Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 22 March 2013

ഗണികയുടെ പുത്രന്‍

വമ്പന്‍ കുഴലൊന്നിലെന്നെക്കിടത്തിയി-
ട്ടിമ്പമായ് താരാട്ടു പാടിയമ്മ
താരാട്ടിന്നീണത്തില്‍ ഞാനൊന്നുറങ്ങിയ
നേരത്തിതെങ്ങോട്ടു പോയതമ്മ?

ഇന്നാളൊരു ദിനം ഇമ്മട്ടിലമ്മയെ
കാണാതെ പേടിച്ചു കേണ നേരം
വന്നീ കുഴലില്‍നിന്നെന്നെയെടുത്തൊരാ
വല്ല്യമ്മ ചൊല്ലിയ വാക്യമോര്‍പ്പൂ...
'തേവിടിശ്ശിയവള്‍ കുഞ്ഞിനെപ്പോറ്റുവാ-
നാവില്ലയെങ്കില്‍ കൊല്ലാത്തതെന്തേ?'

പിന്നീടൊരു ദിനം അമ്മയെ കാണാതെ
വന്നീ കുഴലിന്റെയഗ്രത്തില്‍ ഞാന്‍
'അമ്മേ'യെന്നുച്ചത്തില്‍ കേഴുമ്പോള്‍ കണ്ടു ഞാ-
നമ്മയെ കൂട്ടത്തില്‍ മൂന്നാലു മാമന്മാര്‍
അവരുടെ കാറില്‍നിന്നോടിവന്നെന്നെ
കവരുന്നു നെഞ്ചോടു ചേര്‍ക്കുന്നിതമ്മ
കണ്ണു നിറയുന്നു വിങ്ങുന്ന വാക്കുകള്‍
'കണ്ണനെപ്പോറ്റുവാന്‍ വേശ്യയായോളമ്മ...
ദൂരെയാ ഗ്രാമത്തിലുല്ലാസമായ് പണ്ടു
പാരം സമാധാനസന്തോഷചിത്തയായ്
മേവുമ്പോള്‍ കണ്ടു പരിചയപ്പെട്ടതാ-
മേട്ടനെ വിശ്വസിച്ചെല്ലാമുപേക്ഷിച്ചു
വീടുവിട്ടേട്ടന്റെ സ്വന്തമായ് പിന്നീടു
തേടുന്നെന്നേട്ടനിന്നെവിടെന്നറിയില്ല

നാലഞ്ചു മാസത്തിന്‍ ജീവിതമേകിയൊ-
രാലസ്യമാകെയൊഴിഞ്ഞ നേരം
എന്നുള്ളില്‍ വളരുമീയുയിരിന്‍ തുടിപ്പിനെ-
യെന്നെന്നും പോറ്റുവാന്‍ നിശ്ചയിച്ചോളമ്മ
കാലം പ്രയാണം തുടര്‍ന്നൂ നഗരത്തിന്‍
കോലമിന്നെന്നെ ഗണികയാക്കി

ആരുമില്ലെന്നുണ്ണീ നമ്മെ സഹായിക്കാ-
നാരുമീയുലകില്‍ മനുഷ്യരല്ല
നരികളാണെമ്പാടും രക്തം കുടിക്കുവോര്‍
നരനായ് നീയെങ്കിലും ജീവിക്കുമോ...'


(ഫേസ്ബുക്കിലെ മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ ഒരു കവിതാമത്സരത്തിനുവേണ്ടി ധൃതിയില്‍ രചിച്ച കവിത. ഒരു വലിയ പൈപ്പിനുള്ളില്‍ ദൂരേക്കു നോക്കി, വിങ്ങലും ആകുലതയുമുള്ള മുഖവുമായി ഇരിക്കുന്ന തെരുവുകുട്ടിയുടെ ചിത്രത്തിന് യോജിച്ച കവിത രചിക്കാനായിരുന്നു മത്സരത്തില്‍ ആവശ്യപ്പെട്ടിരുന്നത്.)

Monday, 31 December 2012

കാലടികള്‍ ശ്രദ്ധിക്കൂ

കുഞ്ഞുന്നാളില്‍ ഞാന്‍ പിച്ചനടക്കുമ്പോള്‍
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'
വീഴാതെ വലയാതെ വിഘ്‌നം ഭവിക്കാതെ
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍
കാതില്‍ മുഴങ്ങുമാ വാക്കിന്‍ പ്രതിധ്വനി.
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്
കുട്ടികളൊത്തു വിദ്യാലയപാതയില്‍
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
വഴുതുമീ മഴവെള്ളമപകടമേകിടാം.'
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍
ചൂരോടെ ബസിന്റെ ഫുട്‌ബോര്‍ഡിലേറിയെന്‍
യാത്ര തുടരവേ കേട്ടൊരുപദേശ-
'മെത്രയും നന്നു നിന്‍ ചുവടു ശ്രദ്ധിക്കുകില്‍.'
തലനരച്ചോരു വയോധികന്‍ ചൊല്‍വതു
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'