്നാണ് എന്റെ അഭിപ്രായം.'
      മറ്റുള്ളവരുടെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. കമ്പിളി വിതരണത്തിന് ഫാദറിനെ സഹായിക്കാന്‍ കൂട്ടത്തില്‍ ചിലരെ അവര്‍തന്നെ നിയോഗിക്കുകയും ചെയ്തു.
      രാത്രി... നഗരമുറങ്ങുന്ന നേരത്ത് കമ്പിളിദാതാക്കളെത്തി, ഒരു വെള്ള ടെമ്പോട്രാവലറില്‍. ഫാദറിനോടൊപ്പം മൂന്നു യുവാക്കളുണ്ട്. ദിവാകരന്‍ നായര്‍ എന്ന കോട്ടയംകാരനാണ് വാഹനമോടിക്കുന്നത്.
      മലയാളി സമാജം പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ദിവാകരന്‍ നായര്‍ നഗരത്തിലെ മലയാളികള്‍ക്ക് ദിവാകരേട്ടനാണ്. ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോള്‍   ഓടിയെത്തുന്ന ദിവാകരേട്ടന്‍ വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം നഗരത്തിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. തെരുവിലെ കടത്തിണ്ണകളില്‍ എവിടെയൊക്കെ ആളുകള്‍ ക്ഷീണിച്ച് ഉറങ്ങുന്നുണ്ടെന്ന് ദിവാകരേട്ടനറിയാം.
      തണുപ്പിന്റെ കാഠിന്യം സഹിച്ച് വിശ്രമിക്കുന്ന അവരെയൊക്ക കമ്പിളി പുതപ്പിച്ച് നിശബ്ദരായി മടങ്ങുമ്പോള്‍ അടുത്ത സ്ഥലം എവിടെയാണെന്ന് പറയുന്നത് ദിവാകരേട്ടനാണ്. എല്ലാവര്‍ക്കും നല്ല ഉത്സാഹം. ഒരു വലിയ ആത്മസംതൃപ്തി തോന്നി ഫാദറിന്. ഈ യാചകരൊക്കെ നാളെ രാവിലെ ഉണരുമ്പോള്‍ തങ്ങള്‍ക്കു ദൈവം നല്‍കിയ കമ്പിളിയെക്കുറിച്ച് അത്ഭുതം കൂറും.
      സമയം പന്ത്രണ്ടര. കമ്പിളി പുതപ്പിക്കല്‍ കര്‍മ്മം തുടങ്ങിയിട്ട് മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു. ഫാദര്‍ ക്ഷീണത്തോടെ കണ്ണടച്ചു കൊണ്ട് പറഞ്ഞു:
      "ദിവാകരേട്ടാ... നമുക്കിന്നിത് നിര്‍ത്താം... ബാക്കി നാളെയാകട്ടെ...'
      "ഫാദര്‍, അല്പസമയം കൂടി... ടൗണിനു പുറത്തേക്കുള്ള വഴിയില്‍ പാലത്തിനടുത്തിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു മനുഷ്യനുണ്ട്. പരശുറാം എന്നാണ് അയാളുടെ പേര്. അയാള്‍ക്കു കൂടി കൊടുത്തിട്ട് നിര്‍ത്താം.'
      "ഇല്ല ദിവാകരേട്ടാ, ഞാന്‍ വല്ലാതെ തളര്‍ന്നു. നാളെ ഞായറാഴ്ചയല്ലേ? രാവിലെ കുര്‍ബ്ബാനയുള്ളതാണ്. അതിന്റെ ക്രമീകരണങ്ങള്‍ പലതും ചെയ്യാനുണ്ട്... നമുക്കു മടങ്ങാം. ഇനി ബാക്കിയൊക്കെ നാളെയാകട്ടെ...' ഫാദര്‍ അക്ഷമനായി.
      മറുത്തൊന്നും പറഞ്ഞില്ല, ദിവാകരേട്ടന്‍. പള്ളിമേടയിലേക്കു മടങ്ങുന്ന വഴിക്ക് കുട്ടികളെ അവരുടെ വീടുകള്‍ക്കു മുന്നിലിറക്കി. പള്ളിയിലെത്തിയപ്പോള്‍ സമയം ഒരുമണി. ക്ഷീണം കാരണം കിടന്നതേ ഓര്‍മ്മയുള്ളൂ. വെളുപ്പിന് ഉണര്‍ന്ന ശേഷം കുര്‍ബ്ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍.
      കുര്‍ബ്ബാന കഴിഞ്ഞ് സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പരിശീലനവും പ്രാര്‍ത്ഥനായോഗങ്ങളുമെല്ലാമായി പതിവു ഞായറാഴ്ചത്തിരക്കുകള്‍. വൈകുന്നേരത്തെപ്പോഴോ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ കുറേ മിസ്ഡ് കോളുകളുണ്ട്. സൈലന്റ് മോഡിലിട്ടിരുന്നതിനാല്‍ അറിയാതിരുന്നതാണ്. ദിവാകരേട്ടന്‍ പല പ്രാവശ്യം വിളിച്ചിട്ടുണ്ട്. പിന്നെ മറ്റാരുടെയൊക്കെയോ കോളുകളും. ആരെയും വിളിക്കാന്‍ തോന്നിയില്ല. ഇന്നിനി ഒന്നിനും വയ്യ. നല്ല ക്ഷീണമുണ്ട്. ദിവാകരേട്ടനെ നാളെ രാവിലെ വിളിക്കാം. നാളെ രാത്രിയില്‍ കമ്പിളി വിതരണം തുടരുകയുമാവാം.
      പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്‌ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്‍. ഫാദര്‍ ആ അടിക്കുറിപ്പ് വായിച്ചു. "തണുപ്പിനും തോല്‍പ്പിക്കാനാവില്ലിനി: അതിശൈത്യം മൂലം മരണമടഞ്ഞ പരശുറാം എന്ന ഭിക്ഷക്കാരന്‍. നഗരത്തിലെ പാലത്തിനു സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.'
      മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ എടുത്തു നോക്കി.
      ദിവാകരേട്ടനാണ്. അറ്റന്‍റ് ചെയ്യണോ... എന്തു പറയും ദിവാകരേട്ടനോട്?...
      അല്ലല്ല... ദൈവത്തോട് എന്തു പറയും?...

Sunday 3 June 2012

നന്മയില്‍ വളരട്ടെ നമ്മുടെ കുരുന്നുകള്‍

      പുതിയ വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുന്നതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് കുട്ടികള്‍. നാളുകള്‍ക്കു ശേഷം കൂട്ടുകാരെ കാണുമ്പോള്‍ അവര്‍ക്ക് എന്തെല്ലാം പറയാനുണ്ടാവും!
      ഞാന്‍ ഈ ബ്ലോഗില്‍ ഇതുവരെ പോസ്റ്റ് ചെയ്തതു നാലും പാവപ്പെട്ട കുട്ടികളുടെ അനുഭവങ്ങളായിരുന്നു. കീറിയ യൂണിഫോം ഇട്ടു സ്കൂളില്‍ പോകുകയും പരിഹാസപാത്രമായി ഒടുവില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത വേളാങ്കണ്ണി (വേളാങ്കണ്ണിയുടെ ഓര്‍മ്മ), ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് അതിനെ മുതലെടുക്കുന്ന കച്ചവടതന്ത്രം വിദഗ്ധമായി പ്രയോഗിച്ച ശ്രീനി (കച്ചവടം), പട്ടിണിയുടെ മധ്യത്തിലും തനിക്കു കിട്ടിയ പൊതിച്ചോറ് അമ്മയ്ക്കു പങ്കുവയ്ക്കാന്‍ മറക്കാത്ത അര്‍ച്ചന (സ്‌നേഹവിരുന്ന്), എങ്ങനെയെങ്കിലും പഠിക്കണമെന്നുറച്ച് ദുര്‍ഗ്ഗുണപരിഹാരപാഠശാലയില്‍ പോകാന്‍ തയ്യാറായ സന്ദീപ് (അമ്മയാണു ധനം). ഇവരുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവുമല്ലോ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഈ കനലനുഭവങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. ഈ കുട്ടികള്‍ നാലും ഒരു സമൂഹത്തിന്റെ പ്രതിനിധികളാണ്. വിശപ്പിന്റെ വേദനയെന്തെന്ന് അനുഭവിച്ചറിഞ്ഞ പാവങ്ങളുടെ പ്രതിനിധികള്‍.
      എന്നാല്‍ സുഭിക്ഷതയില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് വിശപ്പ് എന്തെന്ന് അറിയുമോ? വിശക്കുന്നവന്റെ വേദനകള്‍ അറിയുമോ?
      ഒരു സംഭവം ഓര്‍മ്മ വരുന്നു.
      ഇതു നടന്നത് പട്ടണത്തിലെ ഒരു സ്കൂള്‍ ഹോസ്റ്റലിലാണ്. സ്കൂള്‍ വര്‍ഷാവസാനം ലൈബ്രറി ബുക്ക് തിരികെ നല്‍കാത്ത ഒരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് ലൈബ്രേറിയന്‍ അവന്റെ മുറിയിലെത്തി. വലിയ വിലയുള്ള ഒരു എന്‍ട്രന്‍സ് പരീക്ഷാസഹായിയായിരുന്നു അത്. അവന്‍ ആ പുസ്തകം ലൈബ്രേറിയനു കൈമാറി. അവന്റെ ഷെല്‍ഫിലേക്കു നോക്കിയ ലൈബ്രേറിയന്‍ ഒരു നിമിഷം അമ്പരന്നു നിന്നു. അതേ പുസ്തകത്തിന്റെ മറ്റൊരു കോപ്പി അവന്റെ പുസ്തകങ്ങള്‍ക്കിടയില്‍!!!
      'ഇതേ പുസ്തകം തന്നെയല്ലേ അവിടെയിരിക്കുന്നത്? പിന്നെയെന്തിനാ നീയിത് ലൈബ്രറിയില്‍ നിന്നെടുത്തത്?' ലൈബ്രേറിയന്‍ ചോദിച്ചു.
      'എന്‍ട്രന്‍സ് പരീക്ഷയല്ലേ മാഷേ... ലൈബ്രറിയില്‍നിന്നു മറ്റൊരുത്തന്‍ ഈ ബുക്കെടുത്താല്‍ എന്റെ സാധ്യതയല്ലേ ഇല്ലാതാകുന്നത്?' വളരെ ലാഘവത്തോടെയാണ് അവന്‍ അതു പറഞ്ഞത്.
      അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ആകുലപ്പെടുമ്പോള്‍ സ്വന്തം സാധ്യതയ്ക്കു ഭീഷണിയാകാനിടയുള്ളവന്റെ എല്ലാ സാധ്യതകള്‍ക്കും തടയിടുന്ന മറ്റൊരു വിഭാഗം. ഇതു നമ്മുടെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്.
      കൗശലബുദ്ധിയും വിദ്വേഷവും ക്രൂരമനസ്സും കുട്ടികളില്‍ ഇന്ന് ഏറിയിട്ടുണ്ട്. ആരാണ് ഇതിനുത്തരവാദികള്‍? ആലപ്പുഴ ജില്ലയിലെ മുട്ടാറില്‍ ലെജിന്‍ വര്‍ഗീസ് എന്ന പത്താം ക്ലാസുകാരന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ബാഗിലും ഷൂസിനിടയിലുമായി ഒന്നിലധികം കത്തികളും കുപ്പിച്ചില്ലുകൊണ്ടുണ്ടാക്കിയ ആയുധവും കൊണ്ടുനടക്കുമായിരുന്നത്രേ. എന്നെ അതിശയിപ്പിക്കുന്നത് അവന്റെ വീട്ടിലെ മറ്റ് അംഗങ്ങളോ സ്കൂളിലെ അധ്യാപകരോ അത് മനസ്സിലാക്കിയിരുന്നില്ലേ എന്നതാണ്.
      കുട്ടികളെ ശ്രദ്ധിക്കുവാനും(Listen) സ്‌നേഹിക്കുവാനും(Love) നന്മയുടെ വഴിയില്‍ അവരെ നയിക്കുവാനും(Lead) മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം. എല്ലാ കുട്ടികളും നല്ലവരാണ്. വളര്‍ച്ചയുടെ പാതയില്‍ മുതിര്‍ന്നവരുടെ തെറ്റായ സമീപനങ്ങളാണ് കുട്ടികളെ വികലസ്വഭാവങ്ങളിലേക്കു നയിക്കുന്നത്.
      പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ കുട്ടികളെ നമുക്കു സ്‌നേഹിക്കാം. കൂടുതല്‍ ശ്രദ്ധിക്കാം. സ്കൂളില്‍ ഉണ്ടാകുന്ന സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം വീട്ടില്‍ തുറന്നു പറയത്തക്ക വിധം അവരുടെ മനസ്സ് സ്വതന്ത്രമാകട്ടെ. കൂട്ടുകാരെപ്പോലെ അവരോട് ഇടപെടാം. അവര്‍ക്കു നല്ല ഭാവിയുണ്ട്.