Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Thursday, 21 July 2022

നല്ല കൂട്ടുകാരി

'ഡാഡീ... ഒരു തമാശ കേള്‍ക്കണോ?'

സ്‌കൂളില്‍ നിന്നു വന്നയുടനേ ശ്രേയ ഡാഡിയുടെയടുത്തെത്തി. ഏഴാം ക്ലാസ്സുകാരിയായ ശ്രേയയുടെ തമാശ കേള്‍ക്കാന്‍ അവളുടെ ഡാഡി ജിമ്മിച്ചന്‍  കാതോര്‍ത്തു.

'എന്താ തമാശ? കേള്‍ക്കട്ടെ...'

'എന്റെ ക്ലാസ്സിലെ നാഗവേണിയെ ഇന്നു കുട്ടികളെല്ലാം കണക്കിനു കളിയാക്കി.'

'നാഗവേണി ആ വെങ്കിടേശന്റെ മകളല്ലേ? അവളുടെ അമ്മ ഇവിടെ പണിക്കു വന്നിട്ടുണ്ടല്ലോ. എന്തിനാ നാഗവേണിയെ കുട്ടികള്‍ കളിയാക്കിയത്?' ജിമ്മിച്ചന്‍ ചോദിച്ചു.

'അതേ ഡാഡീ... അവള്‍ തന്നെ. അവളിന്ന് ക്ലാസ്സില്‍ വന്നത് മുഴുവന്‍ കീറിയ ഒരു യൂണിഫോമിട്ടാണ്. അതിലും ഭേദം അവള്‍ ഉടുപ്പിടാതെ വരുന്നതായിരുന്നു. ആണ്‍കുട്ടികളെല്ലാം നൂറു ശതമാനം കിഴിവെന്നു പറഞ്ഞ് അവളെ കളിയാക്കുകയായിരുന്നു.' അതു പറഞ്ഞപ്പോള്‍ ശ്രേയയ്ക്ക് ചിരിപൊട്ടി.

ജിമ്മിച്ചന് അതിലത്ര തമാശ തോന്നിയില്ല. ശ്രേയയെ വിഷമിപ്പിക്കാതിരിക്കാന്‍ ഒന്നു പുഞ്ചിരിച്ചെന്നു വരുത്തിയിട്ട് അയാള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. എന്നിട്ടു ചോദിച്ചു:

'ഞാന്‍ പുറത്തേക്കൊന്നു പോവുകയാ. ശ്രേയമോള്‍ വരുന്നോ?'

'ങാ... ഞാന്‍ വരുന്നു.'

'മമ്മീ... ഞാന്‍ ഡാഡിക്കൊപ്പം പുറത്തേക്കൊന്നു പോവുകയാ...' ചെരുപ്പണിയുന്നതിനൊപ്പം ശ്രേയ വിളിച്ചു പറഞ്ഞു.

പുറത്ത് ചെറിയ തണുപ്പ് പരന്നിട്ടുണ്ട്. ജിമ്മിച്ചന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ശ്രേയ മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. 

'നമ്മളെങ്ങോട്ടാ ഡാഡീ പോവുന്നത്?' ശ്രേയയ്ക്ക് ജിജ്ഞാസ.

മറുപടിയൊന്നും പറയാതെ ജിമ്മിച്ചന്‍ കാര്‍ മുന്നോട്ടെടുത്തു. തേയിലത്തോട്ടത്തിനു നടുവിലൂടെ തേയിലഫാക്ടറിക്കു മുന്നിലെത്തിയപ്പോള്‍ അയാള്‍ കാര്‍ അവിടെ നിര്‍ത്തി. 

'എന്തിനാ ഡാഡീ ഇവിടെ നിര്‍ത്തിയത്? ഇതു പൂട്ടിക്കിടക്കുന്ന ഫാക്ടറിയല്ലേ?' ശ്രേയയ്ക്കു സംശയം.

'അതേ മോളേ, ഈ ഫാക്ടറി പൂട്ടിയിട്ട് അഞ്ചു വര്‍ഷമായി. മോളുടെ ക്ലാസ്സിലെ നാഗവേണിയുടെ അച്ഛന്‍ വെങ്കിടേശന്‍ ഈ ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു. ഫാക്ടറിയുണ്ടായിരുന്ന കാലത്ത് നാഗവേണിയുടെ വീട്ടുകാര്‍ പട്ടിണിയെന്തെന്നറിഞ്ഞിരുന്നില്ല. തേയില ബിസിനസ് നഷ്ടത്തിലായപ്പോള്‍ ഫാക്ടറി ഉടമസ്ഥര്‍ അതു പൂട്ടി. അതോടെയാണ് നാഗവേണിയുടെ കുടുംബത്തിനു കഷ്ടത തുടങ്ങിയത്.'

ഡാഡി പറയുന്നതു ശ്രദ്ധിക്കുകയായിരുന്നു, ശ്രേയ. ഫാക്ടറിക്കപ്പുറമുള്ള കുന്നിന്‍മുകളിലേക്കു കൈ ചൂണ്ടി ഡാഡി പറഞ്ഞു:  

'അതാ, ആ കുന്നിന്‍മുകളിലെ ചെറിയ വീടുകള്‍ കണ്ടില്ലേ? അതിലൊന്നിലാണ് നാഗവേണി താമസിക്കുന്നത്. ജോലിയില്ലാതായ ശേഷം വെങ്കിടേശന്‍ ഹൃദ്രോഗിയായി. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നമ്മുടെ പള്ളിയില്‍നിന്നും അയാളുടെ ചികിത്സയ്ക്ക് ഒരു സംഭാവന കൊടുത്തിരുന്നു. ഇപ്പോള്‍ നാഗവേണിയുടെ അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.'

ഡാഡി അതു പറയുമ്പോള്‍ ശ്രേയ നാഗവേണിയെ ഓര്‍ക്കുകയായിരുന്നു. അവള്‍ കീറിയ ഉടുപ്പിട്ടു വന്നപ്പോള്‍ കുട്ടികള്‍ കളിയാക്കിയതും അതുകേട്ട് താന്‍ കുടുകുടെ ചിരിച്ചതും നാഗവേണി നിറഞ്ഞൊഴുകാറായ കണ്ണുകളോടെ തന്നെ നോക്കിയതും ശ്രേയ ഓര്‍ത്തു. വീട്ടില്‍ പുത്തന്‍ മായാത്ത എത്രയോ ഉടുപ്പുകള്‍ തനിക്കുണ്ട്! യൂണിഫോം തന്നെ ഏഴോ എട്ടോ ജോഡിയുണ്ടാവും.

'മോളേ... നമ്മള്‍ ടി.വി കണ്ടും എല്ലാ മുറികളിലും ലൈറ്റും ഫാനുമിട്ടും സന്തോഷിക്കുമ്പോള്‍ നാഗവേണിയുടെ വീട്ടില്‍ ഒരു ലൈറ്റു പോലും കത്തുന്നില്ല. ഫാക്ടറി പൂട്ടിയതോടെ വൈദ്യുതി ബോര്‍ഡ് അവരുടെ കറന്റുകണക്ഷന്‍ കട്ട് ചെയ്തു. ആ പാവങ്ങള്‍ക്ക് കറന്റ് ചാര്‍ജ് അടയ്ക്കാന്‍ നിവൃത്തിയില്ല...'

ഡാഡി കൂടുതലെന്തെങ്കിലും പറയുംമുമ്പേ ശ്രേയ വിങ്ങിക്കരയാന്‍ തുടങ്ങി. വിതുമ്പലോടെ അവള്‍ പറഞ്ഞു:

'ഡാഡീ... നമുക്കു വീട്ടിലേക്കു പോകാം. എന്റെ രണ്ടു ജോഡി യൂണിഫോമും ഇപ്രാവശ്യം ബെര്‍ത്ത്‌ഡേയ്ക്ക് കുഞ്ഞാന്റി തന്ന പുള്ളിയുടുപ്പും ഞാന്‍ നാഗവേണിക്കു കൊടുക്കും. അത് അവളുടെ വീട്ടില്‍ ഇപ്പോള്‍ തന്നെ കൊണ്ടുപോയി കൊടുക്കണം. ഡാഡിയും വരണം, എന്റെ കൂടെ...'

ജിമ്മിച്ചന്‍ ശ്രേയയെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. കാര്‍ മുമ്പോട്ടു നീങ്ങുമ്പോള്‍ കോടക്കാറ്റ് ജാലത്തിലൂടെ ഉള്ളിലേക്കു വന്ന് ശ്രേയയെ ചുംബിച്ചു. 'നീയിപ്പോഴാ ഒരു നല്ല കൂട്ടുകാരിയായത്' എന്ന് കാറ്റ് തന്റെ ചെവിയില്‍ പറയുന്നതുപോലെ ശ്രേയയ്ക്കു തോന്നി.


Wednesday, 25 July 2018

ജിഷ്ണുവിന്റെ സ്‌കൂള്‍ബാഗ്

      നല്ല പിങ്ക് നിറമുള്ള സ്‌കൂള്‍ ബാഗ്! അതിന്റെ മുന്നിലെ പോക്കറ്റിനു  മുകളില്‍ മഞ്ഞ ഉടുപ്പിട്ട മിക്കി മൗസിന്റെ വലിയ ചിത്രം. മിക്കിയുടെ കണ്ണുകള്‍ ജീവനുള്ളവ പോലെ ഇടയ്ക്കിടയ്ക്ക് ചലിക്കുന്നുണ്ട്. 
ജിഷ്ണു ദൂരെ നിന്ന് കൗതുകത്തോടെ ആ ബാഗിലേക്കു നോക്കി. അരുണിന്റേതാണ് ആ ബാഗ്. ജിഷ്ണു കേള്‍ക്കത്തക്ക വിധം അരുണ്‍ ഉറക്കെ ജോയലിനോടും അഭിജിത്തിനോടും പറയുന്നതു കേട്ടു:
''ഡാഡി വാങ്ങിത്തന്നതാ ഈ ബാഗ്... കണ്ടില്ലേ ഇതിനകത്ത് പെന്‍സിലും റബ്ബറുമൊക്കെ വയ്ക്കാന്‍ പ്രത്യേകം പ്രത്യേകം അറകളുണ്ട്... ഇതു വാങ്ങിയപ്പോള്‍ വാട്ടര്‍ ബോട്ടിലും വാട്ടര്‍ ഗണ്ണും ഫ്രീ കിട്ടിയിട്ടുമുണ്ട്.''
അതൊക്കെയൊന്ന് അടുത്തു കാണാന്‍ ജിഷ്ണുവിന് ആഗ്രഹമില്ലാഞ്ഞല്ല, പക്ഷേ,അരുണിന് ജിഷ്ണുവിനെ ഒട്ടും ഇഷ്ടമില്ല.
അരുണിനോട് ജിഷ്ണുവിന് പ്രത്യേകം വിരോധമൊന്നുമില്ല. എന്നാല്‍ അന്നവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ജിഷ്ണുവിനു സങ്കടം വരും. ഒരു തെറ്റും ചെയ്യാത്ത തന്റെ അച്ഛന്‍ ജയിലിലായിപ്പോയതിന്റെ പേരില്‍ അരുണ്‍ പറഞ്ഞതെന്താ? 'നീയാ വണ്ടിക്കള്ളന്റെ മകനല്ലേ' എന്ന്... 
അതു കേട്ടപ്പോള്‍ സഹിക്കാനായില്ല. അരിശം കൊണ്ട് കണ്ണില്‍ ഇരുട്ടു കയറി. പിന്നെ അവനെ കൂട്ടിപ്പിടിച്ച് കയ്യുടെ തരിപ്പ് മാറുന്നതു വരെ തല്ലി. അതിന്റെ പേരില്‍ ഹെഡ്മാസ്റ്ററുടെ വക ചൂരല്‍പ്രയോഗം ഏല്‍ക്കുമ്പോഴും ജിഷ്ണുവിനു വേദനിച്ചില്ല. 
പാവം അച്ഛന്‍!... ഇപ്പോള്‍ അവിടെ എന്തുമാത്രം പ്രയാസം അനുഭവിക്കുന്നുണ്ടാവും!... അച്ഛന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഇതുപോലെയൊരു ബാഗ് തനിക്കും കിട്ടുമായിരുന്നു.
കാലക്കേടിനാണ് അച്ഛന്‍ അന്ന് ആ വണ്ടി ബിസിനസ്സിന് ഇടനില നിന്നത്. വണ്ടിപ്പേട്ടയില്‍ പല പ്രാവശ്യം കണ്ടു പരിചയമുള്ള ഒരാള്‍ വന്ന് ഒരു ജീപ്പ് വില്‍പ്പനയ്ക്കുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ജീപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്ന നാട്ടുകാരന്‍ റേഷന്‍കടയുടമയെ അച്ഛന്‍ ഓര്‍ത്തു. വണ്ടിക്കച്ചവടത്തിന്റെ കമ്മീഷന്‍ കിട്ടിയാല്‍ ജിഷ്ണുവിന്റെ പുതുവര്‍ഷച്ചെലവുകള്‍ നടക്കുമല്ലോ എന്നായിരുന്നു അച്ഛന്റെ ചിന്ത. 
പക്ഷേ അച്ഛനെ അന്വേഷിച്ച് റേഷന്‍കടക്കാരനൊപ്പം പൊലീസ് വീട്ടില്‍ വന്നപ്പോഴാണ് ആ ജീപ്പ് മോഷണമുതലാണെന്ന് എല്ലാവരും അറിയുന്നത്. ജീപ്പ് വില്‍ക്കാന്‍ തന്നെ സമീപിച്ച ആളെ വണ്ടിപ്പേട്ടയില്‍ കണ്ടുള്ള പരിചയമേയുള്ളുവെന്ന് അച്ഛന്‍ പറഞ്ഞതൊന്നും പൊലീസുകാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ഒടുവില്‍ അച്ഛന്‍ ജയിലിലായി. അന്നു തുടങ്ങിയതാണ് അമ്മയുടെ കഷ്ടപ്പാട്. ഹോട്ടലിലെ  അടുക്കളയില്‍ അദ്ധ്വാനിക്കുകയാണ് ഇപ്പോള്‍ അമ്മ...
കാലവര്‍ഷം ആരംഭിച്ചിരിക്കുന്നു... ജിഷ്ണു തന്റെ നരച്ചു തുടങ്ങിയ സ്‌കൂള്‍ബാഗ് പുറത്തു തൂക്കി വീട്ടിലേക്കു നടന്നു. ഇന്ന് അമ്മ പണിക്കു പോയിട്ടില്ല. വീട്ടില്‍ പനിച്ചു കിടക്കുകയാണ്. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അവന്‍ അമ്മയ്ക്ക് മരുന്നു വാങ്ങിക്കൊടുത്തിരുന്നു. വടക്കേലെ നാണിയമ്മ ഉച്ചയ്ക്ക് കഞ്ഞി കൊടുക്കാമെന്നും ഇടയ്ക്കു വന്നു നോക്കാമെന്നും സമ്മതിച്ചതുകൊണ്ടാണ് അവന്‍ സ്‌കൂളില്‍ പോയതു തന്നെ. തണുത്തു വിറയ്ക്കുകയായിരുന്നു അമ്മ. ഒരു കമ്പിളിപ്പുതപ്പ് അമ്മയ്ക്ക് അത്യാവശ്യമാണ്. എങ്കിലും നിസ്സഹായനായിരുന്നു അവന്‍. 
ആകാശം കറുത്തിരുളുന്നു. അടുത്ത മഴയ്ക്കുള്ള പുറപ്പാടാണ്. ദൂരെ നിന്നു തന്നെ രാജലക്ഷ്മി ടീച്ചര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നത് ജിഷ്ണു കണ്ടു. സ്‌കൂളില്‍ നിന്ന് വിരമിച്ചെങ്കിലും ടീച്ചറിന് ഇപ്പോഴും കുട്ടികളെ കാണാതിരിക്കാനാവില്ല. ജിഷ്ണു അടുത്തെത്തിയപ്പോള്‍ ടീച്ചര്‍ ചോദിച്ചു: 
''ജിഷ്ണൂ... പുസ്തകങ്ങളും ബുക്കുമൊക്കെ വാങ്ങിയോ?...''
''വാങ്ങി ടീച്ചര്‍...'' അവര്‍ അവനെ ചേര്‍ത്തു നിര്‍ത്തി പുഞ്ചിരിയില്‍ നിറഞ്ഞ സ്‌നേഹത്തോടെ ചോദിച്ചു: 
''എന്നിട്ട് പുതിയ സ്‌കൂള്‍ബാഗ് വാങ്ങിയില്ലേ? ഈ ബാഗിന്റെ നിറം മങ്ങി പഴകിപ്പോയല്ലോ...''
അവന്‍ ഒന്നും പറഞ്ഞില്ല. പെയ്യാനൊരുങ്ങുന്ന ആകാശം പോലെയായി അവന്റെ കണ്ണുകള്‍. ടീച്ചര്‍ വിളിച്ചു: ''നീ വാ...'' 
ടീച്ചറുടെ വീടിനുള്ളില്‍ പതുപതുത്ത സെറ്റിയില്‍ അമര്‍ന്നിരിക്കാന്‍ ജിഷ്ണുവിനു തോന്നിയില്ല. ടീച്ചര്‍ അവന് ചായയും പലഹാരങ്ങളും നല്‍കി. മടങ്ങുമ്പോള്‍ ഒരു അഞ്ഞൂറു രൂപ നോട്ടും ഒരു നൂറുരൂപാ നോട്ടും ഒരുമിച്ച് മടക്കി അവന്റെ പോക്കറ്റില്‍ തിരുകിയിട്ട് ടീച്ചര്‍ പറഞ്ഞു: 
''ഇതുകൊണ്ടൊരു സ്‌കൂള്‍ ബാഗ് വാങ്ങണം കേട്ടോ...''
അപ്പോള്‍ തന്നെ അവന്‍ വീട്ടിലേക്കു പോകാതെ ടൗണിലേക്കു തിരിച്ചു. നിറപ്പകിട്ടാര്‍ന്ന ബാഗുകള്‍ നിറഞ്ഞ ഒരു കടയുടെ മുന്നിലാണ് ഇപ്പോള്‍ ജിഷ്ണു. അവിടെ ചില്ലലമാരയില്‍ തൂക്കിയിട്ട പിങ്ക് നിറമുള്ള ബാഗില്‍ മഞ്ഞനിറത്തില്‍ മിക്കി മൗസിനെ ജിഷ്ണു കണ്ടു. മിക്കി തന്നെ അങ്ങോട്ടു വിളിക്കുകയാണ്. 
ആ കടയ്ക്കപ്പുറത്ത് ഒരു തുണിക്കടയുണ്ട്. ജിഷ്ണു മെല്ലെ അങ്ങോട്ടു നടന്നു. അവിടെ കണ്ട വില്പനക്കാരിയോടവന്‍ ചോദിച്ചു: 
''ചേച്ചീ... അറുനൂറു രൂപയ്ക്ക് ഒരു കമ്പിളിപ്പുതപ്പു കിട്ടുമോ?...''
പുറത്തു തൂക്കിയ നിറം മങ്ങിയ സ്‌കൂള്‍ബാഗും നെഞ്ചത്തടുക്കിപ്പിടിച്ച കമ്പിളിപ്പുതപ്പുമായി വീട്ടിലേക്കു നടക്കുമ്പോള്‍ അവന്‍ ചിന്തിച്ചു: നിറം മങ്ങിയതാണെങ്കിലും എന്റെ സ്‌കൂള്‍ബാഗിന് മറ്റു കുഴപ്പമൊന്നുമില്ലല്ലോ...

Thursday, 30 August 2012

കാരുണ്യത്തിന്റെ വില

      ആകാശച്ചെരുവില്‍ മലയും മാനവും കൂട്ടിമുട്ടുന്നിടത്ത് കറുപ്പു പടര്‍ന്നിട്ടുണ്ട്. പുറത്ത് നൂല്‍മഴ പെയ്തു തുടങ്ങിയിട്ട് കുറേനേരമായി. സ്ലോമോഷനില്‍ പെയ്യുന്ന മഴയിലേക്കു നോക്കി വെറുതേയിരുന്നു, പ്രമോദ്.
     
      'ടെന്‍ഷനടിക്കണ്ട സാറേ... ഇതിവിടെ പതിവാ.' ഷെല്‍ഫിലെ ഫയലുകള്‍ക്കിടയില്‍ പരതുമ്പോള്‍ ഷൈനി പറഞ്ഞു. ഒരു ഫയല്‍ കൈയിലെടുത്തിട്ട് അവള്‍ തുടര്‍ന്നു: '...അല്ലെങ്കിലും അയാള്‍ക്ക് അഹങ്കാരം അല്പം കൂടുതലാ...'
     
      പ്രമോദ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു മുമ്പു മാത്രം ഓഫീസില്‍ നിന്നിറങ്ങിപ്പോയ മനുഷ്യന്റെ ദേഷ്യം നിറഞ്ഞ മുഖമായിരുന്നു മനസ്സില്‍.
     
      ഷൈനി ഫയല്‍ പ്രമോദിന്റെ മുന്നിലേക്കു വച്ചു.
     
      'ഇതാ സര്‍, ആ കുട്ടീടെ ഫയല്‍...'
     
      അഭിജിത്ത് ശ്രീനിവാസ്- ഫയലിനു മുകളിലെ പേരിലേക്ക് അലസമായി നോക്കിയിട്ട് പ്രമോദ് ഫയല്‍ തുറന്നു. 
     
      ശരിയാണ്, മൂന്നു മാസമായിരിക്കുന്നു ആ കുട്ടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് തുക വരാതായിട്ട്.
     
      ആ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ പ്രമോദ് മാനേജരായി ചുമതലയേറ്റ് ഒരാഴ്ചയാകുന്നതേയുള്ളു. കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിന് വിദേശ സ്‌പോണ്‍സര്‍മാരുടെ സഹായം എത്തിച്ചു നല്‍കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ പ്രൊജക്ടാണത്. ഇതിനോടകം ആ പ്രൊജക്ടിനെക്കുറിച്ചും അവിടുത്തെ കുട്ടികളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ഏകദേശ ധാരണ അയാള്‍ക്കു കിട്ടിയിട്ടുണ്ട്.
     
      പലരും അത്താഴപ്പട്ടിണിക്കാരാണ്. കാട്ടില്‍നിന്ന് തേനും മറ്റു കാട്ടുവിഭവങ്ങളും ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്നവര്‍. അവര്‍ക്കു പക്ഷെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നൊന്നും വലിയ താത്പര്യമില്ല. നാളെ ഇതേപോലെ കാട്ടില്‍ പോയി വിറകു വെട്ടുകയോ തേന്‍ ശേഖരിക്കുകയോ ചെയ്യാന്‍ എന്തിനു സ്കൂളില്‍ പോയി പഠിക്കണം എന്നാണ് അവരുടെ ചിന്ത. ദുരിതം നിറഞ്ഞ അവരുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ മാറ്റം വരുത്താനാകുമെന്ന് ഈ നാളുകളില്‍ പ്രമോദ് വളരെ ആലോചിക്കുന്നുണ്ട്. 
     
      കാട്ടുചോല പോലെ തെളിവാര്‍ന്ന സ്‌നേഹമാണവര്‍ക്ക് എല്ലാവരോടും. എങ്കിലും ഉള്‍ക്കാടു പോലെ ഇരുണ്ടതാണ് അവരുടെ സ്വപ്നങ്ങള്‍. തമ്പ്രാക്കന്മാരുടെ മുന്നില്‍ കുനിഞ്ഞ് കൈകള്‍ നെഞ്ചത്തു ചേര്‍ത്തുകെട്ടി അതീവ ഭവ്യതയോടെയേ നില്‍ക്കാവൂ എന്ന നിയമം അവര്‍ എവിടുന്നു പഠിച്ചതാണാവോ... ആ ശരീരഭാഷ ഒന്നു മാറ്റിയെടുക്കാന്‍ പ്രമോദ് വളരെ ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സംസാരിക്കുമ്പോള്‍ ഭയമോ സന്ദേഹമോ ഒക്കെ അവരെ ഭരിക്കുന്നതായി തോന്നി.
     
      ഈ പ്രൊജക്ടും ഇവിടെ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും തങ്ങളുടെയും അവകാശമാണെന്ന ചിന്തയോടെ കുട്ടികളെ അയയ്ക്കുന്ന മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. സാമ്പത്തിക പരാധീനതകൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ പ്രൊജക്ടില്‍ അയയ്ക്കുന്നത്. അല്പ്പം മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ മനുഷ്യന്‍ അത്തരത്തിലൊരുവനാണ് - അഭിജിത്ത് ശ്രീനിവാസിന്റെ അച്ഛന്‍.
     
      അഭിജിത്തിന്റെ ഫയലിലൂടെ പ്രമോദ് കണ്ണോടിച്ചു. പഠനത്തില്‍ ശരാശരിയാണ് അവന്റെ നിലവാരം. സ്‌പോണ്‍സര്‍ ഒരു അമേരിക്കക്കാരനാണ്- കെന്നത്ത് ആന്‍ഡേഴ്‌സണ്‍. കുട്ടികളുടെ പഠനാവശ്യങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ ആവശ്യങ്ങളിലും പണം മുടക്കുന്നത് സ്‌പോണ്‍സര്‍മാര്‍ തന്നെയാണിവിടെ. കൂടാതെ കുട്ടികള്‍ക്ക് ജന്മദിനത്തിനും മറ്റു വിശേഷസന്ദര്‍ഭങ്ങളിലും അവര്‍ വിലയേറിയ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യും.
     
      'ഷൈനീ... അഭിജിത്തിന്റെ അച്ഛന് എന്താ ജോലി?'
     
      'സ്വന്തമായി അയാള്‍ക്ക് ഒരു ഹോട്ടലും ഒരു ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പുമുണ്ടു സാറേ. രണ്ടില്‍ നിന്നുമായി നല്ല വരുമാനവുമുണ്ട്.'
     
      'എന്നിട്ടും അയാളെന്തിനാ ഇവിടുത്തെ സഹായം വാങ്ങാന്‍ കുട്ടിയെ അയയ്ക്കുന്നത്?'
     
      'അത്... പാവപ്പെട്ട കുട്ടികള്‍ മാത്രമാണെങ്കില്‍ പ്രൊജക്ടിന് അംഗീകാരം കിട്ടാന്‍ വേണ്ടത്ര എണ്ണം തികയില്ല എന്നു വന്നപ്പോള്‍ അന്നത്തെ മാനേജര്‍ ചേര്‍ത്തതാണു സാറേ... അങ്ങനെ കുറേ കുട്ടികളുണ്ടിവിടെ. സ്റ്റാഫിനും ജോലിസാധ്യത കുട്ടികളുടെ എണ്ണത്തിനനുസരിച്ചായതുകൊണ്ട് ഞങ്ങളും അതിനെ എതിര്‍ത്തില്ല.'
     
      ശരിയാണ്; ഷൈനിയെപ്പോലെ ഈ പ്രൊജക്ടിനെ ആശ്രയിച്ചു ജീവിക്കുന്ന കുറേയാളുകളുണ്ട്. നാല് ട്യൂഷന്‍ അദ്ധ്യാപകര്‍... നാല് അടുക്കള ജീവനക്കാരികള്‍... പിന്നെ മൂന്ന് ഓഫീസ് ജീവനക്കാരും. കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ അത് അവരുടെയൊക്കെ ജോലിയെ ബാധിക്കും.
     
      'ഷൈനീ... സ്‌പോണ്‍സര്‍ഷിപ്പ് തുക അയയ്ക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍ക്ക് ഇന്നുതന്നെ ഒരു ഇ-മെയില്‍ അയയ്ക്കണം. അതിന്റെ ഒരു പ്രിന്റ് എടുത്ത് ഈ ഫയലില്‍ വയ്ക്കുകയും വേണം.'
     
      അന്നത്തെ ദിവസം മുഴുവന്‍ കലുഷിതമായിരുന്നു പ്രമോദിന്റെ മനസ്സ്. ബിരുദാനന്തരബിരുദമെടുത്ത ശേഷം ഈ മലയോര ഗ്രാമത്തിലെ പ്രൊജക്ടില്‍ ജോലിക്കെത്തുമ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ശമ്പളം അല്പ്പം കുറവാണെങ്കില്‍ പോലും അനേകര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടിയ അവസരമായാണ് അയാള്‍ ആ ജോലിയെ കണ്ടത്. പക്ഷെ അര്‍ഹതയില്ലാത്തവര്‍ ഈ ആനുകൂല്യങ്ങള്‍ നേടുന്നതിലെ അപാകത സഹിക്കാനാവുന്നില്ല.
     
      മനസ്സ് അസ്വസ്ഥമായപ്പോള്‍ ഓഫീസ് ജോലികള്‍ ചെയ്യാനും പ്രയാസം തോന്നി.
     
      'സാമ്പത്തിക ചുറ്റുപാടുള്ള കുട്ടികളെ റോളില്‍ നിന്ന് ഒഴിവാക്കിക്കൂടേ നമുക്ക്?' പ്രമോദ് അക്കൗണ്ടന്റ് ശ്യാമിനോട് ചോദിച്ചു.
     
      'അയ്യോ, പറ്റില്ല സാറേ... അതു നാട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കും. രാഷ്ട്രീയക്കാരും വര്‍ഗ്ഗീയക്കാരുമെല്ലാം അവരുടെയൊക്കെ കൂടെയുണ്ട്...' ശ്യാം പറഞ്ഞത് ശരിയാണെന്ന് പ്രമോദിനും തോന്നി.
     
      'സാറിപ്പോഴും അതും ചിന്തിച്ചോണ്ടിരിക്കുവാണോ? വിട്ടുകള സാറേ...' ഷൈനി ചിരിച്ചു.
     
      'അതെങ്ങനെ വിട്ടുകളയും ഷൈനീ?... നമ്മള്‍ കൈകാര്യം ചെയ്യുന്ന ഓരോ ചില്ലിപ്പൈസയ്ക്കും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതല്ലേ?...'
     
      അന്നു രാത്രി ഉറക്കം വന്നില്ല പ്രമോദിന്. അഭിജിത്തിന്റെ അച്ഛന്‍ പകല്‍ ഓഫീസില്‍ വന്ന രംഗമാണ് കണ്ണടയ്ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്തൊക്കെയായിരുന്നു അയാള്‍ പറഞ്ഞത്?
     
    
       'പ്രൊജക്ടിന്റെ പേരും പറഞ്ഞ് നിങ്ങള്‍ അടിച്ചു മാറ്റുന്ന കാശിന്റെ കണക്കൊന്നും നാട്ടുകാര്‍ക്ക് അറിയില്ലെന്നു കരുതരുത്. എന്റെ ചെറുക്കന് കാശു കിട്ടിയിട്ട് മൂന്നു മാസമായി... എന്താ നിങ്ങടെയൊക്കെ ഉത്തരവാദിത്തം?... ...' ആ സംസാരത്തെക്കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയേയുള്ളൂ എന്നു തോന്നിയതുകൊണ്ട് വീടിനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓര്‍ക്കാന്‍ ശ്രമിച്ചു.
     
      ഫോണ്‍ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: 'മോനേ... ദൈവം നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാ അത്. അത് നീ വിശ്വസ്തമായിട്ട് ചെയ്താല്‍ ദൈവം നിന്നെ അനുഗ്രഹിക്കും.'
     
      ഇതുവരെ അങ്ങേയറ്റം വിശ്വസ്തമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും ഇന്ന് അയാളെന്താ പറഞ്ഞത്?... ഹൊ... വീണ്ടും അയാള്‍ മനസ്സിലേക്കു കയറി വരികയാണല്ലോ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല.
     
      പിറ്റേന്ന് ഉച്ചയോടെയാണ് കെന്നത്ത് ആന്‍ഡേഴ്‌സന്റെ മറുപടി വന്നത്. ഇ-മെയിലില്‍ വന്ന ആ സന്ദേശത്തിന്റെ പ്രിന്റ് എടുത്ത് പ്രമോദിന്റെ ടേബിളില്‍ വയ്ക്കുമ്പോള്‍ ഷൈനിയുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രമോദ് ആ സന്ദേശത്തിലൂടെ കണ്ണോടിച്ചു. കെന്നത്ത് ആന്‍ഡേഴ്‌സണെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കത്തിലൂടെ കടലുകള്‍ക്കപ്പുറത്തിരുന്ന ആ  വിദേശിയായ ചെറുകിട ബിസിനസ്സുകാരന്‍ പ്രമോദിന്റെ ചങ്കിനെ തൊടുകയായിരുന്നു.
     
      ആ കത്ത് ഇങ്ങനെ സംഗ്രഹിക്കാം:
     
      പ്രിയ സുഹൃത്തേ,
     
      നിങ്ങള്‍ അയച്ച സന്ദേശം കിട്ടി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ അഭിജിത്തിന് പണം അയയ്ക്കാന്‍ സാധിക്കാതെ പോയതില്‍ എനിയ്ക്ക് വളരെ ദുഃഖമുണ്ട്. ഇവിടുത്തെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് നിങ്ങള്‍ ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. എന്റെ ബിസിനസ്സ് സ്ഥാപനം ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. എന്റെ പണം നിക്ഷേപിച്ചിരുന്ന ബാങ്കും പൊട്ടിപ്പോയി. എങ്കിലും ഇന്‍ഡ്യയിലെ എന്റെ കുട്ടിയുടെ പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിങ്ങളുടെ സന്ദേശം കിട്ടിയ ശേഷം ആ പണം ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇത് എന്റെ രക്തം വിറ്റ പണമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോള്‍ രക്തത്തിനും വിലയില്ലെന്ന സ്ഥിതി വന്നിരിക്കുന്നു. അഭിജിത്തിനെ എന്റെ ആശംസ അറിയിക്കുക. നന്നായി പഠിക്കണമെന്നും പറയുക.
                         
      ആശംസകളോടെ,
                         
      കെന്നത്ത് ആന്‍ഡേഴ്‌സണ്‍.
 
      കത്ത് വായിച്ച ശേഷം പ്രമോദ് ഷൈനിയെ ഒന്നു നോക്കി. തന്റെ നിറകണ്ണുകള്‍ അവന്‍ കാണാതിരിക്കാനാവണം അവള്‍ മുഖം വെട്ടിച്ചു കളഞ്ഞത്.

Tuesday, 31 July 2012

വേനലിലൊരു പുതുമഴ

      സ്കൂളിന്റെ ഒതുക്കുകള്‍ കടന്ന് റോഡിലേക്കിറങ്ങുമ്പോള്‍ രാജലക്ഷ്മി ടീച്ചര്‍ തിരിഞ്ഞു നോക്കി. കുഞ്ഞാറ്റ അവിടെത്തന്നെ നില്‍പ്പുണ്ട്, നിറഞ്ഞുതുളുമ്പാന്‍ വെമ്പുന്ന കണ്ണുകളോടെ. കുട്ടികളെല്ലാം പോയിക്കഴിഞ്ഞിട്ടും ഓഫീസിന്റെ ചുറ്റുവട്ടത്തൊക്കെത്തന്നെ കറങ്ങിത്തിരിഞ്ഞു നില്‍ക്കുകയായിരുന്നു അവള്‍. വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ പലവട്ടം അവളെ നിര്‍ബന്ധിച്ചതാണ്.
      അപ്പോള്‍ അവള്‍ പറഞ്ഞു:
      'ടീച്ചറമ്മ പോയിക്കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളൂ. അല്ലെങ്കിലും ഞാനെങ്ങോട്ടു പോകാനാ ടീച്ചറമ്മേ?...'
      ടീച്ചറമ്മ... അങ്ങനെയാണ് എപ്പോഴും കുഞ്ഞാറ്റ തന്നെ വിളിക്കുന്നത്. സാധാരണ കുട്ടികളെക്കാള്‍ അവള്‍ക്ക് തന്നോട് അല്പം കൂടുതല്‍ അടുപ്പമുണ്ട്. എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി അവള്‍ അടുത്തെത്തും. പിന്നെ സാരിത്തുമ്പില്‍ പിടിച്ച് മാറാതെ നില്‍ക്കും. ഇടയ്ക്ക് കൊച്ചുവര്‍ത്തമാനങ്ങളിലൂടെ സോപ്പിട്ട് കുപ്പിയിലാക്കാനും ശ്രമിക്കും.
      'ഈ സാരി ടീച്ചറമ്മയ്ക്കു നന്നായി ചേരുന്നുണ്ട് ട്ടോ...'
      'നല്ല സുന്ദരിയാ ടീച്ചറമ്മ...'
      'എനിയ്ക്കു ടീച്ചറമ്മയെ ഒരുപാടിഷ്ടമാ...'
      അവളോടു കൂടുതല്‍ അടുപ്പം കാണിക്കരുതെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരാളോടു കൂടുതല്‍ ഇഷ്ടം കാട്ടുന്നതു ശരിയല്ലല്ലോ. അതു മറ്റു കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കില്ലേ?... പക്ഷെ, കുഞ്ഞാറ്റ വിടില്ല. അവള്‍ അടുത്തു വന്നു കഴിഞ്ഞാല്‍ മറുത്തൊന്നും പറയാന്‍ തോന്നുകയുമില്ല.
      സ്വാതി എന്നാണ് അവളുടെ പേര്. കുഞ്ഞാറ്റ എന്നത് താന്‍ അവളെ വിളിക്കുന്ന ഓമനപ്പേരും. ആ പേര് അവള്‍ തന്നെയായിരുന്നു നിര്‍ദ്ദേശിച്ചത്. ഒരു ദിവസം വിഷമങ്ങള്‍ പറയാന്‍ അടുത്തു വന്ന അവളെ വാത്സല്യത്തോടെ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ കണ്ണു തുടച്ച് അവള്‍ ചിരിച്ചു. ആ ചിരിയ്ക്ക് തെളിനീരിന്റെ മനോഹാരിതയുണ്ടായിരുന്നു.
      'ടീച്ചറമ്മേ... എന്നെ അമ്മമ്മ ഇങ്ങനെ അടുത്തു നിര്‍ത്തുമായിരുന്നു... കാച്ചിയ വെളിച്ചെണ്ണേടെ മണമാ അമ്മമ്മയ്ക്ക്. അമ്മമ്മ എന്നെ കുഞ്ഞാറ്റേന്നാ വിളിക്കുന്നെ. ടീച്ചറമ്മേം  ഇനി കുഞ്ഞാറ്റേന്നു വിളിച്ചാ മതി എന്നെ.'
      'എവിടെയാ കുട്ടീടെ അമ്മമ്മ?'
      'പോയി ടീച്ചറമ്മേ... ദൈവത്തിന്റടുത്തേക്ക്...'
      പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. എല്ലാവരും കുഞ്ഞാറ്റയെ വിട്ടു പോയവരാണ്. ആദ്യം അമ്മ പോയി, റബ്ബര്‍ വെട്ടുന്ന മാമന്റെ കൂടെ... അമ്മ അപ്പൂനേം ഒപ്പം കൊണ്ടുപോയി. അവളുടെ കുഞ്ഞാങ്ങളയാണ് അപ്പു. കുഞ്ഞാറ്റ അമ്മയെ കുറ്റപ്പെടുത്തില്ല. അവള്‍ പറയും, 'അച്ഛന്റെ കുടി സഹിക്കാന്‍ മേലാഞ്ഞിട്ടല്ലേ അമ്മ പോയത്... ന്നാലും ഈ കുഞ്ഞാറ്റയെക്കൂടി കൊണ്ടുപോകാമായിരുന്നു അമ്മയ്ക്ക്.'
      അമ്മ പോയതറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മമ്മ പോയത്. അമ്മമ്മയ്ക്ക് കുഞ്ഞാറ്റയെ ഒരുപാടിഷ്ടമായിരുന്നു. അമ്മമ്മ പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്: 'ഞാനൂടെ കുഴീലോട്ടു പോയിക്കഴിഞ്ഞാപ്പിന്നെ ന്റെ കുട്ടിയ്ക്ക് ആരാ പിന്നെയുള്ളത് ന്റീശ്വരാ...' എന്ന്.
      അമ്മ പോയതിന്റെ ദേഷ്യത്തില്‍ അച്ഛന്റെ കുടി കൂടുതലായി. വല്ലാതെ ഉപദ്രവിക്കുമായിരുന്നു, അച്ഛന്‍ കുഞ്ഞാറ്റയെ. അച്ഛന്‍ തല്ലിയ പാടുകള്‍ അവള്‍ ടീച്ചറമ്മയെ കാണിച്ചിട്ടുമുണ്ട്. പക്ഷെ, ഇന്നും കുഞ്ഞാറ്റയ്ക്കറിയില്ല, അച്ഛനെന്തിനാണ് മച്ചില്‍ കെട്ടിയ കയറിന്റെ കുരുക്ക് കഴുത്തിലൂടിട്ട് ഊഞ്ഞാലാടിയതെന്ന്. അച്ഛനും പോയെന്നറിഞ്ഞപ്പോള്‍ ഒത്തിരി കരഞ്ഞു.
      കുഞ്ഞാറ്റ മാത്രം എങ്ങോട്ടും പോകാനാവാതെ അച്ഛമ്മയ്‌ക്കൊപ്പം... അച്ഛന്റെ അമ്മയെ അവള്‍ അങ്ങനെയാണു വിളിക്കുന്നത്.
      ഒരു ദിവസം അവള്‍ രഹസ്യം പറയുംപോലെ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു: 'ടീച്ചറമ്മേ... അച്ഛമ്മ ചീത്തയാ... എന്നെ വല്ലാതെ ഉപദ്രവിക്കും. വാ തുറന്നാല്‍ ചീത്തയേ പറയൂ. വീട്ടിലെ ജോലി മുഴുവന്‍ ഞാനാ ചെയ്യുന്നെ. എന്നിട്ടും ഇന്നാളൊരു ദീസം എന്നോടു പറയുവാ നിനക്കും പോയി ചത്തൂടായോന്ന്.'
      അതു കേട്ടപ്പോള്‍ തന്റെയും കണ്ണു നിറഞ്ഞതാണ്. അതവള്‍ കാണാതിരിക്കാന്‍ താനവളെ കെട്ടിപ്പിടിച്ചു. അപ്പോള്‍ അടര്‍ത്തി മാറ്റാനാവാത്തപോലെ ചേര്‍ന്നുനിന്നു, കുഞ്ഞാറ്റ.
      ഇന്നു മുതല്‍ മൂന്നു ദിവസം അവധിയാണെന്നു കേട്ടപ്പോള്‍ അവള്‍ സങ്കടത്തോടെ  അടുത്തുവന്നു ചോദിച്ചു:
      'ഞാനൂടെ ടീച്ചറമ്മേടെ കൂടെ വന്നോട്ടെ? മൂന്നു ദീസം അവിടെ താമസിക്കാം.'
 അതു കേട്ടപ്പോള്‍ തനിക്ക് അങ്കലാപ്പായി.
      'അതൊക്കെ പൊല്ലാപ്പാണ്. അതു വേണ്ട.'
      തന്റെ തീരുമാനം കേട്ടപ്പോള്‍ അവളുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നതു കണ്ടു. അവളെ അഭിമുഖീകരിക്കാനാവാതെ താന്‍ ശ്രദ്ധ ബോര്‍ഡിലേക്ക് തിരിച്ചു.
      റോഡരികില്‍ സ്കൂളിന്റെ മതിലിനോടു ചേര്‍ന്നുള്ള പുറമ്പോക്കിലാണ് കുഞ്ഞാറ്റയുടെ കുടില്‍. ഇന്ന് അവള്‍ പറഞ്ഞത് ഓര്‍മ്മയിലേക്കു വരുന്നു: 'ടീച്ചറമ്മേ... സ്കൂള്‍ പൂട്ടിക്കഴിഞ്ഞാല്‍ ഞാനിവിടെ വരും. ജനലിനാത്തൂടെ അകത്തു കേറും. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ രാത്രി ഇവിടിരുന്നാ ഞാന്‍ പഠിക്കുന്നേ. വീട്ടിലിരുന്ന് പഠിക്കാനൊന്നും പറ്റൂല്ല. അച്ഛമ്മയ്ക്കു ഞാന്‍ പഠിക്കുന്നതിഷ്ടമല്ലന്നേ.'
      പൂട്ടിയ സ്കൂളിനുള്ളില്‍ കയറുന്നതു ശരിയല്ലെന്നു പറയണമെന്നു തോന്നിയെങ്കിലും അത്രയും സമയമെങ്കിലും അവള്‍ സമാധാനം അനുഭവിച്ചോട്ടെ എന്നു കരുതി ഒന്നും പറഞ്ഞില്ല.
      പക്ഷെ ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ആരുമില്ലാത്ത നേരത്ത് രാത്രിയില്‍ കുഞ്ഞാറ്റ ഒറ്റയ്ക്ക് സ്കൂളില്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാലോ. ചിന്തകള്‍ കാടുകയറിയപ്പോള്‍  അവളെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. നേരെ നടന്നു കുഞ്ഞാറ്റയുടെ വീട്ടിലേക്ക്.
      വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ട് കുഞ്ഞാറ്റയുടെ അച്ഛമ്മ മുറ്റത്തു നില്‍പ്പുണ്ടായിരുന്നു.
      'സ്വാതിയെ തെരക്കി വന്നതാന്നോ ടീച്ചറേ? ആ കൊച്ചിതുവരെയിങ്ങു വന്നില്ലന്നേ. എന്നതാ ടീച്ചറേ, അവളവിടെ പ്രശ്‌നമെന്തേലുമൊണ്ടോ? പറഞ്ഞാലൊരു വക അനുസരിക്കുകേലെന്നേ... അതെങ്ങനാ... വല്ലോന്റേം കൂടെറങ്ങിപ്പോയ തള്ളേടെയല്ലിയോ സന്തതി... നല്ല അടി കൊടുക്കണം ടീച്ചറേ...' ഒറ്റവായില്‍ പറയാവുന്നതിലധികം പറഞ്ഞു അവര്‍.
      അപ്പോഴേക്കും അവിടെ ഓടിയെത്തി, കുഞ്ഞാറ്റ. അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ തലമുടി കോതിയൊതുക്കിക്കൊണ്ട് ഇടറുന്ന സ്വരത്തില്‍ ടീച്ചര്‍ പറഞ്ഞു:
      'ഇവളെ... ഇവളെ എനിക്കിങ്ങു തന്നേക്കാമോ? പൊന്നുപോലെ നോക്കിക്കോളാം ഞാനീ മുത്തിനെ.'
      അപ്പോള്‍ കുഞ്ഞാറ്റയുടെ കണ്ണില്‍ അതുവരെ കണ്ടിട്ടില്ലാത്തൊരു തിളക്കം കാണാനായി. വേനലില്‍ ഇലകളെല്ലാം കൊഴിഞ്ഞ ശിഖരം പുതുമഴ കണ്ടതുപോലൊരു തിളക്കം.

Sunday, 8 July 2012

സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും

      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      ഇതെഴുതുമ്പോള്‍ എനിയ്ക്ക് ഊട്ടുപുര അധികാരികളോട് പറഞ്ഞാല്‍ തീരാത്തത്ര രോഷമുണ്ട്. പതിനാല് വര്‍ഷമായി ഊട്ടുപുരയില്‍നിന്ന് ഭക്ഷണം കഴിച്ച് അവിടെത്തന്നെ ഉറങ്ങുന്ന എന്നോടും എന്റെ സഹവാസികളോടും അവര്‍ കാട്ടുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്?
      പ്രിയ സ്‌നേഹിതരേ, കഥയറിയാതെ ആട്ടം കാണുന്ന നിങ്ങളുടെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തുറന്നുതന്നെ എഴുതട്ടെ.
      ഊട്ടുപുരയില്‍നിന്നു തന്നെ തുടങ്ങാം. ഹിരണ്യകേശിയില്‍നിന്ന് ചിത്രഗിരിക്കുള്ള എല്ലാ ബസ്സുകളും വിനായകപുരം വഴിയാണു പോകുന്നത്. വിനായകപുരം മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പാണ്ഡുരിയ്ക്കു കുറുകെയുള്ള പാലം കടന്നാല്‍ കൊടുംവനമാണ്. വനത്തിലൂടെ വീണ്ടും പതിനെട്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിനായകപുരത്തെത്താം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാല്‍ ആദ്യത്തെ സ്‌റ്റോപ്പ്. അവിടെ ആരോടു ചോദിച്ചാലും ഊട്ടുപുരയിലേക്കുള്ള വഴി പറഞ്ഞുതരും. അല്ലെങ്കിലും ഗ്രാമത്തില്‍ വരുന്ന അപരിചിതരെല്ലാം ഊട്ടുപുരയിലേക്കു പോകുന്നവരാണെന്ന് അവര്‍ക്കറിയാമല്ലോ.
      സിദ്ധിവിനായകന്റെ ഊട്ടുപുരയും ഞാനുമായുള്ള ബന്ധത്തിന് പതിനാല് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നെക്കൂടാതെ ഊട്ടുപുരയ്ക്ക് നിലനില്‍പ്പുണ്ടായിരുന്നോ എന്നു ചോദിച്ചാല്‍ എനിയ്ക്ക് ഉത്തരമില്ല. പക്ഷേ, ഊട്ടുപുരയില്ലാതെ എനിയ്ക്ക് നിലനില്‍പ്പില്ലെന്ന ഭീകരസത്യം ഞാനിപ്പോള്‍ അനുഭവിച്ചറിയുന്നു.
      പതിനാല് വര്‍ഷങ്ങള്‍ക്കപ്പുറം ഞാന്‍ യുവത്വത്തിന്റെ തുടിപ്പും പ്രതികരണശേഷിയുമുള്ളൊരു തൊഴിലന്വേഷകനായിരുന്നു. (എന്റെയീ വിവരണത്തില്‍ സ്ഥിരമായി വിനായകപുരത്ത് കവലപ്രസംഗം നടത്തിയിരുന്ന രാഷ്ട്രീയനേതാവിന്റെയും ഊട്ടുപുര സന്ദര്‍ശിച്ച മറ്റു പലരുടെയും വാക്കുകള്‍ കടമെടുക്കുന്നത് ക്ഷമിക്കുക. ഇന്നിപ്പോള്‍ വാക്കുകള്‍ പോലും സ്വന്തമായില്ലാത്തവനാണു ഞാന്‍.) തൊഴിലന്വേഷണത്തിന്റെ വേവലാതികള്‍ മനസ്സിലും യോഗ്യതാപത്രങ്ങളടങ്ങിയ കറുത്ത ബാഗ് കൈയിലും പേറിയാണ് ഞാന്‍ ആദ്യം ചിത്രഗിരിയിലെത്തുന്നത്. മുട്ടിയ വാതിലുകളൊന്നും തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ അതുവരെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിരാശ നിര്‍വികാരതയ്ക്കു വഴിമാറിക്കൊടുത്തു.
      ചിത്രഗിരിയിലെത്തിയിട്ട് പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. കോടതി ഗുമസ്തനായ കേദാര്‍നാഥിന്റെ കരുണകൊണ്ട് അയാളുടെ വീടിന്റെ ഒരു ഇരുണ്ട മുറി വാടക കൂടാതെ തല ചായ്ക്കാന്‍ കിട്ടിയിരുന്നു. എന്റെ യോഗ്യതകളും ഗതികേടുമെല്ലാം കേട്ടപ്പോള്‍ എന്തുകൊണ്ടോ അങ്ങനെയൊരു സഹായം ചെയ്യാന്‍ അയാളുടെ മനസ്സ് വിശാലമായി. ആ നല്ല മനുഷ്യന്റെ മുന്നില്‍ മാത്രം ഞാനെന്റെ ഉള്ളു തുറന്നു. വീട്ടിലെ പ്രതിസന്ധികളും ജോലി തേടിയുള്ള യാത്രകളുടെ മുന്‍ അദ്ധ്യായങ്ങളുമെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. പക്ഷേ അദ്ദേഹത്തിനും എന്നെ സഹായിക്കാന്‍ കഴിയുമായിരുന്നില്ല. എല്ലാം കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസമായി.
      പതിമൂന്നാം ദിവസം രാവിലെ കേദാര്‍നാഥിന്റെ ഭാര്യ കൊണ്ടുവന്നു തന്ന ചൂടുചായ ധൃതിയില്‍ കുടിച്ച് സന്തതസഹചാരിയായ കറുത്ത ബാഗുമായി ഞാനിറങ്ങി- നഗരത്തിന്റെ നാട്യങ്ങളിലേക്ക്... വൈചിത്ര്യങ്ങളിലേക്ക്...
      തൊഴില്‍ സാധ്യതയില്ലെന്ന പല്ലവി കേട്ടു തളര്‍ന്ന് സായാഹ്നത്തില്‍ നഗരത്തിലെ പാര്‍ക്കിന്റെ ഒഴിഞ്ഞ കോണിലൊരു ബെഞ്ചില്‍ ഞാനിരുന്നു. തൊഴില്‍ ചെയ്ത് തളര്‍ന്നവരും തൊഴില്‍ തേടി തളരുന്നവരും തൊഴിലിന്റെയും തൊഴിലില്ലായ്മയുടെയും തളര്‍ച്ചയറിയാത്തവരും ഒന്നിച്ചു ചേരുന്ന സ്ഥലമല്ലേ നഗരത്തിലെ പാര്‍ക്കുകള്‍! ഇത്രയും വലിയ പട്ടണത്തില്‍ ഒരു പാവപ്പെട്ടവനു നല്‍കാന്‍ തൊഴിലില്ലത്രേ!
      ചെറുപ്പത്തില്‍ എന്റെ ജാതകദോഷത്തെക്കുറിച്ചു പറഞ്ഞ് അച്ഛന്‍ വ്യാകുലപ്പെടുന്നത് കേട്ടിട്ടുണ്ട്. അതിത്ര കടുപ്പമാവുമെന്ന് കരുതിയിരുന്നില്ല. പോക്കറ്റില്‍ ഇനി ഇരുപത്തിരണ്ടു രൂപ അന്‍പതു പൈസ ബാക്കിയുണ്ട്.
      ഇലച്ചാര്‍ത്തുകള്‍ക്കപ്പുറം ആകാശസീമയില്‍ അനിശ്ചിതത്വത്തിന്റെ പുകപടലം. അകലെയേതോ ക്ഷേത്രത്തില്‍ നിന്ന് സാമഗീതത്തിന്റെ മന്ദനാദം. സമയരേഖയുടെ അതിര്‍ ലംഘിച്ച വേവലാതിയോടെ കുറേ കരിയിലക്കിളികള്‍ കലപിലകൂട്ടി പറന്നുപോയി. വിടര്‍ന്നു പ്രതാപികളായി നിന്നിരുന്ന റോസാപ്പുഷ്പങ്ങള്‍ വാടിത്തുടങ്ങിയ നേരത്താണ് ആ വൃദ്ധസന്യാസി എന്റെയടുത്തു വന്നത്.
      ചെറുപ്പം മുതലേ സന്യാസിമാരോടെനിക്ക് വിദ്വേഷമാണ്. കാഷായം ധരിച്ച് അര്‍ത്ഥമില്ലാത്ത മന്ത്രങ്ങള്‍ ജപിച്ച് ഉപജീവനത്തിനിറങ്ങുന്ന മടിയന്‍മാരായാണ് ഞാനവരെ കണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ മനസ്സിന്റെ ശാന്തിയുടെ കാര്യത്തിലെങ്കിലും എന്നെക്കാള്‍ ഈ വൃദ്ധസന്യാസിക്കുള്ള മഹത്വത്തെ ഞാന്‍ ആദരിക്കുന്നു. അതുകൊണ്ടു മാത്രം അയാള്‍ അടുത്തു വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റു.
      'ചിത്രഗിരിയില്‍ പുതിയ ആളാണല്ലേ?' വനസീമയും കടന്നെത്തിയ തെക്കന്‍കാറ്റു പോലെ ലോലമായിരുന്നു ആ ശബ്ദം.
      'അതെ...' തെല്ലിട ശങ്കിച്ച് ഞാന്‍ പറഞ്ഞു.
      'ഒരു തൊഴിലന്വേഷകനാണെന്നു തോന്നുന്നു...' അദ്ദേഹം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
ഞാന്‍ മറുപടി പറഞ്ഞില്ല. ആ നിരീക്ഷണപടുവായ യമിയെ ഇമവെട്ടാതെ നോക്കിയിരിക്കുക മാത്രം ചെയ്തു.
      'നോക്കൂ കുട്ടീ...' അദ്ദേഹം തുടര്‍ന്നു:  'തൊഴില്‍ശാലകള്‍ക്ക് രണ്ടു വാതിലുകളുണ്ട്. മുന്‍വാതിലും പിന്‍വാതിലും. നീ അവയുടെ മുന്‍വാതില്‍ മാത്രമേ കണ്ടിട്ടുള്ളെന്നു തോന്നുന്നു. പിന്‍വാതിലിന്റെ വഴിയറിഞ്ഞവനേ ഈ നഗരത്തില്‍ പിടിച്ചുനില്‍ക്കാനാവൂ. അവ പക്ഷേ നിഷ്കളങ്കര്‍ക്കു വഴങ്ങാറില്ല.'
      അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ താത്പര്യമുണ്ടെന്ന് എന്റെ കണ്ണുകളില്‍നിന്ന് മനസ്സിലാക്കിയിട്ടായിരിക്കാം, അദ്ദേഹം തുടര്‍ന്നു:
      'പറയൂ കുട്ടീ... എന്തിനാണു തൊഴില്‍?'
      'ജീവിക്കാന്‍ തൊഴിലും പണവും വേണമല്ലോ...'
      'തൊഴിലും പണവുമൊന്നുമില്ലാത്തവരും ജീവിക്കുന്നില്ലേ? നീ സിദ്ധിവിനായകന്റെ ഊട്ടുപുരയിലേക്കു പോയി നോക്കൂ... തൊഴിലും പണവുമൊന്നും ജീവിതത്തിന് തടസ്സമാവാത്ത ഒത്തിരിപ്പേരെ നിനക്കവിടെ പരിചയപ്പെടാം.'
      അന്നെനിക്ക് സിദ്ധിവിനായകന്റെ ഊട്ടുപുരയെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. സന്യാസി വീണ്ടും എന്തൊക്കെയോ സംസാരിച്ചു. പക്ഷേ ആ സംഭാഷണത്തിലെ സിദ്ധിവിനായകന്റെ ഊട്ടുപുര മാത്രം എന്റെ മനസ്സില്‍ തങ്ങിനിന്നു.കതിരവന്‍ ആകാശാധിപത്യം ചന്ദ്രനു വിട്ടുകൊടുത്ത വേളയിലാണ് ഞങ്ങള്‍ പിരിഞ്ഞത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര തേടി കണ്ടെത്തുകയായിരുന്നു എന്റെ അടുത്ത ദിവസത്തെ ജോലി. അതിന് വലിയ പ്രയാസമുണ്ടായില്ല. ചിത്രഗിരിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം മാത്രം താണ്ടിയാലെത്താവുന്ന വിനായകപുരത്തെ ഊട്ടുപുരയ്ക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാചകത്തിന് ഇപ്പോഴും വ്യത്യാസമില്ല- 'ജീവിതയാത്രയില്‍ ക്ഷീണിച്ചവര്‍ക്കായി ഇവിടെ ഈശ്വരകാരുണ്യത്തിന്റെ തണല്‍.'
      അന്ന് വാതില്‍ക്കലെത്തി സംശയിച്ചുനിന്ന എന്നെ താടി നീട്ടി വളര്‍ത്തിയ ഒരു മധ്യവയസ്കന്‍ ക്ഷണിച്ചു:
      'അകത്തേക്കു വരാമല്ലോ.'
      അങ്ങനെ ഞാന്‍ ഊട്ടുപുരയുടെ ഭാഗമായി മാറുകയായിരുന്നു. ഞാനുള്‍പ്പെടെ അന്ന് പതിനാറ് അന്തേവാസികള്‍ ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ അംഗസംഖ്യ മുപ്പത്തിനാലായിരിക്കുന്നു.
രാവിലെയും വൈകുന്നേരവും നടത്തപ്പെടുന്ന പൂജാദികര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്ക് പണികളൊന്നും ഉണ്ടായിരുന്നില്ല. അധികം സംസാരിക്കാന്‍ പോലും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം ആ അന്തരീക്ഷം എന്നില്‍ അല്പം വീര്‍പ്പുമുട്ടല്‍ ഉളവാക്കിയെന്നതു സത്യം തന്നെ. പിന്നെപ്പിന്നെ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ഞാനറിഞ്ഞു.
പതിനാലു വര്‍ഷത്തെ ഊട്ടുപുര വാസം എന്നില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തുക പ്രയാസമാണ്. എന്നാല്‍ ഊട്ടുപുരയില്ലാതെ എനിയ്ക്ക് എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ടായിരിക്കാം ഇന്നലെ കേട്ട വാര്‍ത്ത എന്നില്‍ അഗ്നികോരിയിട്ടത്.
      സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണത്രേ.
      വാര്‍ത്ത ആദ്യം ഞങ്ങളുടെ ചെവിയിലെത്തിച്ചത് വിഷ്ണുശര്‍മ്മനായിരുന്നു.ഊട്ടുപുരയിലെ വാര്‍ത്താവാഹിയാണ് ആ മുപ്പത്തിയെട്ടുകാരന്‍. ഏതു വാര്‍ത്തയും ആദ്യം അറിയുന്നത് വിഷ്ണുശര്‍മ്മനായിരിക്കും. വാര്‍ത്തകള്‍ തേടിപ്പിടിക്കുന്നതിനും സമൂഹമധ്യത്തില്‍ അവ അവതരിപ്പിക്കുന്നതിനും അയാള്‍ക്കുള്ള കഴിവ് അസാമാന്യം തന്നെ!
      അധികാരികള്‍ നിര്‍വ്വാഹകസമിതി കൂടുന്ന മുറിയ്ക്കു സമീപം ഒളിച്ചു നിന്നു കേട്ടതാണത്രേ അയാള്‍ ആ വാര്‍ത്ത. അറിയിച്ചത് വിഷ്ണുശര്‍മ്മനാണെങ്കിലും എനിയ്ക്ക് ആദ്യം അത് വിശ്വസനീയമായി തോന്നിയില്ല. ഇന്ന് പ്രഭാതഭക്ഷണസമയത്ത് കാര്യദര്‍ശി ഔദ്യോഗികമായി വിഷയം അറിയിച്ച സ്ഥിതിയ്ക്ക് അതു വിശ്വസിക്കാതെ തരമില്ലല്ലോ.
      'കൂട്ടരേ, സംഗതി സത്യം തന്നെ... സിദ്ധിവിനായകന്റെ ഊട്ടുപുര പൂട്ടുകയാണ്.
      ഇനി ഞാനെങ്ങനെ ജീവിയ്ക്കും? ഇന്നു പകല്‍ മുഴുവന്‍ എന്റെ വേവലാതി ഇതായിരുന്നു. ഈ രാത്രിയിലും ഒരുത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
      മനുഷ്യപുത്രന്‍മാര്‍ പാര്‍ക്കുന്ന മേല്‍ക്കൂരയില്ലാത്ത ഭൂമിയ്ക്കു മേലേ ദൈവംതമ്പുരാന്‍ നക്ഷത്രത്തുന്നലുള്ള കരിമ്പടം വിരിച്ചു കഴിഞ്ഞു. നില്‍ക്കാന്‍ നേരമില്ലെന്നു പുലമ്പിക്കൊണ്ട് ഹവിസ്സുകളുടെ സുഗന്ധവും പേറി തെക്കന്‍കാറ്റു കടന്നുപോയി. എന്റെ മനസ്സിലും കാളിമ പടരുകയാണ്.
      സ്‌നേഹിതരേ... എന്തെങ്കിലുമൊരു തൊഴില്‍ ചെയ്യാന്‍ ഇന്നു ഞാന്‍ പ്രാപ്തനല്ല. ജാതകദോഷം എനിയ്ക്കു വിളമ്പിയ അനിശ്ചിതത്വത്തിന്റെ കാണാനിഴല്‍ എന്നെ പിന്തുടരുന്നു. നിങ്ങളുടെ അറിവില്‍ ഇതുപോലെയൊരു സ്ഥാപനമുണ്ടെങ്കില്‍ ദയവായി അറിയിക്കുക. എന്റെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍.
      നിങ്ങളുടെ മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.

Tuesday, 19 June 2012

ദൈവം നല്‍കുന്ന സമയം

      നഗരത്തിനു മുകളില്‍ പെയ്യുന്ന ക്രിസ്മസ് മഞ്ഞിന് പതിവിലേറെ കുളിരുണ്ടായിരുന്നു.
      സന്ധ്യയ്ക്ക് ടൗണിലെ മലയാളി സമാജം ഓഫീസില്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. പുരോഹിതരും സഭാനേതാക്കളും സാംസ്കാരികപ്രവര്‍ത്തകരുമാണ് ഒത്തുകൂടുന്നത്. മഞ്ഞില്‍ കുതിര്‍ന്ന തെരുവിലൂടെ മലയാളി സമാജം ഓഫീസ് ലക്ഷ്യമാക്കി സ്കൂട്ടറോടിക്കുമ്പോള്‍ ഫാദര്‍ സാമുവല്‍ ചിന്താമഗ്നനായി. 
      നാളെ രാവിലെയാണ് പള്ളിയിലെ യുവാക്കളോട് ഒരുമിച്ചു കൂടാന്‍ പറഞ്ഞിരിക്കുന്നത്. തലേ ഞായറാഴ്ചയും അവര്‍ ഒത്തുകൂടിയിരുന്നു. അന്നത്തെ അവരുടെ ചര്‍ച്ചകള്‍ ഫാദറിന്റെ മനസ്സിലേക്ക് ഓടിയെത്തി.
      ഫാദര്‍ സാമുവല്‍ ആ പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്സാണ്. അതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. അത് യുവാക്കളോട് പങ്കുവയ്ക്കുകയും ചെയ്തു.
      നല്ല ചുറുചുറുക്കുള്ള കുട്ടികള്‍. ആ ആഹ്വാനം അവര്‍ വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ... എന്താണു വ്യത്യസ്തമായി ചെയ്യാനാവുന്നത്?...
      മുന്‍വര്‍ഷങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചറിഞ്ഞു. കാരള്‍സംഘമായി ക്രിസ്മസ് രാത്രികളില്‍ വീടുസന്ദര്‍ശനം, ഹോസ്പിറ്റലുകളില്‍ കേക്ക് വിതരണം, ക്രിസ്മസ് കലാസന്ധ്യ... ... അതിനപ്പുറമൊന്നും അവരുടെ ഓര്‍മ്മയിലില്ല. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ അത്തരത്തില്‍ ചില ആഹ്ലാദാഘോഷങ്ങളാണ് അവരുടെ മനസ്സില്‍ നിറയുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാദര്‍ അവര്‍ക്കൊരു നിര്‍ദ്ദേശം നല്‍കി.
      "അടുത്ത ശനിയാഴ്ച രാവിലെ നമ്മള്‍ വീണ്ടും ഒരുമിച്ചു കൂടും. അന്ന് എല്ലാവരും അവരവരുടെ മനസ്സിലുള്ള പദ്ധതിയെന്തെന്ന് തീരുമാനിച്ചു വരണം. അവ ചര്‍ച്ച ചെയ്ത് ഏറ്റവും അര്‍ത്ഥവത്തായ ഒന്ന് ഈ വര്‍ഷം ക്രിസ്മസ് പ്രവര്‍ത്തനമായി നാം നടപ്പിലാക്കും.'
      മഞ്ഞിന്റെ കാഠിന്യം ഏറുന്നുണ്ട്. ഇട്ടിരിക്കുന്ന ജാക്കറ്റിന് മുകളിലൂടെ ഒരു കമ്പിളി പുതച്ചിട്ടുണ്ടെങ്കിലും തണുപ്പ് ഉള്ളിലേക്ക് തുളച്ചു കയറുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കിന് കുറവൊന്നുമില്ല. ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള ധൃതിയിലാണ് എല്ലാവരും. വിപണി ഉണരുന്ന കാലമാണ് ക്രിസ്മസ്. പണത്തിന്റെ ഹുങ്കു കാട്ടാനാണോ പലരും ക്രിസ്മസ് വിഭവങ്ങള്‍ വാങ്ങിക്കൂട്ടുന്നതെന്ന് ഫാദര്‍ സാമുവലിന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. സത്യത്തില്‍ ഈ ആര്‍ഭാടത്തിനൊന്നും ആദ്യത്തെ ക്രിസ്മസ്സുമായി യാതൊരു ബന്ധവുമില്ലല്ലോ. പിറക്കാനിടമില്ലാതെ പുല്‍ക്കൂടിനെ പുല്‍കേണ്ടി വന്ന ക്രിസ്തു, നിസ്വന്റെ പ്രതിനിധിയല്ലേ? അവന്റെ ഹൃദയത്തില്‍ ഇപ്പോഴും വെളിമ്പറമ്പുകളിലുഴലുന്ന ആട്ടിടയന്‍മാര്‍ക്കായിരിക്കും സ്ഥാനമുണ്ടാവുക. ഉത്തരവാദിത്തത്തിന്റെ വേദനയും പേറി ജീവിതത്തിന്റെ വെളിമ്പറമ്പിലലയുന്ന അവര്‍ക്കാണല്ലോ മാലാഖമാര്‍ ആദ്യം പ്രത്യക്ഷരായത്. ചിന്തകള്‍ക്ക് തീ പിടിച്ചപ്പോള്‍ ജാക്കറ്റിനെ തുളച്ചു കയറിയ തണുപ്പ് എങ്ങോ പോയൊളിച്ചെന്ന് ഫാദര്‍ സാമുവലിന് തോന്നി.
      അല്പം വൈകി, മലയാളി സമാജം ഓഫീസിലെത്താന്‍. ധൃതിയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത്, മുടി ചീകിയൊതുക്കി, പുതച്ചിരുന്ന കമ്പിളി മടക്കി കൈയിലൊതുക്കി തിരിയുമ്പോള്‍ മുന്നിലൊരാള്‍ ദൈന്യഭാവത്തോടെ. ഏകദേശം അറുപത്തഞ്ച് വയസ്സ് പ്രായമുള്ള ഒരു വൃദ്ധന്‍. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമായി കൈനീട്ടി നില്‍ക്കുകയാണയാള്‍. കുപ്പായത്തിന്റെ പോക്കറ്റില്‍ പരതി, കൈയില്‍ കിട്ടിയ നാണയം അയാള്‍ക്കു നേരെ നീട്ടുമ്പോള്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ തൊഴുതു.
      "ഫാദര്‍, ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല... ... കഴിക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍... വല്ലാതെ തണുക്കുന്നു ഫാദര്‍... ഈ തണുപ്പു സഹിക്കാനാവുന്നില്ല...'
      ഫാദര്‍ ആ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. കമ്പിളിയും കനല്‍ച്ചിമ്മിനിയുമില്ലാതെ പുല്‍ക്കൂടിന്റെ തണുപ്പില്‍ പിറന്നുവീണ നിസ്വന്റെ മുഖഛായയില്ലേ ഈ യാചകന്? ഫാദര്‍ തന്റെ കൈയിലിരുന്ന കമ്പിളി നിവര്‍ത്തി ആ മനുഷ്യനെ പുതപ്പിച്ചു. അതിശയത്തോടെ എന്തു പറയണമെന്നറിയാതെ നില്‍ക്കുന്ന അയാളെ ഫാദര്‍ അടുത്തുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. ചപ്പാത്തിയും ഡാലും ആര്‍ത്തിയോടെ അയാള്‍ കഴിക്കുന്നത് നോക്കിയിരുന്നു. പിരിയുമ്പോള്‍ നന്ദി പറയേണ്ടതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു അയാള്‍.
      പിറ്റേന്ന് യുവാക്കളുടെ മീറ്റിംഗിലെ ആമുഖപ്രസംഗത്തില്‍ ഫാദര്‍ തലേന്നത്തെ അനുഭവം പങ്കുവച്ചു. ഒടുവിലായി ഇത്രയും കൂട്ടിച്ചേര്‍ത്തു:
      "... ...അതുകൊണ്ട് ഈ ക്രിസ്മസ്സില്‍ തെരുവിലെ തണുപ്പില്‍ കഴിയുന്നവര്‍ക്കെല്ലാം ഓരോ കമ്പിളി കൊടുക്കാനായാല്‍ അതാവും അര്‍ത്ഥവത്തായ ആഘോഷമെന്ന് എനിക്കു തോന്നുന്നു. അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍പോലും അറിയാതെയാവണം അവരെ കമ്പിളി പുതപ്പിക്കേണ്ടത്. തണുത്തു വിറയ്ക്കുന്നവന്റെ കണ്ണില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ...'
      യുവാക്കളില്‍ ആരോ ഒരാള്‍ ഫാദറിന്റെ വാക്കുകള്‍ക്കു പിന്നാലെ കൈയടിച്ചു. ആ കൈയടി ബാക്കിയുള്ളവര്‍ ഏറ്റെടുത്തപ്പോള്‍ അതൊരു കരഘോഷമായി മാറി. ഫാദര്‍ പ്രസംഗം തീര്‍ത്ത് ഇരുന്ന ഉടന്‍ യുവാക്കളിലൊരാള്‍ എഴുന്നേറ്റു.
      "ഫാദര്‍, കമ്പിളി വിതരണം താമസിപ്പിക്കരുത്, ഇന്നുതന്നെ നടത്തണമെന്നാണ് എന്റെ അഭിപ്രായം.'
      മറ്റുള്ളവരുടെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. കമ്പിളി വിതരണത്തിന് ഫാദറിനെ സഹായിക്കാന്‍ കൂട്ടത്തില്‍ ചിലരെ അവര്‍തന്നെ നിയോഗിക്കുകയും ചെയ്തു.
      രാത്രി... നഗരമുറങ്ങുന്ന നേരത്ത് കമ്പിളിദാതാക്കളെത്തി, ഒരു വെള്ള ടെമ്പോട്രാവലറില്‍. ഫാദറിനോടൊപ്പം മൂന്നു യുവാക്കളുണ്ട്. ദിവാകരന്‍ നായര്‍ എന്ന കോട്ടയംകാരനാണ് വാഹനമോടിക്കുന്നത്.
      മലയാളി സമാജം പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ദിവാകരന്‍ നായര്‍ നഗരത്തിലെ മലയാളികള്‍ക്ക് ദിവാകരേട്ടനാണ്. ആരെയെങ്കിലും സഹായിക്കേണ്ടി വരുമ്പോള്‍   ഓടിയെത്തുന്ന ദിവാകരേട്ടന്‍ വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം നഗരത്തിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. തെരുവിലെ കടത്തിണ്ണകളില്‍ എവിടെയൊക്കെ ആളുകള്‍ ക്ഷീണിച്ച് ഉറങ്ങുന്നുണ്ടെന്ന് ദിവാകരേട്ടനറിയാം.
      തണുപ്പിന്റെ കാഠിന്യം സഹിച്ച് വിശ്രമിക്കുന്ന അവരെയൊക്ക കമ്പിളി പുതപ്പിച്ച് നിശബ്ദരായി മടങ്ങുമ്പോള്‍ അടുത്ത സ്ഥലം എവിടെയാണെന്ന് പറയുന്നത് ദിവാകരേട്ടനാണ്. എല്ലാവര്‍ക്കും നല്ല ഉത്സാഹം. ഒരു വലിയ ആത്മസംതൃപ്തി തോന്നി ഫാദറിന്. ഈ യാചകരൊക്കെ നാളെ രാവിലെ ഉണരുമ്പോള്‍ തങ്ങള്‍ക്കു ദൈവം നല്‍കിയ കമ്പിളിയെക്കുറിച്ച് അത്ഭുതം കൂറും.
      സമയം പന്ത്രണ്ടര. കമ്പിളി പുതപ്പിക്കല്‍ കര്‍മ്മം തുടങ്ങിയിട്ട് മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു. ഫാദര്‍ ക്ഷീണത്തോടെ കണ്ണടച്ചു കൊണ്ട് പറഞ്ഞു:
      "ദിവാകരേട്ടാ... നമുക്കിന്നിത് നിര്‍ത്താം... ബാക്കി നാളെയാകട്ടെ...'
      "ഫാദര്‍, അല്പസമയം കൂടി... ടൗണിനു പുറത്തേക്കുള്ള വഴിയില്‍ പാലത്തിനടുത്തിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു മനുഷ്യനുണ്ട്. പരശുറാം എന്നാണ് അയാളുടെ പേര്. അയാള്‍ക്കു കൂടി കൊടുത്തിട്ട് നിര്‍ത്താം.'
      "ഇല്ല ദിവാകരേട്ടാ, ഞാന്‍ വല്ലാതെ തളര്‍ന്നു. നാളെ ഞായറാഴ്ചയല്ലേ? രാവിലെ കുര്‍ബ്ബാനയുള്ളതാണ്. അതിന്റെ ക്രമീകരണങ്ങള്‍ പലതും ചെയ്യാനുണ്ട്... നമുക്കു മടങ്ങാം. ഇനി ബാക്കിയൊക്കെ നാളെയാകട്ടെ...' ഫാദര്‍ അക്ഷമനായി.
      മറുത്തൊന്നും പറഞ്ഞില്ല, ദിവാകരേട്ടന്‍. പള്ളിമേടയിലേക്കു മടങ്ങുന്ന വഴിക്ക് കുട്ടികളെ അവരുടെ വീടുകള്‍ക്കു മുന്നിലിറക്കി. പള്ളിയിലെത്തിയപ്പോള്‍ സമയം ഒരുമണി. ക്ഷീണം കാരണം കിടന്നതേ ഓര്‍മ്മയുള്ളൂ. വെളുപ്പിന് ഉണര്‍ന്ന ശേഷം കുര്‍ബ്ബാനയ്ക്കുള്ള ക്രമീകരണങ്ങള്‍.
      കുര്‍ബ്ബാന കഴിഞ്ഞ് സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പരിശീലനവും പ്രാര്‍ത്ഥനായോഗങ്ങളുമെല്ലാമായി പതിവു ഞായറാഴ്ചത്തിരക്കുകള്‍. വൈകുന്നേരത്തെപ്പോഴോ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ കുറേ മിസ്ഡ് കോളുകളുണ്ട്. സൈലന്റ് മോഡിലിട്ടിരുന്നതിനാല്‍ അറിയാതിരുന്നതാണ്. ദിവാകരേട്ടന്‍ പല പ്രാവശ്യം വിളിച്ചിട്ടുണ്ട്. പിന്നെ മറ്റാരുടെയൊക്കെയോ കോളുകളും. ആരെയും വിളിക്കാന്‍ തോന്നിയില്ല. ഇന്നിനി ഒന്നിനും വയ്യ. നല്ല ക്ഷീണമുണ്ട്. ദിവാകരേട്ടനെ നാളെ രാവിലെ വിളിക്കാം. നാളെ രാത്രിയില്‍ കമ്പിളി വിതരണം തുടരുകയുമാവാം.
      പിറ്റേന്നു രാവിലെ പത്രം കൈയിലെടുത്ത് ഒന്ന് ഓടിച്ചു വായിച്ചു. ഒരു തലക്കെട്ടില്‍ കണ്ണുടക്കി- "നഗരത്തില്‍ അതിശൈത്യം: മരണം രണ്ട്.' വാര്‍ത്തയ്‌ക്കൊപ്പം ശൈത്യത്തിന്റെ കാഠിന്യം വിളിച്ചോതുന്ന ഒരു ഫോട്ടോയുമുണ്ട്. മരിച്ചു വിറുങ്ങലിച്ചു കിടക്കുന്ന ഒരു ഭിക്ഷക്കാരന്‍. ഫാദര്‍ ആ അടിക്കുറിപ്പ് വായിച്ചു. "തണുപ്പിനും തോല്‍പ്പിക്കാനാവില്ലിനി: അതിശൈത്യം മൂലം മരണമടഞ്ഞ പരശുറാം എന്ന ഭിക്ഷക്കാരന്‍. നഗരത്തിലെ പാലത്തിനു സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.'
      മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ എടുത്തു നോക്കി.
      ദിവാകരേട്ടനാണ്. അറ്റന്‍റ് ചെയ്യണോ... എന്തു പറയും ദിവാകരേട്ടനോട്?...
      അല്ലല്ല... ദൈവത്തോട് എന്തു പറയും?...