Thursday 31 May 2012

അമ്മയാണു ധനം

      മഞ്ഞു പൊഴിയുന്ന പ്രഭാതം.
      ഏഴിന് അഞ്ചു മിനിട്ട് മുമ്പു തന്നെ ഞാന്‍ ബസ് സ്റ്റാന്‍ഡിലെത്തി. തലേദിവസം സന്ദീപ് പറഞ്ഞത് ഓര്‍മ്മയില്‍ വന്നു.
      'സാര്‍ ടൗണില്‍നിന്ന് ഡാം സൈറ്റിലേക്ക് രാവിലെ ഏഴിനാണ് ആദ്യ വണ്ടി. അതു കഴിഞ്ഞാല്‍ പിന്നെ പതിനൊന്നരയ്‌ക്കേ വണ്ടിയുള്ളൂ. ടൗണ്‍ പിന്നിട്ടു കഴിഞ്ഞാല്‍ വനമാണ്. വനത്തിനുള്ളില്‍ രണ്ടാമത്തെ സ്‌റ്റോപ്പ്. അതു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവിടെയൊരു വെയിറ്റിംഗ് ഷെഡുണ്ട്. ഞാനവിടെ കാത്തു നില്‍ക്കും.'
      സന്ദീപിനെ പരിചയപ്പെട്ടിട്ട് അധിക ദിവസങ്ങളായിട്ടില്ല. നല്ല ചുറുചുറുക്കുള്ളൊരു യുവാവ്. പരിഷ്ക്കാരവും വിനയവും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഇടപെടല്‍. ടൗണില്‍ പാല്‍ വില്‍ക്കാന്‍ വരുന്ന അവന്‍ കാണുമ്പോഴെല്ലാം ഇംഗ്ലീഷില്‍ അഭിവാദ്യം ചെയ്യുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. മനസ്സിലുണ്ടായ സംശയം തലേദിവസം അവനോടു നേരിട്ടു ചോദിക്കുക തന്നെ ചെയ്തു.
      'സന്ദീപ് നീ ഏതു സ്കൂളിലാണ് പഠിച്ചത്? ഇവിടുത്തെ സാധാരണ കുട്ടികളെക്കാള്‍ നിനക്ക് അറിവുണ്ടല്ലോ... നീയിങ്ങനെ പാല്‍ വിറ്റു നടക്കേണ്ടവനല്ലല്ലോ.'
      അവന്‍ ഒന്നു മന്ദഹസിച്ചു. 'സാര്‍ അതൊരു വലിയ കഥയാണ്. നാളെ രാവിലെ എന്റെ വീട്ടിലേക്കു വരുമോ? എങ്കില്‍ ആ കഥ ഞാന്‍ പറയാം.'
      'ഡാം സൈറ്റ്... ഡാം സൈറ്റ്...' കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാന്‍ ചിന്തയില്‍നിന്നുണര്‍ന്നത്. ഡാം സൈറ്റിലേക്കുള്ള ബസ് തൊട്ടു മുന്നില്‍. പാല്‍പാത്രങ്ങളുമായി കുറേ ആദിവാസി സ്ത്രീകള്‍ കലപില ശബ്ദമുണ്ടാക്കി ബസ്സില്‍ കയറാന്‍ തിരക്കു കൂട്ടുന്നു. പച്ചയും ചുവപ്പുമൊക്കെ നിറത്തിലുള്ള സാരികള്‍ പ്രത്യേക രീതിയില്‍ ഉടുത്ത അവര്‍ കൈ നിറയെ കുപ്പിവളകള്‍ ധരിച്ചിട്ടുണ്ട്. കഴുത്തു നിറയെ മുത്തുമാലകളും. അവര്‍ ധരിച്ചിരിക്കുന്ന കമ്മലുകളെ താങ്ങാനുള്ള ശേഷി അവരുടെ കാതുകള്‍ക്കില്ലെന്നു തോന്നി. അവരെല്ലാവരും കയറിക്കഴിയുന്നതു വരെ കാത്തുനിന്നു.
      അവധി ദിവസമായതുകൊണ്ടാവാം, ആദിവാസി സ്ത്രീകളെ കൂടാതെ മൂന്നു യാത്രക്കാരേ ബസ്സിലുണ്ടായിരുന്നുള്ളൂ. തണുപ്പു കാരണം ആരും വിന്‍ഡോ ഷട്ടറുകള്‍ ഉയര്‍ത്തിയില്ല. അകലെയേതോ ക്ഷേത്രത്തില്‍നിന്ന് 'ഭാഗ്യദ ലക്ഷ്മീ ബാറമ്മ...' എന്ന കന്നഡ ഭക്തിഗാനത്തിന്റെ ശ്രുതിമധുരമായ ഈരടികള്‍ ഒഴുകിയെത്തി. ബസ് പതിയെ മുന്നോട്ടു നീങ്ങി. ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് പണം നല്‍കുമ്പോള്‍ കണ്ടക്ടര്‍ ഒന്നു പാളി നോക്കി. സ്ഥിരമായി വനമധ്യത്തിലെ ഗ്രാമങ്ങളില്‍ ഇറങ്ങുന്നവരെ അയാള്‍ക്കറിയാമായിരിക്കാം.
      മഞ്ഞണിഞ്ഞ കാനനക്കാഴ്ചകള്‍ പിന്നോട്ടോടി. പേരറിയാത്ത ഏതൊക്കെയോ മരങ്ങളുടെയും പൂവുകളുടെയും ഗന്ധങ്ങള്‍ നാസികകള്‍ക്കു വിരുന്നൊരുക്കി. വനമധ്യത്തിലെ ബസ്‌സ്റ്റോപ്പും വെയിറ്റിംഗ് ഷെഡും ദൂരെനിന്നേ കണ്ട ഞാന്‍ എഴുന്നേറ്റു. ബസ് നിന്നപ്പോള്‍ കണ്ടു, വെയിറ്റിംഗ് ഷെഡ്ഡിനു മുന്നില്‍ കാത്തു നില്‍ക്കുന്ന സന്ദീപിനെ. ചിരിയോടെയാണ് അവന്‍ വരവേറ്റത്.
      'സാര്‍ സ്ഥലം മനസ്സിലാക്കാന്‍ പ്രയാസമുണ്ടായോ?'
      'ഏയ് ഇല്ല, സന്ദീപ് വന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് അധികനേരമായോ?'
      'അഞ്ചു മിനിറ്റ് ആയതേയുള്ളു സാര്‍. നമുക്കിനി അല്‍പ്പം നടക്കാനുണ്ട്...'
      എനിക്കു സന്തോഷമായി. കാട്ടുവഴിയിലൂടെ കാടിനെ അടുത്തറിയാവുന്ന ഒരാളോടൊപ്പം ഒരു പ്രഭാതസവാരി!!!
      'കാട്ടുമൃഗങ്ങള്‍ ഉണ്ടാവുമോ സന്ദീപ്?'
      'പേടിക്കേണ്ട സാര്‍, മനുഷ്യന്റെ അടുത്തേക്ക് അവ വരില്ല. പിന്നെ എന്റെ കൈസര്‍ കൂടെയുള്ളപ്പോള്‍ ഒട്ടും പേടിക്കേണ്ട.'
      അപ്പോഴാണ് ഞാന്‍ കൈസറിനെ ശ്രദ്ധിച്ചത്. നല്ല ഉശിരന്‍ ഒരു നാടന്‍ നായ.
      മെയിന്‍ റോഡില്‍നിന്ന് ഞങ്ങള്‍ കാടിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു മുമ്പേ കൈസര്‍ ഇലകളും കായ്കളും മണത്തുനോക്കി വഴികാട്ടിയെപ്പോലെ നടന്നു. നടക്കുന്നതിനിടയില്‍ സന്ദീപ് അവന്റെ കഥ പറഞ്ഞുതുടങ്ങി.
      സന്ദീപ് ജനിച്ചത് അവിടെനിന്ന് മുന്നൂറോളം കിലോമീറ്ററുകള്‍ അകലെ ഒരു മറാഠി ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലെ അറിയപ്പെടുന്നൊരു കര്‍ഷകനായിരുന്നു അവന്റെ അച്ഛന്‍. ഒരു ട്രാക്ടറും സ്കൂട്ടറും പത്ത് ഏക്കറോളം കൃഷിയിടവും കുറേ പശുക്കളും സ്വന്തമായി ഉണ്ടായിരുന്നു അയാള്‍ക്ക്. സുഭിക്ഷമായി ജീവിച്ചിരുന്ന ആ കാലത്താണ് ദുരിതം രോഗത്തിന്റെ വേഷത്തില്‍ അവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
      സന്ദീപിന്റെ അമ്മ ഹൃദ്രോഗബാധിതയായപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും സന്ദീപും അടങ്ങുന്ന ആ കുടുംബം ഇരുളില്‍ തപ്പി. ദൂരെയുള്ള മെഡിക്കല്‍കോളജില്‍ അമ്മ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടു. ഓപ്പറേഷനും അനന്തരചികിത്സയുമൊക്കെയായപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. കൗമാരപ്രായക്കാരായ രണ്ടു പെണ്‍കുട്ടികള്‍... ഏഴാം ക്ലാസ് പാസായ മകന്‍... രോഗിണിയായ ഭാര്യ... എന്തു ചെയ്യണം? സന്ദീപിന്റെ അച്ഛന്‍ വ്യാകുലപ്പെട്ടു. മറ്റു ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കിടപ്പാടം വില്‍ക്കാന്‍ ആ നല്ല കുടുംബനാഥന്‍ മടിച്ചില്ല. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തന്നെ ആ മാതാവിനു ലഭിച്ചു.
      ഇനി എവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു കൃഷിയിടം കണ്ടെത്തണം. അങ്ങനെയാണ് കര്‍ണ്ണാടകയില്‍ പശ്ചിമഗിരിനിരകളിലെ ആ വനത്തിനു നടുവില്‍ വളക്കൂറുള്ള മണ്ണു കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നറിഞ്ഞ് അയാള്‍ അവിടെയെത്തിയത്.
      സന്ദീപ് ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.
      'അപ്പോള്‍ സന്ദീപ് ഏഴാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളോ?'
      അവന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു-
      'സാര്‍, ആ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്.'
      ഞാന്‍ ആകാംക്ഷയോടെ അവനെ നോക്കി.
      'സാര്‍ പഠിക്കാന്‍ എനിക്കു വലിയ ആഗ്രഹം തോന്നി. ഞാനത് അച്ഛനോടു തുറന്നു പറഞ്ഞു. പക്ഷേ അച്ഛന്‍ നിസ്സഹായനായിരുന്നു. ഈ കാടിനു നടുവില്‍നിന്ന് ഏറ്റവും അടുത്തുള്ള സ്കൂളിലെത്തണമെങ്കില്‍ പതിമൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യണം. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കാട്ടിലൂടെ എന്നെ സ്കൂളിലയയ്ക്കാന്‍ അച്ഛനു മനസ്സു വന്നില്ല. അങ്ങനെ എന്റെ പഠനം മുടങ്ങി.'
      ഇതു പറയുന്നതിനിടയില്‍ അപ്പുറത്ത് കുറ്റിക്കാട്ടില്‍ എന്തോ ഒരു അനക്കം!!! എന്റെ നെഞ്ചില്‍ വെള്ളിടി വെട്ടി. സന്ദീപ് 'കൈസര്‍...' എന്നു വിളിച്ചതും കൈസര്‍ അവിടേക്കു ചാടിയതും ഒന്നിച്ചായിരുന്നു. പിന്നെ കണ്ടത് വലിയൊരു മുയലിനെ കൈസര്‍ കടിച്ചു കുടയുന്നതാണ്. എന്നിട്ട് അവന്‍ അതിനെ സന്ദീപിന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്ന് ഇട്ടു. കാട്ടിലകള്‍ പറിച്ച് മുയലിന്റെ രക്തം തുടച്ചു കളഞ്ഞിട്ട് സന്ദീപ് അതിനെ കൈകളിലെടുത്തു. അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു-
      'കൈസറിനെ ഓടിത്തോല്‍പ്പിക്കാന്‍ ഒരു മുയലിനും പറ്റില്ല.'
      മുയലിനെ തൂക്കിപ്പിടിച്ച് മുന്നോട്ടു നടക്കുമ്പോള്‍ സന്ദീപ് അവന്റെ അനുഭവ വിവരണം തുടര്‍ന്നു.
      'അങ്ങനെ സ്കൂളില്‍ പോകാതെ ഞാന്‍ ഒരു വര്‍ഷം വീട്ടില്‍ നില്‍ക്കേണ്ടി വന്നു. അതിനിടയ്ക്ക് സ്കൂളില്‍ പോകാന്‍ എനിയ്ക്ക് ആഗ്രഹമുണ്ടെന്ന് അച്ഛന്‍ സുഹൃത്തായ ഒരു പോലീസുകാരനോടു പറഞ്ഞു. അച്ഛന്റെ നിസ്സഹായത മനസ്സിലാക്കിയ അദ്ദേഹം ഒരു വളഞ്ഞ വഴി പറഞ്ഞുകൊടുത്തു. സ്റ്റേഷനില്‍ ചെന്ന് എസ് ഐയെ കണ്ട് ഒരു കൈമടക്ക് കൊടുക്കുക. ബാക്കിയൊക്കെ അദ്ദേഹം പറഞ്ഞു തരും. അങ്ങനെ അച്ഛന്‍ എസ് ഐയെ കണ്ടു. അദ്ദേഹം എന്നെ വിളിപ്പിച്ചു സംസാരിച്ചു. പിറ്റേന്ന് പോലീസുകാര്‍ വീട്ടില്‍ വന്ന് എന്നെ അറസ്റ്റ് ചെയ്തു.'
      ഇതു പറഞ്ഞ് സന്ദീപ് ഒന്നു നിര്‍ത്തി. ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കി. അവന്‍ തുടര്‍ന്നു.
      'അതേ സാര്‍, ഒരു തെറ്റും ചെയ്യാതെ ഞാന്‍ പതിമൂന്നാം വയസ്സില്‍ ക്രിമിനല്‍കേസില്‍ പ്രതിയായി. എന്നെ ജുവനൈല്‍ കോര്‍ട്ടില്‍ ഹാജരാക്കി. പോലീസുകാര്‍ പഠിപ്പിച്ചതനുസരിച്ച് ഞാന്‍ തെറ്റു ചെയ്തതാണെന്ന് കോടതിയുടെ മുന്നില്‍ സമ്മതിച്ചു. കോടതി എന്നെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. ഇവിടെനിന്ന് നൂറു കിലോമീറ്റര്‍ അകലെ പട്ടണത്തിലെ ദുര്‍ഗുണപരിഹാരപാഠശാലയില്‍ എനിക്ക് പഠിക്കാന്‍ നല്ല അന്തരീക്ഷമായിരുന്നു. ഞാന്‍ വാശിയോടെ പഠിച്ചു. പഠിക്കാനുള്ള എന്റെ ഉത്സാഹവും ശാന്തസ്വഭാവവും കാരണം പത്താം ക്ലാസിനു ശേഷം എന്നെ ശിക്ഷ ഇളവു ചെയ്ത് വീട്ടിലേക്ക് അയച്ചു. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ എനിക്കു സാധിച്ചില്ല സാര്‍. ഇനിയൊരിക്കല്‍ക്കൂടി പ്രതിയാകാനും ശിക്ഷയനുഭവിക്കാനും ഞാനില്ല. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്ക് എട്ട് ഏക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്. കൂടാതെ കുറേ പശുക്കളും. ഞാനിപ്പോള്‍ അച്ഛനെ സഹായിക്കുകയാണ്.'
      അപ്പോഴേക്കും ഞങ്ങള്‍ നടന്ന് സന്ദീപിന്റെ വീടിനു സമീപത്ത് എത്തിയിരുന്നു. മണ്ണു കൊണ്ടുണ്ടാക്കിയ ഭിത്തിയും പുല്ലു മേഞ്ഞ മേല്‍ക്കൂരയുമായി ഒരു വീട്! അതിനപ്പുറത്ത് കൃഷിയിടം. കൃഷിയിടത്തിനു നടുവില്‍ ഒരു മരം. അതിലൊരു ഏറുമാടം. കൃഷിയിടത്തിനപ്പുറം പുഴയാണ്. വീടിനെയും കൃഷിയിടത്തെയും കാടുമായി വേര്‍തിരിക്കുന്ന ഭാഗത്ത് വലിയൊരു കിടങ്ങ് കുഴിച്ചിട്ടുണ്ട്. ആ കിടങ്ങിനു കുറുകെ ഇട്ടിരിക്കുന്ന ഒറ്റത്തടിപ്പാലത്തിലൂടെ ബാലന്‍സ് ചെയ്ത് നടന്നു വേണം സന്ദീപിന്റെ വീട്ടിലെത്താന്‍. ശ്രദ്ധയോടെ ആ പാലത്തിലൂടെ നടക്കുമ്പോള്‍ സന്ദീപ് പറഞ്ഞു-      'കാട്ടുമൃഗങ്ങളുടെ ശല്യം ഒഴ്വാക്കാനാണു സാര്‍ ഈ കിടങ്ങ്.'
      വീട്ടില്‍ സന്ദീപിന്റെ മാതാപിതാക്കളും സഹോദരിമാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് മടങ്ങുമ്പോള്‍ സന്ദീപിനോടു ചോദിച്ചു-
      'മഹാരാഷ്ട്രയിലെ സുഖസൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഈ കാട്ടില്‍ വന്ന് താമസിക്കേണ്ടി വന്നതില്‍ വിഷമം തോന്നുന്നുണ്ടോ സന്ദീപ്?'
      അവന്റെ മറുപടി പെട്ടെന്നായിരുന്നു-
      'ഒരിക്കലുമില്ല സാര്‍... എനിക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ... അതു മതി... അമ്മയാണെന്റെ ധനം.'
                   
 

Tuesday 22 May 2012

സ്‌നേഹവിരുന്ന്

      ഉദ്യാനനഗരത്തില്‍നിന്ന് ഏകദേശം അന്‍പതു കിലോമീറ്റര്‍ അകലെയാണ് ആ ഗ്രാമം. തക്കാളിയും കാരറ്റും മുന്തിരിയും വളരുന്ന പാടങ്ങള്‍ ഗ്രാമത്തിനു ചുറ്റും കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടപ്പുണ്ട്.
 
      അവിടെയുള്ള 'കമ്പാഷന്‍ ഇന്‍ഡ്യ' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കൊരു അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ച് ക്ഷണിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. കേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളും ഭൂപ്രകൃതിയുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യമായി കരുതി. യാത്ര എന്നും എനിക്ക് ഹരമാണ്. തന്നെയുമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലിയുമായുള്ള ബന്ധത്തില്‍ വടക്കന്‍ കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളില്‍ താമസിച്ചിരുന്നപ്പോള്‍ പഠിച്ച കന്നഡ ഭാഷ ഒന്നുകൂടി ഉപയോഗിക്കാന്‍ ഒരു അവസരവുമായി.
 
      ക്ലാസിന് കുട്ടികള്‍ ഉത്സാഹത്തോടെയാണു വരുന്നത്. അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി അവരെത്തും. ഉച്ച വരെ പാട്ടും കഥകളും ചിത്രരചനയും കളികളുമൊക്കെയായി സ്വര്‍ഗ്ഗതുല്യമായ സന്തോഷം. എഴുനൂറോളം കുട്ടികളുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമാണവര്‍ മടങ്ങുന്നത്. ചിലര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു പങ്ക് വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്യും.
 ഇത്രയും കുട്ടികള്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നതുതന്നെ വളരെ ശ്രമകരം. സംഘാടകര്‍ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നുണ്ട്. കുട്ടികള്‍ക്കു വേണ്ടി സ്‌പോണ്‍സേഴ്‌സാണ് പണം മുടക്കുന്നത്.
 
      ഒരു ദിവസം കുട്ടികള്‍ക്ക് ഒരു നിര്‍ദ്ദേശം കൊടുത്തു:
 
      'നാളെ സ്‌നേഹവിരുന്നാണ്. എല്ലാവരും വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരണം. ഇവിടെ നമുക്ക് ഒരുമിച്ചിരുന്ന് പരസ്പരം പങ്കുവച്ച് ഭക്ഷണം കഴിക്കണം. അങ്ങനെ പങ്കുവയ്പ്പിന്റെ മഹത്വം നാം പഠിക്കും.'
 
      അനുസരണമുള്ളവരാണു കുട്ടികള്‍. അവര്‍ പിറ്റേന്ന് ഭക്ഷണവുമായി വന്നു. ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ക്കു നല്കുവാന്‍വേണ്ടി സംഘാടകര്‍ കുറേ ഭക്ഷണപ്പൊതികള്‍ കരുതിയിരുന്നു. ഭക്ഷണം കൊണ്ടുവരാതിരുന്നവരെ കണ്ടെത്തി അതു നല്‍കുവാന്‍വേണ്ടി സംഘാടകര്‍ ഓടിനടന്നു.
 
      ഭക്ഷണം കഴിക്കേണ്ട സമയമായി. കുട്ടികള്‍ ഉത്സാഹത്തോടെ പൊതികള്‍ അഴിച്ചു. വ്യത്യസ്തമായ വിഭവങ്ങള്‍! വ്യത്യസ്തമായ രുചികള്‍!! അവര്‍ സ്‌നേഹത്തോടെ അവ പരസ്പരം കൈമാറി. ചില കുസൃതികള്‍ കൈയിട്ടു വാരി. ഇതെല്ലാം കണ്ട് കുട്ടികള്‍ക്കിടയിലൂടെ അവരുടെ സ്‌നേഹസല്‍ക്കാരങ്ങള്‍ സ്വീകരിച്ച് നടക്കുകയായിരുന്നു ഞാന്‍.
 
      ഒരിടത്തെത്തിയപ്പോള്‍ അറിയാതെ ഞാന്‍ നിന്നു. ഒരു പെണ്‍കുട്ടി അവളുടെ പൊതി തുറന്നിട്ടില്ല. പത്തു വയസ്സുണ്ടാവും അവള്‍ക്ക്. നിറം മങ്ങിയ പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം. ചെമ്പിച്ച തലമുടി അനുസരണയില്ലാതെ പാറിപ്പറക്കുന്നു. തുളുമ്പിയൊഴുകാന്‍ വെമ്പുന്ന കണ്ണുകള്‍... മുമ്പിലിരിക്കുന്ന പൊതി സംഘാടകര്‍ കൊടുത്തതാണ്. ഞാന്‍ സ്‌നേഹത്തോടെ അടുത്തിരുന്നിട്ട് അവളോടു പറഞ്ഞു:
 
      'മോളേ, പൊതി തുറന്നു കഴിക്കൂ...' അവള്‍ പ്രതികരിച്ചില്ല.
 
      തോളില്‍ തട്ടിയിട്ട് ഞാന്‍ വീണ്ടും പറഞ്ഞു:
 
      'മറ്റു കുട്ടികളൊക്കെ ഭക്ഷണം കഴിച്ചു കഴിയാറായി... മോളെന്താ ഭക്ഷണം കഴിക്കാത്തത് ?'
 അതിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാനാകെ സങ്കോചത്തിലായി. ഒരു കാര്യം വ്യക്തം. അവളുടെയുള്ളില്‍ വേദനിപ്പിക്കുന്ന എന്തോ ഒരു അനുഭവമുണ്ട്. അത് ഒരുപക്ഷേ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് പറയാന്‍ അവള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഞാനവളെ പുറത്തേക്കു വിളിച്ചു. പുറത്ത് മാവിന്‍ചുവട്ടില്‍ വച്ച് അവള്‍ സ്വന്തം അനുഭവം പറഞ്ഞു.
 
      അര്‍ച്ചന എന്നാണ് അവളുടെ പേര്. അച്ഛനും അമ്മയുമുണ്ട് അവള്‍ക്ക്. ഇരുപത് കിലോമീറ്റര്‍ അകലെ പട്ടണത്തില്‍ ഒരു കടയിലാണ് അച്ഛനു ജോലി. എല്ലാ ദിവസവും പട്ടണത്തില്‍ നിന്നുള്ള അവസാന ബസ്സില്‍ മദ്യപിച്ച് സുബോധമില്ലാതെയാവും അച്ഛന്‍ വീട്ടിലെത്തുക. പിന്നെ പുകിലാണവിടെ. അമ്മയെയും അര്‍ച്ചനയെയും അയാള്‍ വല്ലാതെ ഉപദ്രവിക്കും. അടുക്കളയിലുള്ള പാത്രങ്ങളൊക്കെ നശിപ്പിക്കും. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊന്നും വാങ്ങിക്കൊടുക്കുകയില്ല. ദിവസവും മര്‍ദ്ദനമേറ്റ് അര്‍ച്ചനയുടെ അമ്മ ശാരിരികമായും മാനസികമായും ആകെ തകര്‍ന്നു. ജോലിയൊന്നും ചെയ്യാന്‍ അവര്‍ക്കാകുന്നില്ല. രാവിലെ ഒരു ചായ പോലും കുടിക്കാതെയാണ് അര്‍ച്ചന ക്ലാസിനു വന്നിരിക്കുന്നത്. ഒന്നും അറിയാത്തവനെപ്പോലെ അച്ഛന്‍ രാവിലെ ജോലിയ്ക്കു പോയിക്കഴിഞ്ഞു.
 
      കഥയിത്രയും പറഞ്ഞ് അവള്‍ ഒന്നു നിര്‍ത്തി. അവളുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. വിങ്ങലോടെ അവള്‍ തുടര്‍ന്നു:
 
      'സാര്‍, ഞാനിവിടെ ക്ലാസിനു വരുന്നതുതന്നെ ഈ ഭക്ഷണത്തിനുവേണ്ടിയാണ്... വീട്ടില്‍ അമ്മ ഒന്നും കഴിച്ചിട്ടില്ല സാര്‍... ഞാനീ ഭക്ഷണം കൊണ്ടുപോയി അമ്മയ്ക്കു കൊടുത്തോട്ടെ... എന്നിട്ടു ഞാനും കഴിച്ചോളാം...'
 
      എന്റെ നാവിറങ്ങിപ്പോയി. വല്ലാത്തൊരു കോരിത്തരിപ്പ് . അമ്മയോടുള്ള സ്‌നേഹത്തില്‍ സ്വന്തം വിശപ്പുപോലും മറന്നുപോയ ഒരു പത്തു വയസ്സുകാരി!!!
 
      ഇതിനകം അവിടെയെത്തിയ സംഘാടകര്‍ അവളുടെ അമ്മയ്ക്കായി മറ്റൊരു ഭക്ഷണപ്പൊതി നല്‍കിയ ശേഷമേ അര്‍ച്ചന അവളുടെ പൊതി തുറന്നുള്ളൂ.  ഇതിനപ്പുറം എന്തു സ്‌നേഹവിരുന്നാണുള്ളത്!!!

   

Sunday 6 May 2012

കച്ചവടം

      മൂവന്തി നേരത്താണ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയത്. നല്ല തിരക്കുണ്ടായിരുന്നു. കമ്പാര്‍ട്ട്മന്റ് തേടി ഓടുന്നവര്‍, ഭക്ഷണപ്പൊതികളും ചായയും കാപ്പിയും മാസികകളുമൊക്കെ വില്‍ക്കുന്നവര്‍, ഭിക്ഷക്കാര്‍, റെയില്‍വേ ജീവനക്കാര്‍.... അവര്‍ക്കിടയിലൂടെ ഞാനും.
      അന്തിപ്പത്രവില്പ്പനക്കാരന്റെ "ചൂടുള്ള വാര്‍ത്ത' എന്ന വിളി കേട്ട് അയാളുടെ കയ്യിലിരുന്ന പത്രത്തിലേക്ക് അലസമായി ഒന്നു നോക്കി. എവിടെയോ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു... അതു നിത്യസംഭവമല്ലേ, അതിലെന്തു ചൂടുവാര്‍ത്ത എന്നു ചിന്തിച്ച് മേല്പ്പാലം ലക്ഷ്യമാക്കി ഓടി. ഒരു അഭ്യാസിയെപ്പോലെ രണ്ടും മൂന്നും പടികള്‍ ഒരുമിച്ചു ചാടി മറ്റു യാത്രക്കാര്‍ക്കു മുന്‍പേ റോഡിലെത്തിയപ്പോള്‍ എന്തോ കീഴടക്കിയ ഭാവമായിരുന്നു എന്റെ മുഖത്ത്.
      ഒരു കിലോമീറ്ററേയുള്ളു വീട്ടിലേക്ക്. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നിലൊരു വിളി.
      "പപ്പടം വേണോ സാര്‍... പപ്പടം...'
      ഒരു കൊച്ചു ബാലനാണ്. പന്ത്രണ്ടു വയസ്സുണ്ടാവും. നല്ല ചുറുചുറുക്കുള്ള മുഖം. കൈയില്‍ രണ്ടു കെട്ട് പപ്പടമുണ്ട്.
      ഈ മൂവന്തി നേരത്ത് പപ്പടം വിറ്റുനടക്കുന്ന ഇവന്‍ എപ്പോഴാണിനി വീട്ടിലേക്കു മടങ്ങുക? ഇവന്റെ വീട്ടില്‍ ആരൊക്കെയുണ്ടാവും? അവനെക്കുറിച്ച് കാടുകയറുന്ന ചിന്തകളുമായി ഞാന്‍ ഒന്നു നിന്നു.
      "സാര്‍, ഒരു കെട്ടു പപ്പടം വേണോ, പത്തു രൂപയേയുള്ളു.'
      സ്ഥിരം ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുന്ന ഞാന്‍ ഈ പപ്പടം വാങ്ങിയിട്ട് എന്തു ചെയ്യാന്‍! ഞാന്‍ വാത്സല്യത്തോടെ അവന്റെ തോളില്‍ കൈവച്ചു. എന്നിട്ടു ചോദിച്ചു.
      "എന്താ മോന്റെ പേര്?'
      "കിരണ്‍...' അവന്‍ പേരു പറഞ്ഞു.
      "എവിടെയാ വീട്?'
      "മാരിയമ്മന്‍ കോവിലിനു പിന്നിലാണു സാര്‍. സാര്‍, പപ്പടം ഒരു കെട്ടു മതിയോ?'
      "കിരണ്‍, നേരം ഇരുട്ടിയിട്ടും നീയെന്താ വീട്ടില്‍ പോകാത്തത്? നീ പഠിക്കുന്നുണ്ടോ?'
      "ഉണ്ടു സാര്‍, അഞ്ചാം ക്ലാസിലാ പഠിക്കുന്നത്. പപ്പടം എത്ര കെട്ടു വേണം സാര്‍?'
      "മോനേ, വീട്ടില്‍ പാചകം ചെയ്യാത്ത ഞാന്‍ പപ്പടം വാങ്ങിയിട്ടും പ്രയോജനമില്ല. നീയത് മറ്റാര്‍ക്കെങ്കിലും കൊടുക്കൂ.' ഞാന്‍ നടക്കാനൊരുങ്ങി.
      "സാര്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അമ്മയും അനിയത്തിയുമേ വീട്ടിലുള്ളൂ. ഒരുപാടു കടമുണ്ടു സാര്‍. വീടു വാങ്ങാന്‍ ബാങ്കില്‍നിന്നും കടമെടുത്തിട്ടുണ്ടു സാര്‍. നാളെ ബാങ്കിലെ പണം അടയ്ക്കണമെങ്കില്‍ ഇരുപത് രൂപ കൂടിയുണ്ടാകണം. അതു കൂടി ഉണ്ടായിട്ടേ ഞാന്‍ വീട്ടില്‍ പോകുന്നുള്ളു.'
      ഈ ചെറിയ പ്രായത്തില്‍ അവന്റെ ഉത്തരവാദിത്തമോര്‍ത്ത് എനിക്ക് അതിശയം തോന്നി.
      "അച്ഛന്‍ എങ്ങനെയാ മരിച്ചത്?'
      "ആത്മഹത്യയായിരുന്നു സാര്‍. കടബാധ്യത കൂടിയിട്ട്...'
      പോക്കറ്റില്‍നിന്ന് ഇരുപതു രൂപ എടുത്ത് അവനു നല്‍കിയിട്ട് ഞാന്‍ പറഞ്ഞു,
      "കിരണ്‍ വീട്ടില്‍ പൊയ്‌ക്കോളൂ. ഞാന്‍ സമയം പോലെ നിന്റെ വീട്ടില്‍ വരാം.'
      "സാര്‍ പപ്പടം...'
      "കിരണ്‍ അത് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂ.'
      ആ രാത്രി ഉറക്കം വന്നില്ല. ഉത്തരവാദിത്തത്തിന്റെ വേദനയില്‍ കരിഞ്ഞുണങ്ങുന്ന കുരുന്നുബാല്യമായിരുന്നു മനസ്സു നിറയെ.
      പിറ്റേന്ന് കിരണിന്റെ വീടു തേടി മാരിയമ്മന്‍ കോവിലിനടുത്തെത്തി. അവിടെയാര്‍ക്കും കിരണിനെ അറിയില്ല. അടയാളമൊക്കെ കേട്ടിട്ട് പപ്പടം ഉണക്കിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറഞ്ഞു...
      "അത് ശങ്കരന്റെ മകന്‍ ശ്രീനിയാവും. അവനാ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് പപ്പടവുമായി പോകുന്നത്.' അപ്പുറത്ത് മുറ്റമടിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയെ ചൂണ്ടി അവര്‍ തുടര്‍ന്നു.
      "ദാ ആ നില്‍ക്കുന്നതാ അവന്റെ അമ്മ. അച്ഛനെയാ കാണേണ്ടതെങ്കില്‍ ഷാപ്പില്‍ പോയി നോക്കിയാല്‍ മതി.' എവിടെയോ കണക്കുകള്‍ പിഴയ്ക്കുന്നു. ആരാണ് കള്ളം പറയുന്നത്? അവര്‍ കാട്ടിത്തന്ന വീട്ടിലേക്ക് സംശയത്തോടെയാണ് നടന്നു കയറിയത്. അവന്റെ അമ്മ ചോദ്യഭാവത്തില്‍ നോക്കി.
      "ശ്രീനിയെ ഒന്നു കാണാന്‍ വന്നതാ.'
      "എന്താ സാര്‍ പപ്പടം വാങ്ങാനാണോ?'
      "അല്ല. എനിക്കവനെ ഒന്നു കണ്ടാല്‍ മതി.'
      "എടാ ശ്രീനീ...' അവര്‍ നീട്ടി വിളിച്ചു.
      പൂത്തിരി കത്തിച്ചതു പോലെയാണ് അവന്‍ ഓടി വന്നത്. എന്നെ കണ്ട അവന്‍ ഒന്നു ഞെട്ടിയോ?
      "ശ്രീനിയുടെ വീട് ഇതാണല്ലേ? എല്ലാവരെയും ഒന്നു പരിചയപ്പെടാമെന്നു കരുതി വന്നതാണ്. ഇന്നലെ വാങ്ങിയ പപ്പടം നന്നായിരുന്നു കേട്ടോ. അച്ഛന്‍ എവിടെ?' അവന്റെ പരുങ്ങല്‍ കണ്ട് ഞാന്‍ ചോദിച്ചു.
      "അങ്ങേരിനി വൈകിട്ടേ വരൂ സാര്‍. വീടിനെക്കുറിച്ച് ഒരു വിചാരവുമില്ലാത്ത മനുഷ്യന്‍... ഈ ചെറുക്കനാണു സാര്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്.' ശ്രീനിയുടെ അമ്മ വാചാലയായി. നിമിഷനേരത്തിനകം കട്ടന്‍ ചായയുമായി അവര്‍ വന്നു. ചായ മൊത്തിക്കുടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു.
     "സാര്‍ പപ്പടം ഇനിയും വേണോ?'
     "ഇപ്പോള്‍ വേണ്ട. ഇനി ഞാന്‍ ശ്രീനിയോടു വാങ്ങിക്കൊള്ളാം.'
     ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ ശ്രീനി ഒപ്പം ഓടിയെത്തി. അവന്‍ ശബ്ദമടക്കി പറഞ്ഞു.
     "സാര്‍, അച്ഛന്‍ മരിച്ചുപോയെന്ന് ഞാന്‍ കള്ളം പറഞ്ഞതാ... കച്ചവടം നടക്കാന്‍ വേണ്ടി...' അവന്‍ കൈ നീട്ടിക്കൊണ്ടു തുടര്‍ന്നു- "ഇതാ സാറിന്റെ ഇരുപതു രൂപ.'
     ഞാന്‍ അവന്റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു-
     "അതു നീ വച്ചോളൂ... പക്ഷെ, നീയെന്തിനായിരുന്നു നിന്റെ പേരു മാറ്റിപ്പറഞ്ഞത്?'
     അതിനവനു മറുപടിയുണ്ടായിരുന്നില്ല.