Tuesday 19 June 2012

ദൈവം നല്‍കുന്ന സമയം

      നഗരത്തിനു മുകളില്‍ പെയ്യുന്ന ക്രിസ്മസ് മഞ്ഞിന് പതിവിലേറെ കുളിരുണ്ടായിരുന്നു.
      സന്ധ്യയ്ക്ക് ടൗണിലെ മലയാളി സമാജം ഓഫീസില്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. പുരോഹിതരും സഭാനേതാക്കളും സാംസ്കാരികപ്രവര്‍ത്തകരുമാണ് ഒത്തുകൂടുന്നത്. മഞ്ഞില്‍ കുതിര്‍ന്ന തെരുവിലൂടെ മലയാളി സമാജം ഓഫീസ് ലക്ഷ്യമാക്കി സ്കൂട്ടറോടിക്കുമ്പോള്‍ ഫാദര്‍ സാമുവല്‍ ചിന്താമഗ്നനായി. 
      നാളെ രാവിലെയാണ് പള്ളിയിലെ യുവാക്കളോട് ഒരുമിച്ചു കൂടാന്‍ പറഞ്ഞിരിക്കുന്നത്. തലേ ഞായറാഴ്ചയും അവര്‍ ഒത്തുകൂടിയിരുന്നു. അന്നത്തെ അവരുടെ ചര്‍ച്ചകള്‍ ഫാദറിന്റെ മനസ്സിലേക്ക് ഓടിയെത്തി.
      ഫാദര്‍ സാമുവല്‍ ആ പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്സാണ്. അതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. അത് യുവാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.
      നല്ല ചുറുചുറുക്കുള്ള കുട്ടികള്‍. ആ ആഹ്വാനം അവര്‍ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ... എന്താണു വ്യത്യസ്തമായി ചെയ്യാനാവുന്നത്?...
      മുന്‍വര്‍ഷങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചറിഞ്ഞു. കാരള്‍സംഘമായി ക്രിസ്മസ് രാത്രികളില്‍ വീടുസന്ദര്‍ശനം, ഹോസ്പിറ്റലുകളില്‍ കേക്ക് വിതരണം, ക്രിസ്മസ് കലാസന്ധ്യ... ... അതിനപ്പുറമൊന്നും അവരുടെ ഓര്‍മ്മയിലില്ല. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്തരത്തില്‍ ചില ആഹ്ലാദാഘോഷങ്ങളാണ് അവരുടെ മനസ്സില്‍ നിറയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാദര്‍ അവര്‍ക്കൊരു നിര്‍ദ്ദേശം നല്‍കി.
      "അടുത്ത ശനിയാഴ്ച രാവിലെ നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടും. അന്ന് എല്ലാവരും അവരവരുടെ മനസ്സിലുള്ള പദ്ധതിയെന്തെന്ന് തീരുമാനിച്ചു വരണം. അവ ചര്‍ച്ച ചെയ്ത് ഏറ്റവും അര്‍ത്ഥവത്തായ ഒന്ന് ഈ വര്‍ഷം ക്രിസ്മസ് പ്രവര്‍ത്തനമായി നാം നടപ്പിലാക്കും.'
      മഞ്ഞിന്റെ കാഠിന്യം ഏറുന്നുണ്ട്. ഇട്ടിരിക്കുന്ന ജാക്കറ്റിന് മുകളിലൂടെ ഒരു കമ്പിളി പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് ഉള്ളിലേക്ക് തുളച്ചു കയറുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കിന് കുറവൊന്നുമില്ല. ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള ധൃതിയിലാണ് എല്ലാവരും. വിപണി ഉണരുന്ന കാലമാണ് ക്രിസ്മസ്. പണത്തിന്റെ ഹുങ്കു കാട്ടാനാണോ പലരും ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് ഫാദര്‍ സാമുവലിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സത്യത്തില്‍ ഈ ആര്‍ഭാടത്തിനൊന്നും ആദ്യത്തെ ക്രിസ്മസ്സുമായി യാതൊരു ബന്ധവുമില്ലല്ലോ. പിറക്കാനിടമില്ലാതെ പുല്‍ക്കൂടിനെ പുല്‍കേണ്ടി വന്ന ക്രിസ്തു, നിസ്വന്റെ പ്രതിനിധിയല്ലേ? അവന്റെ ഹൃദയത്തില്‍ ഇപ്പോഴും വെളിമ്പറമ്പുകളിലുഴലുന്ന ആട്ടിടയന്‍മാര്‍ക്കായിരിക്കും സ്ഥാനമുണ്ടാവുക. ഉത്തരവാദിത്തത്തിന്റെ വേദനയും പേറി ജീവിതത്തിന്റെ വെളിമ്പറമ്പിലലയുന്ന അവര്‍ക്കാണല്ലോ മാലാഖമാര്‍ ആദ്യം പ്രത്യക്ഷരായത്. ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ജാക്കറ്റിനെ തുളച്ചു കയറിയ തണുപ്പ് എങ്ങോ പോയൊളിച്ചെന്ന് ഫാദര്‍ സാമുവലിന് തോന്നി.
      അല്പം വൈകി, മലയാളി സമാജം ഓഫീസിലെത്താന്‍. ധൃതിയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത്, മുടി ചീകിയൊതുക്കി, പുതച്ചിരുന്ന കമ്പിളി മടക്കി കൈയിലൊതുക്കി തിരിയുമ്പോള്‍ മുന്നിലൊരാള്‍ ദൈന്യഭാവത്തോടെ. ഏകദേശം അറുപത്തഞ്ച് വയസ്സ് പ്രായമുള്ള ഒരു വൃദ്ധന്‍. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമായി കൈനീട്ടി നില്‍ക്കുകയാണയാള്‍. കുപ്പായത്തിന്റെ പോക്കറ്റില്‍ പരതി, കൈയില്‍ കിട്ടിയ നാണയം അയാള്‍ക്കു നേരെ നീട്ടുമ്പോള്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ തൊഴുതു.
      "ഫാദര്‍, ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല... ... കഴിക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍... വല്ലാതെ തണുക്കുന്നു ഫാദര്‍... ഈ തണുപ്പു സഹിക്കാനാവുന്നില്ല...'
      ഫാദര്‍ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കമ്പിളിയും കനല്‍ച്ചിമ്മിനിയുമില്ലാതെ പുല്‍ക്കൂടിന്റെ തണുപ്പില്‍ പിറന്നുവീണ നിസ്വന്റെ മുഖഛായയില്ലേ ഈ യാചകന്? ഫാദര്‍ തന്റെ കൈയിലിരുന്ന കമ്പിളി നിവര്‍ത്തി ആ മനുഷ്യനെ പുതപ്പിച്ചു. അതിശയത്തോടെ എന്തു പറയണമെന്നറിയാതെ നില്‍ക്കുന്ന അയാളെ ഫാദര്‍ അടുത്തുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചപ്പാത്തിയും ഡാലും ആര്‍ത്തിയോടെ അയാള്‍ കഴിക്കുന്നത് നോക്കിയിരുന്നു. പിരിയുമ്പോള്‍ നന്ദി പറയേണ്ടതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു അയാള്‍.
      പിറ്റേന്ന് യുവാക്കളുടെ മീറ്റിംഗിലെ ആമുഖപ്രസംഗത്തില്‍ ഫാദര്‍ തലേന്നത്തെ അനുഭവം പങ്കുവച്ചു. ഒടുവിലായി ഇത്രയും കൂട്ടിച്ചേര്‍ത്തു:
      "... ...അതുകൊണ്ട് ഈ ക്രിസ്മസ്സില്‍ തെരുവിലെ തണുപ്പില്‍ കഴിയുന്നവര്‍ക്കെല്ലാം ഓരോ കമ്പിളി കൊടുക്കാനായാല്‍ അതാവും അര്‍ത്ഥവത്തായ ആഘോഷമെന്ന് എനിക്കു തോന്നുന്നു. അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍പോലും അറിയാതെയാവണം അവരെ കമ്പിളി പുതപ്പിക്കേണ്ടത്. തണുത്തു വിറയ്ക്കുന്നവന്റെ കണ്ണില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ...'
      യുവാക്കളില്‍ ആരോ ഒരാള്‍ ഫാദറിന്റെ വാക്കുകള്‍ക്കു പിന്നാലെ കൈയടിച്ചു. ആ കൈയടി ബാക്കിയുള്ളവര്‍ ഏറ്റെടുത്തപ്പോള്‍ അതൊരു കരഘോഷമായി മാറി. ഫാദര്‍ പ്രസംഗം തീര്‍ത്ത് ഇരുന്ന ഉടന്‍ യുവാക്കളിലൊരാള്‍ എഴുന്നേറ്റു.
      "ഫാദര്‍, കമ്പിളി വിതരണം താമസിപ്പിക്കരുത്, ഇന്നുതന്നെ നടത്തണമെന്നാണ് എന്റെ അഭിപ്രായം.'
      മറ്റുള്ളവരുടെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. കമ്പിളി വിതരണത്തിന് ഫാദറിനെ സഹായിക്കാന്‍ കൂട്ടത്തില്‍ ചിലരെ അവര്‍തന്നെ നിയോഗിക്കുകയും ചെയ്തു.
      രാത്രി... നഗരമുറങ്ങുന്ന നേരത്ത് കമ്പിളിദാതാക്കളെത്തി, ഒരു വെള്ള ടെമ്പോട്രാവലറില്‍. ഫാദറിനോടൊപ്പം മൂന്നു യുവാക്കളുണ്ട്. ദിവാകരന്‍ നായര്‍ എന്ന കോട്ടയംകാരനാണ് വാഹനമോടിക്കുന്നത്.
      മലയാളി സമാജം പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ദിവാകരന്‍ നായര്‍ നഗരത്തിലെ മലയാളികള്‍ക്ക് ദിവാകരേട്ടനാണ്. ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോള്‍   ഓടിയെത്തുന്ന ദിവാകരേട്ടന്‍ വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം നഗരത്തിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. തെരുവിലെ കടത്തിണ്ണകളില്‍ എവിടെയൊക്കെ ആളുകള്‍ ക്ഷീണിച്ച് ഉറങ്ങുന്നുണ്ടെന്ന് ദിവാകരേട്ടനറിയാം.
      തണുപ്പിന്റെ കാഠിന്യം സഹിച്ച് വിശ്രമിക്കുന്ന അവരെയൊക്ക കമ്പിളി പുതപ്പിച്ച് നിശബ്ദരായി മടങ്ങുമ്പോള്‍ അടുത്ത സ്ഥലം എവിടെയാണെന്ന് പറയുന്നത് ദിവാകരേട്ടനാണ്. എല്ലാവര്‍ക്കും നല്ല ഉത്സാഹം. ഒരു വലിയ ആത്മസംതൃപ്തി തോന്നി ഫാദറിന്. ഈ യാചകരൊക്കെ നാളെ രാവിലെ ഉണരുമ്പോള്‍ തങ്ങള്‍ക്കു ദൈവം നല്‍കിയ കമ്പിളിയെക്കുറിച്ച് അത്ഭുതം കൂറും.
      സമയം പന്ത്രണ്ടര. കമ്പിളി പുതപ്പിക്കല്‍ കര്‍മ്മം തുടങ്ങിയിട്ട് മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു. ഫാദര്‍ ക്ഷീണത്തോടെ കണ്ണടച്ചു കൊണ്ട് പറഞ്ഞു:
      "ദിവാകരേട്ടാ... നമുക്കിന്നിത് നിര്‍ത്താം... ബാക്കി നാളെയാകട്ടെ...'
      "ഫാദര്‍, അല്പസമയം കൂടി... ടൗണിനു പുറത്തേക്കുള്ള വഴിയില്‍ പാലത്തിനടുത്തിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു മനുഷ്യനുണ്ട്. പരശുറാം എന്നാണ് അയാളുടെ പേര്. അയാള്‍ക്കു കൂടി കൊടുത്തിട്ട് നിര്‍ത്താം.'
      "ഇല്ല ദിവാകരേട്ടാ, ഞാന്‍ വല്ലാതെ തളര്‍ന്നു. നാളെ ഞായറാഴ്ചയല്ലേ? രാവിലെ കുര്‍ബ്ബാനയുള്ളതാണ്. അതിന്റെ ക്രമീകരണങ്ങള്‍ പലതും ചെയ്യാനുണ്ട്... നമുക്കു മടങ്ങാം. ഇനി ബാക്കിയൊക്കെ നാളെയാകട്ടെ...' ഫാദര്‍ അക്ഷമനായി.
      മറുത്തൊന്നും പറഞ്ഞില്ല, ദിവാകരേട്ടന്‍. പള്ളിമേടയിലേക്കു മടങ്ങുന്ന വഴിക്ക് കുട്ടികളെ അവരുടെ വീടുകള്‍ക്കു മുന്നിലിറക്കി. പള്ളിയിലെത്തിയപ്പോള്‍ സമയം ഒരുമണി. ക്ഷീണം കാരണം കിടന്നതേ ഓര്‍മ്മയുള്ളൂ. വെളുപ്പിന് ഉണര്‍ന്ന ശേഷം കുര്‍ബ്ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍.
      കുര്‍ബ്ബാന കഴിഞ്ഞ് സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പരിശീലനവും പ്രാര്‍ത്ഥനായോഗങ്ങളുമെല്ലാമായി പതിവു ഞായറാഴ്ചത്തിരക്കുകള്‍. വൈകുന്നേരത്തെപ്പോഴോ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ കുറേ മിസ്ഡ് കോളുകളുണ്ട്. സൈലന്റ് മോഡിലിട്ടിരുന്നതിനാല്‍ അറിയാതിരുന്നതാണ്. ദിവാകരേട്ടന്‍ പല പ്രാവശ്യം വിളിച്ചിട്ടുണ്ട്. പിന്നെ മറ്റാരുടെയൊക്കെയോ കോളുകളും. ആരെയും വിളിക്കാന്‍ തോന്നിയില്ല. ഇന്നിനി ഒന്നിനും വയ്യ. നല്ല ക്ഷീണമുണ്ട്. ദിവാകരേട്ടനെ നാളെ രാവിലെ വിളിക്കാം. നാളെ രാത്രിയില്‍ കമ്പിളി വിതരണം തുടരുകയുമാവാം.
      പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്‌ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്‍. ഫാദര്‍ ആ അടിക്കുറിപ്പ് വായിച്ചു. "തണുപ്പിനും തോല്‍പ്പിക്കാനാവില്ലിനി: അതിശൈത്യം മൂലം മരണമടഞ്ഞ പരശുറാം എന്ന ഭിക്ഷക്കാരന്‍. നഗരത്തിലെ പാലത്തിനു സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.'
      മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ എടുത്തു നോക്കി.
      ദിവാകരേട്ടനാണ്. അറ്റന്‍റ് ചെയ്യണോ... എന്തു പറയും ദിവാകരേട്ടനോട്?...
      അല്ലല്ല... ദൈവത്തോട് എന്തു പറയും?...

59 comments:

  1. തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനന്‍ തന്റെ വേലക്കാരുടെ മേല്‍ ആക്കിവയ്ക്കുന്ന വിശ്വസ്ഥനായ ഗൃഹവിചാരകന്‍ ആര്‍?

    ReplyDelete
    Replies
    1. നന്ദി അജിത്ജീ, കഥയുടെ സ്വഭാവത്തിനനുസരിച്ച പ്രതികരണത്തിന്... വീണ്ടും ഇവിടെ കാണാം...

      Delete
  2. കഥ ഇഷ്ട്ടായി.
    ഏതോ തണുപ്പു കൂടിയ സ്ഥലത്താണു കഥ നടക്കുന്നത് എന്നേയുള്ളു. സ്ഥല വിവരണത്തിനുള്ള ടിപ്പുകള്‍ കൂടിയാകാമായിരുന്നു.
    ശ്രമിച്ചാല്‍ ഇനിയും നന്നായേനേ.
    ആശംസകളോടെ ..പുലരി

    ReplyDelete
    Replies
    1. പ്രഭന്‍, ആത്മാര്‍ത്ഥമായ പ്രതികരണത്തിന് നന്ദി. ഇനിയുള്ള പോസ്റ്റുകള്‍ നന്നാക്കാന്‍ ശ്രമിക്കാം. മനസ്സു തുറന്ന പ്രതികരണങ്ങളും തിരുത്തലുകളും നല്‍കി സഹായിക്കണേ...

      Delete
  3. പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്‌ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്‍.

    കഥന രീതി ഇഷ്ടപ്പെട്ടു... ആശംസകൾ കൂട്ടുകാരാ

    ReplyDelete
    Replies
    1. വളരെ നന്ദി മൊഹീ... വായനയ്ക്കും പ്രതികരണത്തിനും... വീണ്ടും കാണാം ഇവിടെ...

      Delete
  4. പരശുറാം എന്ന ഭിക്ഷക്കാരന്‍റെ മരണം തന്‍റെ കര്‍മ്മരംഗത്ത് പറ്റിയ
    പിഴവാണെന്ന് കുറ്റബോധത്തോടെ ചിന്തിക്കുന്ന ഫാദര്‍ സാമുവേല്‍ .
    ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോള്‍ ഓടിയെത്തുന്ന
    ദിവാകരേട്ടന്‍.
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി തങ്കപ്പേട്ടാ...
      ദിവാകരേട്ടനെപ്പോലെ എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അവര്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല എന്നതല്ലേ വാസ്തവം... കാരുണ്യത്തിന്റെ ഉറവുകള്‍ വറ്റിയിട്ടില്ലെന്ന് തെളിയിക്കാന്‍ നമുക്കാവട്ടെ.

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ബഞ്ചി ഇവിടെയെത്താന്‍ അല്‍പ്പം വൈകി
    ഒരു രാത്രിയുടെ വിടവില്‍, തണുപ്പില്‍ ഒരു മരണം
    പരശുരാം മരിച്ചു.കുറ്റബോധം കടിച്ചമര്‍ത്തിയ ഫാദര്‍,
    എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചു ഇവിടെ.
    ഇത്തരക്കാരെ മറന്നുള്ള ജീവിതമല്ലേ നാമോരോരുത്തരും
    നയിക്കുന്നത്, ആ കുറ്റബോധം നമുക്കുണ്ടായാല്‍ എത്ര നന്ന്.
    ഇതൊരു മുന്നറിയിപ്പായിതീരട്ടെ!

    ReplyDelete
    Replies
    1. സര്‍, വളരെ നന്ദി... പ്രതികരണത്തിന്.
      വിശക്കുന്നവനെ മറക്കാതിരിക്കാന്‍ നമുക്കാവട്ടെ.
      ഉണ്ണുമ്പോളറിയില്ല നമ്മള്‍
      ഉണ്ണുവാനില്ലാത്തവരെ
      ഉണ്ണാത്തോരറിയുന്നു നമ്മള്‍
      കണ്ണടച്ചുണ്ണുന്ന കാര്യം!

      Delete
  7. നല്ല കഥ ചേട്ടാ പുണ്യാള നിഷ്ടമായി

    ReplyDelete
    Replies
    1. വളരെ നന്ദി പുണ്യാളാ... ഈ സന്ദര്‍ശനത്തിനും പ്രതികരണത്തിനും. വീണ്ടും കാണാം...

      Delete
  8. അവസ്സാനം അവസ്സാനം വന്നപ്പൊള്‍
    ഹൃദയം ഒന്നു വിങ്ങി മിത്രമേ ..
    ഒരൊ ആഘോഷങ്ങളും ആര്‍ഭാടത്തിന്റെ
    നിറങ്ങള്‍ കൊണ്ട് നിറയുമ്പൊള്‍
    വേറിട്ടൊന്നു ചെയ്യുന്ന മനുഷ്യ മനസ്സുകള്‍ ..
    അതും മയങ്ങി കിടക്കുന്ന ജന്മങ്ങള്‍ക്ക്
    അറിയാതെ പുതക്കുന്ന ദൈവ സ്നേഹമായീ ..
    ഒരു ചെറിയ പിഴ ഒരു ജീവന്‍ എടുക്കുമ്പൊള്‍
    മനസ്സിനുള്ളില്‍ തൊന്നുന്ന നീറ്റല്‍ ..
    ദൈവമെന്ന എത്രയെത്ര ദിവാകരയേട്ടന്മാര്‍ ..
    ആരൊരുമറിയാതെ നമ്മുക്കിടയില്‍ ജീവിക്കുന്നു ..
    നല്ല സന്ദേശം ഉള്‍കൊണ്ട വരികള്‍ സഖേ ..
    ഹൃദയത്തൊട് ചേര്‍ത്തു വയ്ക്കുന്നു ഈ വരികള്‍ ..
    സ്നേഹ്പൂര്‍വം .. റിനീ ..

    ReplyDelete
    Replies
    1. റിനീ വളരെ നന്ദി... ഈ സന്ദര്‍ശനത്തിനും പ്രതികരണത്തിനും. നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ആഘോഷങ്ങളെയും അര്‍ത്ഥവത്താക്കാനാകും അല്ലേ? അര്‍ത്ഥം നഷ്ടപ്പെട്ട ആഘോഷങ്ങളുടെ ലോകത്ത് ദിവാകരേട്ടനെപ്പോലെ അവശരെ കാണാന്‍ നമുക്കാവട്ടെ...

      Delete
  9. കൊള്ളാം. പഴയ പോസ്റ്റുകളും വായിച്ചു, വേളാങ്കണ്ണി മുതല്‍. സ്വന്തം ശൈലിയുണ്ട്. തുടരൂ.

    ReplyDelete
    Replies
    1. നന്ദി മുകിലേ... ഈ പ്രോത്സാഹനത്തിന്... തുടര്‍ന്നും അഭിപ്രായനിര്‍ദ്ദേശങ്ങളുണ്ടാകണേ.

      Delete
  10. DEAR PRATHEEKSHIKKATHE VANNU VANNATHU VERUTHE AAYILLA VEENDUM VEENDUM EZHUTHU NANMA NERUNNU SNEHATHODE PRAARTHANAYODE SHAMSU

    ReplyDelete
    Replies
    1. കൂട്ടുകാരാ... ഒരുപാടു നന്ദി... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും. വീണ്ടും കാണാം.

      Delete
  11. ബൂലോകത്ത് ചുറ്റിയടികുംപോള്‍ ആകസ്മികമായി ബെന്ജിയുടെ ബ്ലോഗിലെത്തി. കഥ നന്നായി എഴുതി. നല്ല വ്യക്തത ഉണ്ട്. ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി കണക്കൂരേ... ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും... വീണ്ടും കാണാം...

      Delete
  12. നല്ല കഥ. കഥയെന്ന് തോന്നിയില്ല. എവിടെയോ നടന്നത് പോലെ തോന്നി

    ReplyDelete
    Replies
    1. ശരിയാണു സുനീ... കഥയില്‍ ഒരു പരിധി വരെ യാഥാര്‍ത്ഥ്യമുണ്ട്. കുറെയൊക്കെ ഭാവനയാണ്. വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്...

      Delete
  13. അനുഭവത്തിന്റെ നിറമുള്ള വാക്കുകൾ. കഥ ഇഷ്ടമായി.
    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. വളരെ നന്ദി വിജയകുമാര്‍ജീ ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും... വീണ്ടും കാണാം...

      Delete
  14. നന്നായിരിക്കുന്നു.
    ഇത്തരം ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് തിരിച്ചെത്തിയ സുഖം നല്‍കുന്നു.
    ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍... ഈ സന്ദര്‍ശനത്തിനും അഭിനന്ദനത്തിനും... വീണ്ടും കാണാം...

      Delete
  15. nice to c ur blog Benjamin. stay blessed

    ReplyDelete
    Replies
    1. നന്ദി അച്ചാ, ഈ സന്ദര്‍ശനത്തിന്... തിരിച്ച് കൊറിയയിലെത്തിയോ? ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...

      Delete
  16. നല്ല കഥ.. ഇഷ്ടപ്പെട്ടു. ആശംസകള്‍..

    ReplyDelete
    Replies
    1. വളരെ നന്ദി ശ്രീജിത്ത്... വീണ്ടും കാണാം...

      Delete
    2. വളരെ നന്നായിട്ടുണ്ട്., ഭാവുകങ്ങള്‍ ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍ , മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്...... വായിക്കണേ....

      Delete
    3. നന്ദി ജയരാജ്, ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും... ജയരാജിന്റെ ബ്ലോഗ് വായിച്ചു. അഭിപ്രായം അവിടെ പോസ്റ്റ് ചെയ്യുന്നു... വീണ്ടും കാണാം ഇവിടെ...

      Delete
  17. നല്ല തെളിവായി പറഞ്ഞ ഒരു കഥ..വായിച്ചു നിറുത്തിയപ്പോള്‍ എനിക്കും തോന്നി മനസ്സില്‍ എന്തോ ഒരു കുറ്റബോധം!! ഇനിയും വരാം..

    സ്നേഹത്തോടെ മനു..
    http://manumenon08.blogspot.com/2012/07/blog-post.

    ReplyDelete
    Replies
    1. മനൂ വളരെ സന്തോഷം... വീണ്ടും ഇവിടെ കാണാനായല്ലോ... നന്ദി ഈ പ്രോത്സാഹനത്തിന്...

      Delete
  18. ഇതില്‍ എന്താ വായിച്ചു പറയുക എന്നൊരു നിശ്ചയം കിട്ടുന്നില്ല
    സല്കര്‍മത്തിനു ഇറങ്ങി തിരിച്ച പിതാവ് പുന്ന്യവാന്‍ തന്നെ നിശംശയം പറയാം
    അല്‍പ സമയത്തെ അലസത അയാളെ പിടികൂടിയത്തിലുള്ള കുറ്റഭോധം എന്തോ ചിന്തകള്‍ കണ്‍ ഫ്യൂസെടാ
    ഏതായാലും നല്ല രചനയും ആശയ സമ്പന്നവുമാണ് എഴുത്ത് ഒട്ടും ബോറടിയും ഉണ്ടായില്ല ആശംസകള്‍

    ( കഥയുടെ കാതലില്‍ വായനക്കാരനെ ചിന്തിപ്പിക്കുന്ന കണ്ഫ്യൂഷന്‍ ആണ് അല്ലാതെ നിങ്ങളെ എഴുത്തിന്റെ മോശം അല്ല അങ്ങനെ അഭിപ്രായത്തെ കാണരുത് ട്ടോ

    ReplyDelete
    Replies
    1. ഫാദര്‍ സാമുവലിന്റേതിനു സമാനമായ അനുഭവങ്ങള്‍ നമുക്കൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനെ അലസതയെന്നു പറയാനാകുമോ? എനിക്കു തോന്നുന്നത് മുന്‍ഗണന തെരഞ്ഞെടുത്തതില്‍ സംഭവിച്ച അപാകതയെന്നാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സഭ ഏല്‍പ്പിച്ച ഉത്തരവാദിത്തമായിരുന്നു പ്രധാനം. അതിനു വിലയായി നല്‍കേണ്ടി വന്നത് ഒരു മനുഷ്യജീവനാണ്... വളരെ നന്ദി കൊമ്പാ ഈ സന്ദര്‍ശനത്തിനും ഗൗരവമുള്ള വിലയിരുത്തലിനും... വീണ്ടും കാണാം...

      Delete
  19. കഥയെന്നു തോന്നിയില്ല. ഒരു അനുഭവം വിവരിക്കുന്നതുപോലെ തോന്നി. കൊള്ളാം.

    ReplyDelete
  20. ആശംസകൾ...അഭിപ്രായം പിന്നീട് പറയാം

    ReplyDelete
  21. കാലം ആരെയും കാത്തു നില്‍ക്കുന്നില്ല !
    ദിവാകരേട്ടന്റെ കുറ്റബോധത്തില്‍ ഞാനും
    ഭാഗഭാക്കായത് പോലെ തോന്നി -
    നന്നായിരിക്കുന്നു

    ReplyDelete
  22. കഥ നന്നായിട്ടുണ്ട് . എവിടെയൊക്കെയോ ഒരു അനുഭവത്തിന്റെ തിളക്കം . വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു അസ്വസ്ഥത .................ഇങ്ങനെയുള്ള നല്ല മോറല്‍ തരുന്ന കഥകള്‍ വീണ്ടും വരട്ടെ .........ദൈവമേ താങ്കളെ കൂടുതല്‍ അനുഗ്രഹിക്കട്ടെ , ആശംസകള്‍ !!!!

    ReplyDelete
  23. ബെന്ജിയെട്ടാ , ഈ കഥ ഒരുപാടിഷ്ടമായി. മനസ്സിനെ സ്പര്‍ശിച്ചു.

    ആദ്യ ഭാഗം പറഞ്ഞു വരുമ്പോള്‍ പോലും കഥയുടെ ഗതി ഒട്ടും മനസിലാകാതെ അവസാനഭാഗം വരെ ഒരു ആകാംക്ഷ നിലനിര്‍ത്തി. വളരെ നന്നായി തന്നെ പറഞ്ഞു.

    "തണുത്തു വിറയ്ക്കുന്നവന്റെ കണ്ണില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ...'" ഈ വാക്കുകള്‍ വളരെയധികം ശ്രദ്ധേയമാണ്.

    ആശംസകളോടെ

    ReplyDelete
  24. ഹോ... ഒരു വല്ലാത്ത കഥ തന്നെ... എനിക്ക് ഇഷ്ടമായി... അത്രയും നേരം നായകനായ അച്ഛന്‍ ഒരു നിമിഷത്തെ അലസത കാരണം ജീവിതകാലം മുഴുവന്‍ സ്വന്തം മനസ്സില്‍ തന്നെ വില്ലന്‍ ആയി കഴിയേണ്ടി വരും എന്നത് വിധി. കഥയുണ്ട്, കഥനം ഉണ്ട്, ഒരു നീറ്റല്‍ ബാക്കിയും ആയി... ആശംസകള്‍

    ReplyDelete
  25. മനോഹരമായിരിക്കുന്നു. ഒരു ഗുണപാഠവുമിണ്ട്. മുന്‌ഗണനകൾ നല്കുന്നതില് നാം സൂക്ഷ്മത പുലര്ത്തേണ്ടിയിരിക്കുന്നു.

    ReplyDelete
  26. മനോഹരമായ ശൈലി .നല്ല ഒരു സോദ്ദേശകഥ .ആശംസകള്‍

    ReplyDelete
  27. കഥ ഉഗ്രനായി. പണ്ട് പാക്കനാര്‍ പറഞ്ഞത് ഓര്മ വരുന്നു. "ഒരു പാട് കുഴികള്‍ കുഴിക്കുന്ന നേരം ഒരു കുഴി ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍ വെള്ളം കണ്ടേനെ."

    ReplyDelete
  28. Benjee, congrats, touching story


    Siby

    ReplyDelete
  29. പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്‌ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്‍.

    ഈ വരികള്‍ മനസ്സിനെ വല്ലാതെ പ്രയാസമുളവക്കുന്നു ..എന്നാലും നല്ല ഗുണ പാടമുള്ള കഥ ആശംസകള്‍ ...

    ReplyDelete
  30. ദീപികയില്‍ വന്ന വിവരം fb notification കണ്ടു വീണ്ടും വന്ന്
    അഭിനന്ദനങ്ങള്‍ വീണ്ടും
    എഴുതുക അറിയിക്കുക

    ReplyDelete
  31. Deepika page scaan chaitha chithram fbyil koduthathu ivide cherkkuka as an illustration
    Best Regards
    Philip

    ReplyDelete
  32. Dear Benjamin, Really touching story...A whole episode is told in few lines...the finishing lines hurts all who have a heart...Well done...Keep it up...Write more....

    ReplyDelete
  33. ചിലത് സംഭവിക്കുക തന്നെ ചെയ്യും. അതിനെ നമ്മള്‍ വിധി എന്ന് പറയുന്നു. കമ്പിളിപ്പുതപ്പ്‌ കിട്ടിയിരുന്നെങ്കിലും അയാള്‍ മരിച്ചേക്കാം. നന്മയുടെ പക്ഷം പറയുന്ന ഒരു നല്ല കഥ. അഭിനന്ദനങ്ങള്‍.

    ReplyDelete
  34. സന്ദേശം ഉള്ള നല്ല ഒരു കഥ. പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു.. ആശംസകള്‍..

    ReplyDelete
  35. പല സഹായങ്ങളും ഒരു ജോലി, അല്ലെങ്കില്‍ പ്രഹസനമായി ചുരുങ്ങുന്നു. നന്നായി എഴുതി, മനസിനെ സ്പര്‍ശിച്ച കഥ.

    ReplyDelete
  36. ഇന്നാണ് വായിച്ചത് .. മനസ്സ് നീറി

    തികച്ചും പ്രസിദ്ധീകരണ യോഗ്യം !!!

    ReplyDelete
  37. ആദ്യായിട്ടാണ്‍ ഇവിടെ.... വളരെ നന്നായിട്ടുണ്ട്.... ഒത്തിരി ഇഷ്ടപ്പെട്ടൂ... ഒരു അനുഭവക്കുറുപ്പ് പോലെ.... സ്നേഹാശംസകള്‍ ....

    ReplyDelete